ഇവിടെ ഒരു അച്ചന്‍കുഞ്ഞുണ്ടായിരുന്നു

WEBDUNIA|

നിത്യജീവിതത്തില്‍ കണ്ടും അടുത്തറിഞ്ഞും അനുഭവിച്ചും പരിചയിച്ചിട്ടുള്ള അത്തരം സാധാരണക്കാരെ പെട്ടെന്നു മനസിലാക്കാന്‍ സാധാരണക്കാരന്‍റെ കൂടെ മാത്രം ജീവിതം മുഴുവനും ചിലവഴിച്ച അച്ചന്‍കുഞ്ഞിന് എളുപ്പമായിരുന്നു.

അല്‍പം ഭീകരം എന്നു വേണമെങ്കില്‍ പറയാമായിരുന്ന ആ മുഖവും കലങ്ങിച്ചുവന്ന കണ്ണുകളും നീണ്ടുനിവര്‍ന്ന ആകാരവും ശ്രവണേന്ദ്രിയത്തെ ചുരണ്ടിമാന്തുന്ന വിധത്തിലുള്ള കനത്ത ശബ്ദവുമൊക്കെ ഇത്തരം ഭീകര കഥാപാത്രങ്ങളെ അവതരിപ്പിച്ചു വിജയിപ്പിക്കാന്‍ വേണ്ടി അച്ചന്‍കുഞ്ഞിന് പ്രകൃതി അറിഞ്ഞുതന്നെ നല്‍കിയ അനുഗ്രഹങ്ങളായിരുന്നു.

ഒരു സാധാരണക്കാരനായ ചുമട്ടുതൊഴിലാളിയായിരുന്നെങ്കിലും ജീവിതത്തില്‍ ചില ആദര്‍ശങ്ങള്‍ എന്നെന്നും കാത്തുരക്ഷിച്ച പ്രത്യേക ഒരു വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അച്ചന്‍കുഞ്ഞ്. ആര്‍ക്കുമുമ്പിലും ആ കലാകാരന്‍ അനാവശ്യമായി ഒരിക്കലും തലകുനിച്ചിട്ടില്ല. വിവരമുള്ളവനെന്ന് അച്ചന്‍കുഞ്ഞിനു ബോധ്യമായാല്‍ ആ അറിവിന്‍റെ മുമ്പില്‍ തല മാത്രമല്ല മുട്ടുമടക്കാനും കൂടി അദ്ദേഹം തയ്യാറുമാണ്.

അച്ചന്‍കുഞ്ഞിന്‍റെ ആഗ്രഹങ്ങള്‍ പരിമിതങ്ങളായിരുന്നു. ആരെയും ആശ്രയിക്കാതെ ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് കുടുംബം പട്ടിണിയില്ലാതെ കഴിയണം. മരിക്കുന്നതുവരെ അഭിനയിക്കണം. ഇതു മാത്രംകൊണ്ട് അച്ചന്‍കുഞ്ഞ് സംതൃപ്തനായിരുന്നു.

അച്ചന്‍കുഞ്ഞെന്ന കലാകാരന് അഭിനയം ആത്മദാഹമായിരുന്നു. ആ ദാഹശമനത്തിനായി എന്തു ത്യാഗം ചെയ്യാനും അദ്ദേഹം ഒരുക്കമായിരുന്നു. പകല്‍ മുഴുവന്‍ അത്യധ്വാനം ചെയ്തിട്ട് മൈലുകള്‍ക്ക് അകലെ അവതരിപ്പിക്കുന്ന നാടകത്തില്‍ പങ്കെടുക്കാന്‍ തക്കസമയത്ത് എത്താന്‍വേണ്ടി ബസിലും വേണ്ടി വന്നാല്‍ കാറിലും അച്ചന്‍കുഞ്ഞ് പാഞ്ഞെത്തുമായിരുന്നു.

നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അച്ചന്‍കുഞ്ഞ് പ്രിയങ്കരനായിരുന്നു. കോട്ടയം കച്ചേരിക്കടവിലും ബോട്ടുജട്ടിയിലുമുള്ള പാവപ്പെട്ടവരെയെല്ലാം തന്‍റെ സഹോദരന്മാരെപ്പോലെ അച്ചന്‍കുഞ്ഞ് സ്നേഹിച്ചു. അവര്‍ അദ്ദേഹത്തെയും. ആരോടും ചിരിച്ചുകൊണ്ടേ സംസാരിക്കുകയുള്ളൂ.

ആരെന്തു ദുഖം പറഞ്ഞാലും അച്ചന്‍കുഞ്ഞ് ശ്രദ്ധിക്കുകയും അതില്‍ പങ്കുചേരുകയും ചെയ്യും. കഷ്ടത കണ്ടാല്‍ കയ്യിലുള്ളതു കൊടുക്കും. ഇല്ലെങ്കില്‍ കടംവാങ്ങി കൊടുക്കും. പിന്നെ ചുമടെടുത്ത് കടം വീട്ടും. അതുകൊണ്ടു കൂടിയാകാം അവസാനം വരെ ഒന്നും സമ്പാദിക്കാന്‍ ആ കലാസ്നേഹിയ്ക്ക് കഴിയാതിരുന്നത്.

കോട്ടയം കച്ചേരിക്കടവ് നെല്ലിശേരി വീട്ടിലെ അംഗമാണ് അച്ചന്‍കുഞ്ഞ്. ഭാര്യ അച്ചാമ്മ ഐരാറ്റുപാടം പുല്ലട കുടുംബാംഗവുമാണ്. ഈ ദമ്പതികള്‍ക്ക് ഷാജന്‍, ഇസാമ്മ എന്നീ മക്കളുമുണ്ട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :