ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമായ ലോഹിതദാസ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ 10.50 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം നാളെ ലക്കിടിയിലെ വീട്ടുവളപ്പില്‍.
രാവിലെ ആലുവയിലെ തോട്ടക്കാട്ടുകരയിലെ വീട്ടില്‍വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലോഹിതദാസിനെ ഭാര്യയും അടുത്ത സുഹൃത്തുക്കളും ചേര്‍ന്ന് ഇടപ്പള്ളിയിലെ സ്വകാര്യ അശുപത്രിയിലും, അവിടെനിന്ന് പത്തേകാലോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. അദ്ദേഹത്തെ ഉടന്‍ തന്നെ കൊറോണറി കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണസമയത്ത് ഭാര്യയും മകനും ഒപ്പമുണ്‌ടായിരുന്നു. മൃതദേഹം ഉച്ചയ്ക്ക് എറണാകുളം മഹാരാജാസ് കോളജില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. എറെ നാള്‍ അദ്ദേഹത്തിന്‍റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായ ചാലക്കുടിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
ആറുമാസമായി ഹൃദയ സംബന്ധമായ രോഗത്തിന് ലോഹിതദാസ് ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയത്തില്‍ മുന്ന് ബ്ലോക്കുകള്‍ കണ്‌ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ ഉപദേച്ചിച്ചെങ്കിലും ചലച്ചിത്ര രംഗത്തെ തിരക്കുകള്‍ മൂലം ബൈപ്പാസ് ശസ്ത്രക്രിയ നീട്ടിവെയ്ക്കുകയായിരുന്നു. ഇന്നലെ വൈകിട്ടുമുതല്‍ ലോഹിതദാസിന് ശാരീരിരകമായ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. രാവിലെ അസ്വസ്ഥത അധികരിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
1955 ല്‍ പളളുരുത്തിയില്‍ ജനിച്ച ലോഹിതദാസിന്‍റെ കലപ്രവര്‍ത്തനങ്ങള്‍ക്ക് അരങ്ങായത് ചാലക്കുടിയായിരുന്നു. ലോഹി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് ഒരു ചെറുകഥാകൃത്തായി ആണ് തന്റെ കലാജീവിതം ആരംഭിച്ചത്. തോപ്പില്‍ ഭാസിയുടെ നേതൃത്വത്തിലുള്ള കെ പി എ സിക്കു വേണ്ടി 1986-ല്‍ നാടകരചന നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയില്‍ പ്രവേശിച്ചു. തോപ്പില്‍ ഭാസിയുടെ ഇടതുപക്ഷ ചായ്‌വുള്ള ‘കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്’ എന്ന നാടകവേദിക്ക് വേണ്ടിയായിരുന്നു ആദ്യ നാടകരചന.