കാവ്യയെ മറക്കാനാകാതെ നിശാല്‍!

WEBDUNIA|
PRO
മലയാളത്തിന്‍റെ സ്വന്തം നായിക കാവ്യാ മാധവന്‍റെ വിവാഹവും വേര്‍‌പിരിയലും മാസങ്ങള്‍ക്കു മുമ്പ് മാധ്യമങ്ങളില്‍ ചൂടുപിടിച്ച വാര്‍ത്തകളായിരുന്നു. കാവ്യാ മാധവന്‍റെ കണ്ണീരില്‍ കുതിര്‍ന്ന കഥകള്‍ കൊണ്ട് ചാനലുകളും പത്രമാധ്യമങ്ങളും നിറഞ്ഞു. എന്നാല്‍ കാവ്യയുടെ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയ്ക്ക് പറയാനുള്ളതെന്തെന്ന് തിരക്കാന്‍ അധികം മാധ്യമങ്ങള്‍ ശ്രമിച്ചില്ല.

ഇപ്പോഴിതാ ഒരു പ്രമുഖ മാസിക നിശാല്‍ ചന്ദ്രയുടെ അഭിമുഖവുമായി പുറത്തിറങ്ങിയിരിക്കുന്നു. കാവ്യയെക്കുറിച്ചുള്ള മധുരതരമായ ഓര്‍മ്മകളാണ് ഈ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നിശാല്‍ പങ്കുവയ്ക്കുന്നത്. ഒപ്പം, എന്തുകൊണ്ടാണ് പിണങ്ങിപ്പോയതെന്ന് തനിക്കറിയില്ലെന്നും നിശാല്‍ പറയുന്നു.

ബന്ധുവിന്‍റെ വിവാഹത്തിനെന്ന് പറഞ്ഞാണ് കാവ്യ കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് പോന്നത്. പിന്നീട് തിരിച്ചു വിളിക്കുകയുണ്ടായില്ല. എന്താണ് കാവ്യ വിളിക്കാത്തതെന്നറിയാന്‍ നിശാല്‍ വിളിപ്പോള്‍ “ഞാന്‍ ഇനി അങ്ങോട്ടു വരുന്നില്ല” എന്നായിരുന്നത്രേ കാവ്യയുടെ മറുപടി. നിശാലിന്‍റെ ജന്‍‌മദിനത്തിന് ആശംസകള്‍ നല്‍കാന്‍ പോലും കാവ്യ തയ്യാറായില്ല.

“എന്താണ് പ്രശ്നം...കാര്യങ്ങള്‍ തുറന്നു പറയൂ” എന്ന് നിശാല്‍ കാവ്യയോട് ആവശ്യപ്പെട്ടപ്പോള്‍ ദേഷ്യത്തിലുള്ള മറുപടികളാണ് ലഭിച്ചത്. “ഇങ്ങനെ പിരിയുന്നതിനാണോ വിവാഹം കഴിക്കുന്നത്? താലി എന്നൊക്കെ പറയുന്നതിന് വിലയൊന്നുമില്ലേ?” - നിശാല്‍ ചോദിക്കുന്നു.

കുവൈറ്റിലെ തന്‍റെ വീട്ടില്‍ ഏകാന്തയായിരിക്കാനാണ് കാവ്യ കൂടുതല്‍ സമയവും ഇഷ്ടപ്പെട്ടിരുന്നതെന്ന് നിശാല്‍ പറയുന്നു. ഏറെ നേരം എന്തൊക്കെയോ ചിന്തിച്ചിരിക്കുന്നതു കാണാം. രാത്രി വൈകിയും ചിന്താകുലയായി ഇരിക്കുന്നത് പതിവായിരുന്നു. എന്താ കാര്യം എന്നു ചോദിച്ചാല്‍ “ഞാന്‍ ആരെയും ശല്യപ്പെടുത്താന്‍ വരുന്നില്ലല്ലോ” എന്ന മറുപടിയായിരിക്കും ലഭിക്കുക.

വളരെപ്പെട്ടെന്ന് കാവ്യ മൂഡൌട്ട് ആകുമായിരുന്നു. നാട്ടിലെ ഓര്‍മ്മകളും വീട്ടിലെ ചിന്തകളുമൊക്കെ കാവ്യയെ വല്ലാതെ അലട്ടിയിരുന്നു. ഒരിക്കല്‍ പോലും അച്ഛനെയും അമ്മയെയും മാറി നിന്നിട്ടില്ലാത്ത കാവ്യയെ ആ ചിന്തകളൊക്കെ ഏറെ വേദനിപ്പിച്ചിട്ടുണ്ടാകും. എങ്കിലും ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് നിശാല്‍ ഒരിക്കലും കരുതിയിരുന്നില്ല. കാവ്യയുടെ മൂഡൌട്ടൊക്കെ മാറി സന്തോഷവതിയാകുമെന്നു തന്നെയാണ് വിചാരിച്ചിരുന്നത്.

കാവ്യ കുവൈറ്റിലേക്ക് തിരിച്ചുവരുന്നില്ല എന്നറിഞ്ഞപ്പോള്‍ നിശാല്‍ കൊച്ചിയിലെത്തി കാവ്യയെ കണ്ടിരുന്നു. എന്നാല്‍ നിശാലിന്‍റെ ചോദ്യങ്ങള്‍ക്കൊക്കെ മൌനമായിരുന്നു കാവ്യയുടെ മറുപടി.

വലിയൊരു താരത്തിന്‍റെ എല്ലാ ബഹുമാനവും തങ്ങള്‍ ആ മകള്‍ക്ക് കൊടുത്തിരുന്നതായി നിശാലിന്‍റെ അച്ഛനും അമ്മയും പറയുന്നു. എന്നാല്‍ ആ മകളില്‍ നിന്ന് ഒരിക്കലും അതുപോലെ സ്നേഹം തിരിച്ചുകിട്ടിയില്ല. “അച്ഛാ എന്ന് ഒരിക്കല്‍ പോലും ആ കുട്ടി എന്നെ വിളിച്ചില്ല” - നിശാലിന്‍റെ പിതാവ് പറയുന്നു.

വളരെ സന്തോഷവതിയായാണ് കാവ്യാ മാധവന്‍ വീട്ടില്‍ കഴിഞ്ഞതെന്ന് നിശാലിന്‍റെ അമ്മ മണി മോഹന്‍ പറഞ്ഞു. എന്നാല്‍ ഉച്ച സമയങ്ങളില്‍ ഒറ്റയ്ക്ക് എന്തൊക്കെയോ ആലോചിച്ച് കാവ്യ ഇരിക്കുന്നതു കാണാമായിരുന്നു. സിനിമയുടെ മായികലോകത്തു നിന്ന് ഇവിടെയെത്തിയപ്പോഴുണ്ടായ വിരസതയായിരിക്കാം കാവ്യയെ ചിന്താകുലയാക്കിയതെന്നും മണി മോഹന്‍ പറയുന്നു.

എന്തായാലും നിശാലും കുടുംബവും കാവ്യയെ മറക്കാനാകാതെ കടുത്ത ദു:ഖം ഉള്ളിലൊതുക്കി കഴിയുകയാണ്. കഴിഞ്ഞ വിഷുവിന് വന്നണഞ്ഞ സൌഭാഗ്യം ഇത്രയും പെട്ടെന്ന് ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതില്‍ വേദനിക്കുകയാണ് ഈ കുടുംബം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :