മുരളീധരനെ ധൂര്‍ത്തപുത്രനോട് ഉപമിച്ച ലേഖികയുടെ സങ്കല്‍പ്പ വൈഭവത്തെ അഭിനന്ദിക്കാതെ വയ്യ. എന്നാല്‍ ലേഖിക ബൈബിള്‍ ശരിക്കും വായിച്ചിട്ടില്ലെന്നു തോന്നുന്നു....ധൂര്‍ത്തപുത്രന്റെ കൂടെ പുള്ളിക്കാരന്റെ അപ്പന്‍ നാടുകാണാന്‍ ഇറങ്ങിയില്ലായിരുന്നു. പുത്രന്‍ തന്റെ തന്നിഷ്‌ടപ്രകാരമല്ലേ നാടുതെണ്ടാന്‍ പോയത്? എന്നാല്‍ ഇവിടുത്തെ കാര്യം തികച്ചും വ്യത്യസ്‌തമാണ്. ചച്ചിക്കൊത്ത ചങ്കന്‍ എന്നു പറയുന്നതുപോലെ ധൂര്‍ത്തപുത്രനേയും വിളിച്ച് കുടയും കക്ഷത്തില്‍ വച്ച് ആദ്യം റോഡിലേയ്‌ക്കിറങ്ങിയത് അപ്പനാണ്. എന്നിട്ട് ഒടുവില്‍ തിരിച്ചുവന്നപ്പോള്‍ കരുണാകരനെ കോണ്‍ഗ്രസ് പൊടി തട്ടി ഷോക്കേയ്‌സില്‍ എടുത്തു വച്ചു. എന്നാല്‍ കരിയര്‍ ഇനിയും നീണ്‌ടു നിവര്‍ന്നു കിടക്കുന്ന മുരളീധരനെ പാര്‍ട്ടി പവലിയനില്‍ തന്നെ ഇരുത്തി. തിരിച്ചുപോകാനും പറ്റില്ല, പുതിയ പാര്‍ട്ടി ഉണ്‌ടാക്കാനും പറ്റില്ലാത്ത സ്ഥിതിയിലായ പുത്രന് ഇനി കാത്തിരിപ്പ് തന്നെ ശരണം.