മലയാളത്തിലെ വിഖ്യാത സംവിധായകന്‍ ശ്യാമപ്രസാദിന്‍റെ ഒരേ കടല്‍ എന്ന സിനിമ ഏതാണ്ട് 40 ദിവസത്തിലേറെയായി തിയേറ്ററുകളില്‍ നിറഞ്ഞു നില്‍ക്കുന്നു.
തുടക്കം മുതലേ ഈ സിനിമയെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. തിയേറ്ററുകളില്‍ എത്തിയിട്ടും വിവാദങ്ങള്‍ ഒഴിഞ്ഞിട്ടില്ല. എന്നാല്‍ വിവാദങ്ങള്‍ തുടരുന്നതില്‍ ശ്യാമപ്രസാദ് സന്തുഷ്ടനാണ്.
വിഹാഹിതനുമായുള്ള പ്രണയം ഇതിവൃത്തമായി വരുന്ന മരണം ദുര്‍ബലം എന്ന കെ സുരേന്ദ്രന്‍റെ നോവല്‍ ശ്യാമപ്രസാദ് മുമ്പ് ടി വി സീരിയല്‍ ആക്കിയിട്ടുണ്ട്. ഇക്കുറി വിവാഹിതരായ സ്ത്രീപുരുഷന്‍മാരുടെ പരസ്പര ബന്ധമാണ് അദ്ദേഹ ഒരേകടലില്‍ പ്രമേയമായി സ്വീകരിച്ചത്.
ഫോര്‍മുലകള്‍ക്കൊപ്പിച്ച് സ്യാമപ്രസാദ് സിനിമയെടുക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും. സ്ഫോടനാത്മകമായ ഒരു പ്രമേയം സിനിമക്ക് തിരഞ്ഞെടുത്തത് ചങ്കൂറ്റം തംന്നെയാണ്` അതിലഭിനയിക്കാന്‍ മമ്മൂട്ടിയെപോലുള്ള മികച്ച നടനെ ഉപയോഗിച്ചു എന്നത് സാമര്‍ഥ്യവുമാണ്.
സംവിധായകനായ ശ്യാമപ്രസാദ്. ഒരേ കടലിനെ കുറിച്ച് സംസാരിക്കുന്നു :
? ഒരേ കടല്‍ ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടാക്കിയതിനെ കുറിച്ച് എന്തു തോന്നുന്നു
വിവാദങ്ങള്‍ ഉണ്ടാവുന്നത് നല്ലതാണ്. സിനിമയെ കുറിച്ച് ആഴത്തില്‍ അറിയാന്‍ അത് സഹായകമാവും. വിവാദം ഉണ്ടാക്കണം എന്നു വച്ച് സംവിധാനം ചെയ്ത സിനിമയല്ല ഒരേകടല്‍. പക്ഷെ, മനുഷ്യ മനസ്സിന്‍റെ കാണാ തലങ്ങളെ കുറിച്ച്, മനുഷ്യന്‍റെ സാമൂഹിക ജീവിതത്തിന്‍റെ കാണാപ്പുറങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് കൊണ്ടാവാം ഇത് വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ഈ വിവാദവും ചര്‍ച്ചകളും തുടരട്ടെ എന്നതാണ് എന്‍റെ അഭിപ്രായം.
? എന്താണതിനു കാരണം
പ്രധാന കാരണം സിനിമ വെറുതെ കണ്ട് കളയാനുള്ളതല്ല. ഇതിലെ സ്ഫോടനാത്മകമായ സാമൂഹിക പ്രമേയം മലയാളിയുടെ മനസ്സിനെ ഉണര്‍ത്തും അല്ലെങ്കില്‍ ഉണര്‍ത്തിയിട്ടുണ്ട് എന്നാണ് എന്‍റെ വിശ്വാസം. ഒരേ കടലിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഏതാണ്ട് 50 ദിവസം സിനിമ തിയേറ്ററുകളില്‍ ഓടി എന്നത് ജനങ്ങള്‍ ഹൃദയപൂര്‍വം അതിനെ സ്വീകരിച്ചതിനു തെളിവാണ്.
? ജീവിതത്തിലെ സാംസ്കാരിക മൂല്യങ്ങള്‍ക്ക് വലിയ വിലയൊന്നും കല്‍പ്പിക്കാത്ത ഇതിലെ നായകനായ സാമൂഹിക ശാസ്ത്രകാരന്‍ എന്തിനെയാണ് പ്രതിനിധീകരിക്കുന്നത്
ആധുനിക സമൂഹത്തിലെ പ്രബലമായ ഒരു പ്രവണതയാണ് ഇതിലെ പ്രമേയം. മനുഷ്യന്‍റെ മനസ്സും ശരീരവും തമ്മിലുള്ള ഒരു സംഘര്‍ഷം ഞാന്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മൂല്യങ്ങളും ജീവിത കാമനകളും തമ്മിലുള്ള നിരന്തര സമരം അന്തര്‍സംഘര്‍ഷം ഉണ്ടാക്കുന്ന ഒട്ടേറെ ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ജീവിച്ചിരിക്കുന്നു.
പരിഷ്കാരങ്ങള്‍ ഏറെ വന്നെങ്കിലും സ്ത്രീയെ ലൈംഗിക ആസക്തി തീര്‍ക്കാനുള്ള ഉപകരണമായി കാണുന്ന പുരുഷന്‍റെ പ്രവണതയ്ക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല. അത് വിഭിന്നമായ തലങ്ങളില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു. സുഖം തേടിയുള്ള യാത്രയായാണ് മിക്ക പുരുഷന്‍മാരും ജീവിതത്തെ കാണുന്നത് എന്ന് തോന്നുന്നു.
? ഈ നിരീക്ഷണം സമൂഹം അംഗീകരിക്കും എന്ന് തോന്നുന്നുണ്ടോ
സമൂഹത്തെ കൊണ്ട് അംഗീകരിപ്പിക്കുക എന്നുള്ളതല്ല ഈ സിനിമയുടെ ലക്‍ഷ്യം. സമൂഹത്തിലെ അന്തര്‍ സംഘര്‍ഷങ്ങളെ എടുത്തുകാണിക്കുക മാത്രമാണ്. പലപ്പോഴും തെറ്റായ വഴിയില്‍ കൂടി പോയ പലരും പിന്നീട് പുനര്‍ ചിന്തനം നടത്താറുണ്ട്.
? താങ്കളുമായി ടി.വി പരിപാടികളിലും അല്ലാതെയും സംവദിച്ച സ്ത്രീകളില്‍ പലരും ,പുരുഷന്‍ ഒന്നു തൊടുമ്പോഴേക്കും വശംവദയാവുന്നവരായാണ് സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നത് എന്നും ഒരേ കടലിലെ കഥാനായിക അത്തരമൊരു ദുസ്സൂചനയാണ് നല്‍കുന്നതെന്നും ആരോപണം ഉണ്ടല്ലോ
മീരാ ജാസ്മിന്‍ അവതരിപ്പിച്ച കഥാപാത്രം മലയാളി സ്ത്രീകളുടെ പ്രാതിനിധ്യ സ്വഭാവമുള്ളതല്ല. പിന്നെ, സ്ത്രീകള്‍ എങ്ങനെയാണെന്ന് ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായം ഉണ്ടാവും. അതു വച്ച് ഈ സിനിമയെ വിലയിരുത്തുന്നതും ശരിയല്ല. ഈ സിനിമയുടെ പ്രമേയത്തിന്‍റെ അപൂര്‍വതയും അത് കൈകാര്യം ചെയ്ത രീതിയുടെ ചാരുതയും സ്ത്രീകള്‍ അടക്കം ഒട്ടേറെ പേര്‍ അഭിനന്ദിച്ചിട്ടുണ്ട്.
സ്ത്രീ പെട്ടന്ന് കീഴ്പ്പെടുന്നവരല്ല എന്ന് വാശിയോടെ വാദിക്കുന്നവര്‍ സ്വയം വിമര്‍ശിക്കുന്നതും പിന്നോട്ടൊന്ന് തിരിഞ്ഞു നോക്കുന്നതും നന്നായിരിക്കും.