ശ്രീനി കഥ പറയുമ്പോള്‍
അഭയന് പി എസ്
ശ്രീനിവാസന്‍ കഥപറയുന്നത് മലയാളി പ്രേക്ഷകന് ഒരു പ്രത്യേക താല്പര്യമാണ്. ശ്രീനിയിലെ നിരീക്ഷകനെയും നിരൂപകനെയും മലയാളികള്‍ എത്ര തവണ കണ്ടിരിക്കുന്നു. തുറന്ന ചിരിയിലേക്കും ചിന്തയിലേക്കും ശ്രീനി ജീവിതം വിളക്കി ചേര്‍ക്കുമ്പോള്‍ അതിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പ്രേക്ഷകന്‍റെ കണ്ണു നിറയ്‌ക്കുകയും കരള്‍ പിടപ്പിക്കുകയും ചെയ്യുന്നത് സ്വാഭാവികം. ശ്രീനിയുടെ ബാര്‍ബര്‍ ബാലനും പറയാനുള്ളത് മറ്റൊന്നുമല്ല ജീവിതം തന്നെ.ബാര്‍ബര്‍ ബാലന്‍റെ ധര്‍മ്മ സങ്കടങ്ങള്‍ പങ്കു വയ്‌ക്കപ്പെടുന്ന ‘കഥ പറയുമ്പോള്‍’ എന്ന ചിത്രം ശ്രീനി തിരക്കഥയൊരുക്കിയ മറ്റു ചിത്രങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ ഒരു മഹത്തായ ചിത്രമൊന്നുമല്ല. എങ്കിലും തരക്കേടില്ലാത്ത ചിത്രം മുഷിപ്പ് ഉണ്ടാക്കുകയില്ലെന്ന് ഉറപ്പ്. ശുദ്ധമായ ഒരു കുടുംബകഥയോടൊപ്പം ആധുനിക സിനിമയെ ആക്ഷേപഹാസ്യത്തിലൂടെ കടന്നാക്രമിക്കുകയും ചെയ്യുകയാണ് ശ്രീനി. ലളിതമായ ഒരു കഥയെ രസ മുഹൂര്‍ത്തങ്ങളിലൂടെ രണ്ട് മണിക്കൂറിലേക്ക് വലിച്ചുനീട്ടുകയും സിനിമാലോകവുമായി ബന്ധപ്പെട്ട് തനിക്കു പറയാനുള്ള പ്രതിക്ഷേധങ്ങളും ശ്രീനി പറയുന്നു. അശോക്‌രാജ് എന്ന സൂപ്പര്‍താരത്തിന്‍റെ പ്രവര്‍ത്തികളാണ് സിനിമയില്‍ തനിക്ക് യോജിക്കാനാകാത്ത ഘടകങ്ങളോട് കലഹിക്കാന്‍ ശ്രീനിയിലെ തിരക്കഥാകൃത്ത് കണ്ടെത്തിയ പഴുത്. അത് കുറിക്കു കൊള്ളുകയും ചെയ്യുന്നു. അടുത്ത ബന്ധുവിന്‍റെ ചിത്രമായതിനാലും പണം മുടക്കില്‍ പങ്കാളിയായതിനാലും മനോഹരമായ തിരക്കഥ ശ്രീനി ഒരുക്കിയിട്ടുണ്ട്. എങ്കിലും ഇടയ്‌ക്ക് എവിടെയൊക്കെയോ ചിത്രം ഇഴയുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നു മാത്രം. സത്യന്‍ അന്തിക്കാടിന്‍റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന മോഹന്‍റെ സ്വതന്ത്ര സംവിധായകനായുള്ള ആദ്യ ചിത്രത്തില്‍ സത്യന്‍ ചിത്രങ്ങളുടെ ഭൂതാവേശം കാണാനാകും. വികസനമെത്താത്ത ഒരു നാല്‍കവലയും ചായക്കടയും നന്‍മ നിറഞ്ഞ ഗ്രാമീണരും ദരിദ്രരും നിഷ്ക്കളങ്കരുമായ അവിടുത്തെ മനുഷ്യരും തുടങ്ങി എല്ലാത്തിലും ഒരു സത്യന്‍ ചുവ. ബാര്‍ബര്‍ ബാലന്‍ ഒരു സാധുവും ദരിദ്രനുമായ മനുഷ്യനാണ്. പണ്ടെങ്ങോ സവര്‍ണ്ണ കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ പ്രണയിച്ചു സ്വന്തം നാട്ടില്‍ നിന്നും ഒളിച്ചോടി മേലുകാവില്‍ വന്നു താമസിക്കുകയാണ്. മൂന്നു മക്കളുള്ള കുടുംബത്തിന്‍റെ ദൈനംദിന ചിലവുകള്‍ നടത്താന്‍ തന്നെ പാടുപെടുകയാണ് ബാലന്‍. മറ്റു ബാര്‍ബര്‍ ഷോപ്പുകാര്‍ ബ്യൂട്ടി പാര്‍ലറാക്കി കട കൂടുതല്‍ മോടി വരുത്തിയിരിക്കുമ്പോഴും പഴയ തട്ടി കട തന്നെയെ ബാര്‍ബര്‍ ബാലനുള്ളൂ.