അടൂര് ഗോപാലകൃഷ്ണനോട് കേരളത്തിലെ ചില അവാര്‍ഡ് കമ്മിറ്റികള്‍ക്ക് അലര്‍ജിയാണെന്ന തോന്നലുളവാക്കുന്ന വിധത്തില്‍ ചില പുരസ്കാര നിര്‍ണയങ്ങള്‍ കഴിഞ്ഞ ചില വര്‍ഷങ്ങളിലുണ്ടായി. അടൂരിന്‍റെ സിനിമകളെ വേണ്ടത്ര ആഴത്തില്‍ പഠിക്കാതെയോ മനഃപൂര്‍വം ഒഴിവാക്കിയോ നിഗമനത്തിലെത്തുന്ന സമീപനമായിരുന്നു ചിലര്‍ സ്വീകരിച്ചിരുന്നത്.
അടൂരിന്‍റെ കഴിഞ്ഞ ചിത്രമായ ‘നാലു പെണ്ണുങ്ങള്‍’ ഇത്തരം അവഗണന അനുഭവിച്ച സിനിമയാണ്. എന്തായാലും ‘ഒരു പെണ്ണും രണ്ടാണും’ എന്ന ചിത്രത്തിലൂടെ പൂര്‍വാധികം ശക്തിയോടെ അടൂര്‍ ഗോപാലകൃഷ്ണന്‍ അവാര്‍ഡ് പട്ടികയില്‍ തിരിച്ചെത്തിയിരിക്കുന്നു. മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ എന്നിവയുള്‍പ്പടെ അഞ്ച് പുരസ്കാരങ്ങളാണ് ഒരു പെണ്ണും രണ്ടാണും നേടിയെടുത്തത്.
“കഴിഞ്ഞ ചിത്രമായ നാലു പെണ്ണുങ്ങളും അവാര്‍ഡിന് അര്‍ഹതയുള്ളതായിരുന്നു. എന്നാല്‍ നേടുകയുണ്ടായില്ല. ഞാന്‍ കരുതുന്നത് അത് ഓരോ ജൂറിയുടെയും നിലപാടിന്‍റെ പ്രതിഫലനമാണെന്നാണ്. എല്ലാ ജൂറിയും ഒരുപോലെയായിരിക്കണമെന്നില്ല. നല്ല ജൂറി വരുമ്പോള്‍ നല്ല തീരുമാനങ്ങളുണ്ടാകുന്നു” - അടൂര്‍ പറയുന്നു.
ഏതെങ്കിലും അവാര്‍ഡ് കിട്ടിയില്ല എന്നുകരുതി വിഷമിക്കേണ്ട ആവശ്യം അടൂരിനില്ല. പുരസ്കാരങ്ങള്‍ ഒരു മഴ പോലെ പെയ്തിറങ്ങിയിട്ടുണ്ട് ആ മനുഷ്യനു മേല്‍. എങ്കിലും അര്‍ഹിക്കുന്നത് ലഭിക്കാതെ പോകുമ്പോള്‍ ഉണ്ടാകുന്ന വേദനയാണ് അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
13 സംസ്ഥാന അവാര്‍ഡും അനേകം ദേശീയ അന്തര്‍ദ്ദേശീയ ബഹുമതികളും അടൂര്‍ ഗോപാലകൃഷ്ണനെ തേടി വന്നിട്ടുണ്ട്. പത്മശ്രീയും പദ്മവിഭൂഷണും ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.