‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’ ഈ വെള്ളിയാഴ്ച റിലീസാകില്ല. ‘ഒഴിവാക്കാനാകാത്ത സാഹചര്യത്താല്‍’ ചിത്രത്തിന്‍റെ റിലീസ് മാറ്റുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഡിസംബര്‍ മൂന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
പഴശ്ശിരാജ വലിയ തരംഗമായി ഓടിക്കൊണ്ടിരിക്കുന്നതിനാല്‍ ഒരു വാരം കൂടി കഴിഞ്ഞ് പാലേരിമാണിക്യം റിലീസ് ചെയ്താല്‍ മതിയെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു എന്നാണ് സൂചന. വാരാന്ത്യങ്ങള്‍ മറ്റെല്ലാ ചിത്രങ്ങളെയും പിന്തള്ളി അഭൂതപൂര്‍വമായ തിരക്കാണ് പഴശ്ശിരാജയ്ക്ക് അനുഭവപ്പെടുന്നത്. അതിനാല്‍ ഒരു വാരം കൂടി കാത്തിരിക്കാമെന്ന് രഞ്ജിത്തും സംഘവും തീരുമാനിക്കുകയായിരുന്നുവത്രേ.
എന്നാല്‍ പാലേരിമാണിക്യത്തിന്‍റെ റിലീസ് മാറ്റിയത് സാങ്കേതികമായ ചില കാരണങ്ങള്‍ കൊണ്ടാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി മൂന്ന് വേഷങ്ങളില്‍ അഭിനയിക്കുന്ന പാലേരിമാണിക്യം ഏറെ പ്രത്യേകതകളുള്ള ഒരു ത്രില്ലറാണ്.
ഒരു കൊലപാതകക്കേസ് അന്വേഷിക്കാന്‍ ഡല്‍ഹിയില്‍ നിന്നെത്തുന്ന കുറ്റാന്വേഷകന്‍ ഹരിദാസാണ് പാലേരി മാണിക്യത്തിലെ മമ്മൂട്ടിയുടെ ഒരു കഥാപാത്രം. കോഴിക്കോട് ജില്ലയിലെ പാലേരിയില്‍ അഞ്ച് ദശാബ്‌ദങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കൊലക്കേസിന് തുമ്പുണ്ടാക്കുക എന്നതാണ് ഈ കുറ്റാന്വേഷകന്‍റെ ലക്‍ഷ്യം. ടി പി രാജീവന്‍റെ ആദ്യ നോവലായ ‘പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’ ആണ് രഞ്ജിത്തിന്‍റെ സിനിമയ്ക്ക് ആധാരമാകുന്നത്.
അതിവിദഗ്ധമായി ഇഴചേര്‍ത്ത ഒരു കുറ്റാന്വേഷണ കഥ എന്നതിലുപരി കേരളചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു പ്രമേയം കൂടിയാണ് പാലേരി മാണിക്യം കൊലക്കേസ്. 1957ല്‍ മാണിക്യം എന്ന ഇരുപതുകാരി മരിക്കുകയും അഞ്ച് ദശാബ്ദങ്ങള്‍ക്ക് ശേഷം ഒരു കുറ്റാന്വേഷകന്‍ ആ മരണത്തിലെ സത്യങ്ങള്‍ തേടി രംഗത്തെത്തുകയും ചെയ്യുന്ന രീതിയിലാണ് കഥ ആരംഭിക്കുന്നത്. ഈ മരണത്തെക്കുറിച്ച് പലര്‍ക്കും പല അഭിപ്രായമായിരുന്നു. ചിലര്‍ പറയുന്നത്, മാണിക്യത്തെ ആരോ കൊന്നതാണെന്നാണ്. എന്നാല്‍ മറ്റു ചിലരുടെ അഭിപ്രായത്തില്‍, മാണിക്യം മരിച്ചത് അപസ്മാര രോഗബാധയെ തുടര്‍ന്നാണ്.
എന്നാല്‍ അഭിപ്രായങ്ങള്‍ മാറിയും മറിഞ്ഞും വന്നു. സാക്ഷികള്‍ ഓരോ സമയവും വ്യത്യസ്തമായ മൊഴികള്‍ നല്‍കി കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി. പാലേരി മാണിക്യം കൊലക്കേസിന്‍റെ ഈ സങ്കീര്‍ണാവസ്ഥകളിലൂടെയാണ് രഞ്ജിത് തന്‍റെ ക്യാമറ തിരിക്കുന്നത്. മൈഥിലി എന്ന പുതുമുഖമാണ് ‘പാലേരിമാണിക്യം’ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.