മമ്മൂട്ടി പറഞ്ഞു - “പെരുമാളിന്‍റെ പിന്നാലെ പോയി നോക്കൂ”

WEBDUNIA|
PRO
മലയാളത്തിന്‍റെ ത്രില്ലര്‍ രാജാവ് എസ് എന്‍ സ്വാമി തന്നെയാണ്. സി ബി ഐ സീരീസും ഇരുപതാം നൂറ്റാണ്ടും ഓഗസ്റ്റ് ഒന്നുമൊക്കെ പ്രേക്ഷകരെ ഇന്നും ത്രില്ലടിപ്പിക്കുന്ന സിനിമകള്‍. കുറ്റാന്വേഷണ സിനിമകളോടാണ് സ്വാമിക്ക് പ്രിയം. അതുകഴിഞ്ഞാല്‍ ഷെയര്‍ മാര്‍ക്കറ്റിലെ സംഭവ വികാസങ്ങളാണ് സ്വാമിയെ രസിപ്പിക്കുക. എന്തായാലും പുതിയ സിനിമ ചെയ്യണമെന്ന ആവശ്യവുമായി ഷാജി കൈലാസും എം മണിയും സമീപിക്കുമ്പോള്‍ സ്വാമിയുടെ പക്കല്‍ കഥയൊന്നുമില്ലായിരുന്നു.

മമ്മൂട്ടിയെ നായകനാക്കി ഒരു കഥ ആലോചിക്കാനാണ് ഷാജി കൈലാസ് ആവശ്യപ്പെട്ടത്. ഒരുപാട് സംഭവങ്ങളും ത്രെഡുകളുമൊക്കെ സ്വാമിയുടെ തലച്ചോറില്‍ കൂടി പാഞ്ഞു. ചില കഥകള്‍ രൂപപ്പെടുത്താനുള്ള ശ്രമം നടത്തി. ഒന്നും ശരിയായില്ല. ഒടുവില്‍ മമ്മൂട്ടി ഇടപെട്ടു. പല കഥകളെക്കുറിച്ചും ചര്‍ച്ച നടത്തി. അവസാനം മമ്മൂട്ടി പറഞ്ഞു - “ആഗസ്റ്റ് ഒന്നിലെ പെരുമാളിനെ വച്ച് പുതിയ കഥ ആലോചിച്ചു നോക്കൂ...”

അവിടെ പുതിയ ഒരു സിനിമയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. പെരുമാളിനെ മുഖ്യ കഥപാത്രമാക്കി ഒരു കഥയെക്കുറിച്ച് ആലോചിച്ചതോടെ കഥ പതിയെ രൂപപ്പെട്ടു വന്നു. അവിടെ വീണ്ടും ഒരു മുഖ്യമന്ത്രിയും അയാളെ കൊല്ലാന്‍ പദ്ധതിയിട്ട് നടക്കുന്ന ഒരു കൊലയാളിയും രംഗത്തെത്തി. ‘ആഗസ്റ്റ് 15’ എന്ന സിനിമയുടെ തുടക്കം അങ്ങനെയായിരുന്നു.

“ഷാജികൈലാസ്‌ എന്നെ സമീപിക്കുമ്പോള്‍ മമ്മൂട്ടിയുടെ ഡേറ്റും അരോമണി എന്ന പ്രൊഡ്യൂസറും മാത്രമാണ്‌ ഉണ്ടായിരുന്നത്‌. പല കഥകള്‍ ആലോചിച്ചിട്ടും എഴുത്ത്‌ ഒരിടത്തുമെത്തിയില്ല. അങ്ങനെയാണ്‌ പെരുമാളിനെ വച്ചുള്ള പുതിയ കഥയെക്കുറിച്ച് മമ്മൂട്ടി സൂചിപ്പിക്കുന്നത്‌. ശരിക്കും പറഞ്ഞാല്‍ ഈ ചിത്രം മമ്മൂട്ടി തിരിച്ചുവിട്ട ചിന്തയില്‍ നിന്നാണ്‌ പിറന്നത്.” - ഒരു അഭിമുഖത്തില്‍ എസ് എന്‍ സ്വാമി വെളിപ്പെടുത്തുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം പെരുമാള്‍ വീണ്ടുമെത്തുമ്പോള്‍ അദ്ദേഹം ഏത് സ്വഭാവക്കാരനായിരിക്കും? ‘പ്രാഞ്ചിയേട്ടനെപ്പോലെ പാവം’ എന്നാണ് സംവിധായകന്‍ ഷാജി കൈലാസ് പറയുന്നത്. അതായത് ബഹളം വയ്ക്കുന്ന ഡി സി പിയല്ല അദ്ദേഹം. സിനിമയും അതുപോലെ തന്നെ, ഒരു കൂള്‍ ത്രില്ലര്‍.

“പഴയ പെരുമാളിനേക്കാള്‍ മെച്യൂരിറ്റിയുണ്ട് പുതിയ പെരുമാളിന്. പ്രാഞ്ചിയേട്ടന്‍റെ സോഫ്റ്റ്നെസ് പെരുമാളിന്‍റെ അവതരണശൈലിയില്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അടുത്ത കാലത്തിറങ്ങിയ എന്‍റെ പല സിനിമകളിലും ബഹളം കൂടിപ്പോയെന്ന് പരാതി പറഞ്ഞവരുണ്ട്. ഈ സിനിമയില്‍ അങ്ങനെയുള്ള വിരട്ടലുകളൊന്നുമില്ല. എന്നാല്‍ ഞെട്ടിക്കേണ്ട സ്ഥലങ്ങളില്‍ ആ പഞ്ച് കൊടുത്തിട്ടുണ്ട്. സത്യസന്ധമായ ഒരു സിനിമയായിരിക്കും ആഗസ്റ്റ് 15” - ഷാജി കൈലാസ് പറയുന്നു.

അന്വേഷണത്തിന്‍റെ ആവേശച്ചൂട് പകരാന്‍ തന്‍റെ ഒറ്റസീറ്റുള്ള ബൈക്കില്‍ പെരുമാള്‍ ഉടന്‍ പാഞ്ഞെത്തും. കൊലയാളിയെ പെരുമാള്‍ കുടുക്കുന്ന രീതികള്‍ കാണാന്‍ കാത്തിരിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :