പുറത്തിറങ്ങുന്ന സിനിമകളിലെ അശ്ലീലവും ഭീകരവുമായ ഭാഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങള്‍ കണ്ട് മുറിച്ചുമാറ്റുന്ന പരിപാടി നിര്‍ത്തലാക്കാന്‍ സ്വീഡന്‍ ഒരുങ്ങുന്നു. രാജ്യത്ത് ഇറങ്ങുന്ന സിനിമകള്‍ സെന്‍സര്‍ കത്രികയ്ക്ക് വിധേയമാക്കേണ്ട എന്നാണ് സ്വീഡന്‍ സര്‍ക്കാരിന്റെ തീരുമാനം. സെന്‍സര്‍ബോര്‍ഡായ സ്റ്റേറ്റന്‍സ് ബയോഗ്രാഫ് ബൈറാ (എസ് എസ് ബി) അടച്ചുപൂട്ടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സിനിമകള്‍ സെന്‍സര്‍ ചെയ്യുന്നതിന് പകരം സിനിമകളെ മൂന്ന് വിഭാഗങ്ങളായി തരം തിരിക്കാനാണ് സര്‍ക്കാര്‍ മുതിരുന്നത്. ഇങ്ങിനെ തരം തിരിക്കുന്നത് ഏതൊക്കെ വയസുകാര്‍ക്ക് ഏതൊക്കെ സിനിമകള്‍ കാണാമെന്ന് തീരുമാനിക്കാനാണ്. ഇതിനൊരു സമിതിയെ രൂപീകരിക്കും. ഏഴും അതിനുമുകളിലും പതിനൊന്നും അതിന് മുകളിലും പതിനഞ്ചും അതിന് മുകളിലും എന്നിങ്ങനെ മൂന്ന് തരത്തിലുള്ള റേറ്റിംഗാണ് സിനിമയ്ക്ക് കൊടുക്കുക. സ്വീഡനില്‍ പതിനഞ്ച് വയസായാല്‍ പ്രായപൂര്‍ത്തിയായതായി കണക്കാക്കപ്പെടും.
റേറ്റിംഗൊന്നും സമിതി നല്‍കുന്നില്ലെങ്കില്‍ സിനിമ ആര്‍ക്കും കാണാം എന്നാണ് അര്‍ത്ഥം. അക്രമസംഭവങ്ങള്‍ക്കും ലൈംഗിക വൈകൃതങ്ങള്‍ക്കുമെതിരെ കുട്ടികളെ ബോധവത്കരിക്കുന്ന നടപടി ശക്തമാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കാണുന്നത് നല്ലതോ ചീത്തയോയെന്ന് കാണുന്നവര്‍ തന്നെ വിലയിരുത്തി തിരിച്ചറിയുന്ന അവസ്ഥയുണ്ടാക്കാനാണ് സ്വീഡന്‍ സര്‍ക്കാരിന്റെ ശ്രമം.
രണ്ട് വര്‍ഷത്തിനുള്ളില്‍ സെന്‍സറില്ലാത്ത സിനിമകള്‍ കണ്ടുതുടങ്ങാമെന്ന് സര്‍ക്കാര്‍ പറയുന്നു. ഇന്റര്‍നെറ്റ് യുഗത്തില്‍ സെന്‍സര്‍ കൊണ്ടൊന്നും യാതൊരു ഫലവുമില്ലെന്നാണ് സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. സിനിമകളില്‍നിന്ന് മുറിച്ചുനീക്കിയ സീനുകള്‍ നെറ്റിലൂടെയും മറ്റും കാണാന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കഴിയുന്നുണ്ട്. കത്രിക വയ്ക്കുന്നത് പലപ്പോഴും കഥയെതന്നെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്.
സിനിമകളില്‍ കത്രിക വയ്ക്കുന്നത് സ്വീഡനിലെ ജനങ്ങള്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. സ്റ്റേറ്റന്‍സ് ബയോഗ്രാഫ് ബൈറാ അവസാനമായി കത്രിക കയ്യിലെടുത്തത് 2007 -ലാണ്. മാര്‍ട്ടിന്‍ സ്കോര്‍സസിന്റെ ‘കാസിനോ’ എന്ന ആക്ഷന്‍ ചിത്രത്തിലെ മൂന്ന് സീനുകളാണ് അന്ന് വെട്ടിമാറ്റിയത്. ഇതിനെതിരെ സംവിധായകനും ജനങ്ങളും രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു.