പഴശ്ശിരാജയ്ക്കു വേണ്ടി താന്‍ സഹിക്കേണ്ടി വന്ന പ്രയാസങ്ങള്‍ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ പോലും മനസിലാക്കിയിട്ടില്ലെന്ന് സംവിധായകന്‍ ഹരിഹരന്‍. ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പഴശ്ശിരാജയുടെ ചിത്രീകരണസമയത്ത് തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ഹരിഹരന്‍ വിവരിക്കുന്നത്.
പഴശ്ശിരാജയുടെ ചിത്രീകരണവേളയില്‍ നിര്‍മ്മാതാവ് ഗോകുലം ഗോപാലനെ വല്ലപ്പോഴും മാത്രമേ സെറ്റില്‍ കണ്ടിട്ടുള്ളൂ. മുമ്പ് ഞാന്‍ ചെയ്ത സിനിമകള്‍ക്ക് ഇതായിരുന്നില്ല സ്ഥിതി. അതിനാല്‍ നിര്‍മ്മാതാവിന്‍റെ ജോലി കൂടി ഞാന്‍ ഏറ്റെടുക്കേണ്ടി വന്നു. പഴശ്ശിരാജ കാട്ടില്‍ യുദ്ധം ചെയ്തതുപോലെ എനിക്കും യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്. താരങ്ങളോടും ടെക്നീഷ്യന്‍മാരോടും നിര്‍മ്മാതാവിനോടു പോലും. ഇത്ര പ്രയാസപ്പെട്ട് സിനിമ ചെയ്തത് എത്ര പേര്‍ മനസിലാക്കിയിട്ടുണ്ട്? നിര്‍മ്മാതാവ് പോലും മനസിലാക്കിയിട്ടില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതു വേണ്ട, വേറെ ആരെങ്കിലും വന്ന് ചെയ്തോട്ട് എന്നുവരെ ആലോചിച്ചതാണ്. അപ്പോഴെല്ലാം ധൈര്യം തന്ന് കൂടെ നിന്നത് മമ്മൂട്ടിയും എം ടിയുമാണ് - ഹരിഹരന്‍ പറയുന്നു.
കോടികള്‍ ചെലവാക്കിയതുകൊണ്ടു മാത്രം സിനിമയുണ്ടാകില്ല. മികച്ച സംഘാടനമില്ലാത്തതിന്‍റെ ഒരുപാട് ദുരന്തങ്ങള്‍ പഴശ്ശിരാജയ്ക്കിടെ ഞാന്‍ അനുഭവിച്ചു. ആദ്യ ഷെഡ്യൂളുകള്‍ മഴമൂലം മുടങ്ങിയ ശേഷം വീണ്ടും ചിത്രീകരണം ആരംഭിക്കാന്‍ മമ്മൂട്ടിയുടേയോ ശരത്കുമാറിന്‍റെയോ സുമന്‍റെയോ അടുത്തുപോയി ഡേറ്റ് ചോദിച്ചുവാങ്ങാന്‍ പറ്റുന്ന പ്രൊഡക്ഷന്‍ മാനേജര്‍ ഉണ്ടായിരുന്നില്ല. നിര്‍മ്മാതാവ് ഗോകുലം ഗോപാലന് പകരം അദ്ദേഹത്തിന്‍റെ മരുമകനാണ് ഇടയ്ക്കെങ്കിലും സെറ്റില്‍ ഉണ്ടായിരുന്നത്. പരിചയക്കുറവിന്‍റെ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു.
ഈ സിനിമയ്ക്കായി മൂന്നു വര്‍ഷം കുടുംബകാര്യങ്ങളും വീട്ടുകാര്യങ്ങളും ഉപേക്ഷിച്ചു നിന്ന ഒരുത്തന്‍ ഞാന്‍ മാത്രമേയുള്ളൂ. ഞാന്‍ അങ്ങനെ നിന്നതുകൊണ്ടാണ് പഴശ്ശിരാജ പുറത്തുവന്നത് - ഹരിഹരന്‍ തുറന്നു പറയുന്നു.