ഒരു ബോളിവുഡ് സാങ്കേതികത്തികവ് പ്രതീക്ഷിച്ചാല്‍ ‘ഖുദാ കേ ലിയെ’ എന്ന പാകിസ്ഥാന്‍ ചിത്രത്തിന്‍റെ തുടക്കത്തില്‍ നിങ്ങള്‍ നിരാശപ്പെട്ടേക്കാം. എന്നാല്‍ ചിത്രത്തിലൂടെ അല്പസമയം നീങ്ങുമ്പോള്‍ ഗൌരവതരമായ ഒരു കാര്യം പറയാന്‍ പോകുകയാണെന്ന് മനസ്സിലാക്കുന്ന നിങ്ങള്‍ ഒരുപക്ഷേ മൊബൈല്‍ ഓഫ് ചെയ്തേക്കാനും മതി.
ഇന്ത്യയില്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്യുന്ന ആദ്യ പാകിസ്ഥാന്‍ ചിത്രമെന്ന നിലയില്‍ ശ്രദ്ധേയമായ ‘ഖുദാ കേ ലിയെ’ 300 പ്രിന്‍റുകളുമായിട്ടാണ് ഇന്ത്യന്‍ തീയറ്ററുകള്‍ തേടിയെത്തിയത്. ബോളീവുഡ് സാങ്കേതികത്വത്തിനു തൊട്ട് താഴെ നില്‍ക്കുന്ന ചിത്രത്തില്‍ ലോക മുസ്ലീങ്ങള്‍ നേരിടുന്ന പ്രശ്‌നം ഗൌരവമായി പറയുന്ന പ്രമേയത്തിന് തന്നെയാണ് മുഴുവന്‍ മാര്‍ക്കും.
സംവിധായകന്‍ ഷൊയബ് മന്‍സൂര്‍ ഒട്ടേറെ കാര്യങ്ങളാണ് പറയാന്‍ ശ്രമിക്കുന്നത്. ലോകം തന്‍റെ സമൂഹത്തെ മോശമായി കരുതുമ്പോള്‍ മൂന്ന് മണിക്കൂര്‍ തികയില്ലെങ്കില്‍ കൂടി തനിക്ക് പറയാനുള്ളത് നല്ലരീതിയില്‍ തന്നെ പറയാന്‍ ശ്രമിക്കുന്ന മന്‍സൂറിന്‍റേ ശ്രമം പാളുന്നില്ല എന്ന് തന്നെ തോന്നുന്നു. ‘മുസ്ലീങ്ങളില്‍ ഭീകരവാദികളുണ്ട്. എന്നാല്‍ എല്ലാ മുസ്ലീങ്ങളും ഭീകരവാദികളല്ല’ എന്ന സന്ദേശം കൂടി ചിത്രം നല്‍കുന്നു.
ഇസ്ലാമിനെതിരെയുള്ള അബദ്ധ ധാരണകളും മുന്‍വിധികളും മാറ്റി വയ്‌ക്കാന്‍ ആവശ്യപ്പെടുകയാണ് ചിത്രം. സംഗീതവും ജീന്‍സും ആധുനികതയും വിശ്വാസത്തിനെതിര് എന്ന പ്രഖ്യാപിക്കുന്ന സ്വന്തം മതത്തിലെ പുരോഹിതരുടെ പ്രാകൃത ചിന്തകളെ വിമര്‍ശിക്കാനും മന്‍സൂര്‍ മടിക്കുന്നില്ല. നസറുദ്ദീന്‍ഷായുടെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള അതിഥി വേഷത്തിലൂടെ മതത്തെക്കുറിച്ചും അതിന്‍റെ വേരുകള്‍ ചരിത്രം എന്നിവയെ കുറിച്ച് ആഴത്തില്‍ പറഞ്ഞുതരാനും ചിത്രം ശ്രമിക്കുന്നു.
നന്നായി കഴിയുന്ന ഒരു സൂഫി കുടുംബത്തിലെ പോപ്പ് സംഗീതജ്ഞരായ സഹോദരങ്ങളാണ് ഫവദും ഷാനും. ഇവരുടെ മാതൃസഹോദരന്‍റെ മകളാണ് ഇമാന്‍ അലി. അവര്‍ ഇംഗ്ലണ്ടില്‍ താമസമാക്കിയിട്ട് വര്‍ഷങ്ങളായി. ഫവദ് മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ ആകൃഷ്ടനാകുന്നതു വരെ കാര്യങ്ങള്‍ കുഴപ്പമില്ലാതെ നീങ്ങുകയായിരുന്നു. എന്നാല്‍ ഇതോടെ കാര്യങ്ങളും ഫവദും ആകെ മാറുകയാണ്.