കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » നേതാജിയുടെ ജീവിതം അഭ്രപാളിയിലേക്ക്
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 

നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജീവിതം അഭ്രപാളികളിലാക്കാന്‍ ഒരുങ്ങുകയാണ് വിഖ്യാത ഇന്ത്യന്‍ ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍. മഹാത്മാഗാന്ധിയുടെ കഥ മേക്കിംഗ് ഓഫ് മഹാത്മയെന്ന സിനിമയിലൂടെ അവതരിപ്പിച്ച ബെനഗല്‍ നേതാജിയുടെ കഥയ്ക്ക് നല്‍കുന്ന പേര് ""ബോസ് -ദി ഫര്‍ഗോട്ടണ്‍ ഹീറോ'' എന്നാണ്.

ഇന്ത്യാക്കാര്‍ക്ക് പുറമേ ജപ്പാന്‍, റഷ്യ, അഫ്ഗാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നടന്മാരും സിനിമയിലുണ്ടാവും. മറാത്ത നടനായ സച്ചിന്‍ ഖേഡേക്കര്‍ നേതാജിയായി അഭിനയിക്കുമ്പോള്‍ ഗാന്ധിജിയായി എത്തുക സുരേന്ദ്ര രാജാണ്. മേക്കിംഗ് ഓഫ് മഹാത്മയില്‍ രജത് കപൂറാണ് ഗാന്ധിയായി അഭിനയിച്ചിരുന്നത്.

നേതാജിയുടെ രൂപസാദൃശ്യമാണ് സച്ചിന്‍ ഖേഡേക്കര്‍ക്ക് ആ വേഷം നല്‍കാന്‍ കാരണമെന്ന് ബെനഗല്‍ പറയുന്നു. ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിന് സജ്ജമാകുന്ന സിനിമ ഇംഗ്ളീഷിലും ഹിന്ദിയിലും തിയേറ്ററുകളിലെത്തും. നേതാജിയുടെ കഥ പറയാന്‍ 21 കോടി രൂപയാണ് മുതല്‍മുടക്കുന്നത്.

നവ സിനിമയുടെ വക്താവായ ബെനഗലിന്‍റെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ സമാന്തരസിനിമ പ്രതിസന്ധികളെ നേരിടുകയാണ്. ടെലിവിഷന്‍റെ അതിപ്രസരം മധ്യവര്‍ഗ്ഗത്തെ സിനിമയില്‍ നിന്ന് അകറ്റിയതാണ് ഇതിന് കാരണമെന്നും സിനിമയിലൂടെ ഇന്ത്യന്‍ ഖ്യാതി അന്താരാഷ്ട്രതലത്തിലെത്തിച്ച ബെനഗല്‍ അഭിപ്രായപ്പെടുന്നു.

കേരളത്തിലെ സാഹചര്യങ്ങള്‍ സിനിമയ്ക്ക് അനുകൂലമാണ്. ഗ്രാമങ്ങളില്‍ പോലും ഇവിടെ ഫിലിം സൊസൈറ്റികള്‍ ഉണ്ട്. ആസ്വാദക സമൂഹത്തെ രൂപപ്പെടുത്താന്‍ ഇത് മുഖ്യ പങ്ക് വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സിനിമയുടെ പുതിയ പ്രവണതകളെക്കുറിച്ച് അറിയാന്‍ താത്പര്യം ഉണ്ടെന്നും ബെനഗല്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്രമേള ദേശീയ മേളയോട് കിടപിടിക്കുന്നതാണ്. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ലോകനിലവാരം ഉള്ളതാണ് - ചലച്ചിത്രമേളയില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ ബെനഗല്‍ വ്യക്തമാക്കി. സിനിമ കലയോടൊപ്പം ജീവിതമാര്‍ഗ്ഗമാണെന്ന അഭിപ്രായമാണ് ബെനഗലിനുള്ളത്.

അതിനാല്‍ സാമ്പത്തികമായി വിജയിച്ചാലേ സിനിമയ്ക്ക് നിലനില്‍ക്കാനാവൂ. സെന്‍സര്‍ഷിപ്പിന് എതിരാണെന്നും സാസ്കാരികതയ്ക്ക് കോട്ടം തട്ടാതെ പരിധിക്കുള്ളില്‍ നിന്നുള്ള സ്വതന്ത്ര ആവിഷ്ക്കാരമായിരിക്കണം സിനിമയെന്നും ബെനഗല്‍ പറഞ്ഞു.