കല്യാണമാര്‍ക്കറ്റില്‍ ‘അവള്‍’ക്ക് മാത്രമാണ് ഡിമാന്റ് ? എന്തായിരിക്കും അതിനു കാരണം !

വിവാഹ മാര്‍ക്കറ്റ് വെളുത്ത പെണ്ണിന്

women, ladies, wedding, marriage, സ്ത്രീ, കല്യാണം, വിവാഹം
സജിത്ത്| Last Modified ചൊവ്വ, 27 ജൂണ്‍ 2017 (15:22 IST)
കറുപ്പിന് ഏഴഴക് എന്നത് കവിവാക്യം. അല്ലെങ്കില്‍ ഒരു ചൊല്ല്. പക്ഷേ കറുമ്പിപ്പെണ്ണിന് കല്യാണമാര്‍ക്കറ്റില്‍ "മാര്‍ക്കറ്റി'ല്ലെന്നതാണ് സത്യം. മനസ്സിനാണ് സൗന്ദര്യമെന്നും ഞാന്‍ അതാണിഷ്ടപ്പെടുന്നതെന്നും നെഞ്ചു വിരിച്ചു പറയാന്‍ തന്റേടവും തടിമിടുക്കുമുള്ള ആണ്‍പട ഇന്നത്തെകാലത്ത് ഇല്ല എന്നതാണ്
സത്യം. എല്ലാവരും വെളുത്ത പെണ്ണിന്റെ വെളുക്കുവോളം കണ്ട കിനാക്കള്‍ക്കു പിറകേയാണ്.

പറയുന്നതിനോട് പൊരുത്തമില്ലെങ്കില്‍ ഒന്നു ടി.വി കാണൂ. എയര്‍ഹോസ്റ്റസാവാന്‍, വിവാഹമാര്‍ക്കറ്റില്‍, ഒക്കെ വെളുത്ത മേനി കാട്ടി മുഴുവന്‍ മാര്‍ക്കും നേടാന്‍ കച്ചകെട്ടിയിറങ്ങി ചിരിക്കുന്ന പരസ്യമോഡലുകളുടെ ചിരിപ്രളയമാണ്. അഞ്ചു രൂപ മുതല്‍ ലഭിക്കുന്ന ഫെയര്‍നസ് ക്രീമുകളില്‍ മുഖസൗന്ദര്യം തേടുന്ന സുന്ദരിമാരുടെ ലോകമായാണ് ഇന്നത്തെ പരസ്യവിപണി കാണിച്ചുതരുന്നത്.

വിവാഹക്കമ്പോളത്തില്‍, ഉന്നത ശീര്‍ഷരായി നില്‍ക്കണമെങ്കില്‍ വെളുത്ത സുന്ദരിയായിരിക്കണമെന്നു സാരം. ഇതിനെതിരെയുള്ള കലാപത്തിലാണ് ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് അസോസിയേഷനും വനിതാ എം പി മാരും. ഇത്തരം പരസ്യങ്ങള്‍ ദൂരദര്‍ശനില്‍ കാണിക്കുന്നത് അപകീര്‍ത്തികരമാണെന്ന വാദത്തെ സര്‍ക്കാര്‍ ഇരു ചെവിയും കരങ്ങളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ടെലിവിഷന്‍ ചാനലുകളോട് ഇത്തരം പരസ്യങ്ങള്‍ കാണിക്കുന്നത് തത്ക്കാലം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ എഴുതിയിട്ടുണ്ട്. ഒരു വ്യാഴവട്ടത്തിനു ശേഷമേ ഇതിന് ഒരു പരിഹാരം ചാനല്‍ഭാഗത്തു നിന്നുണ്ടാകൂ. കാരണം പരസ്യ കരാറുകള്‍ തന്നെയാണ്. സ്ത്രീകളെ അമാന്യമായി ചിത്രീകരിക്കുന്ന, അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യങ്ങള്‍ക്കെതിരെ സ്ത്രീ സംഘടനകള്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന് ആണ്ടുകള്‍ ദൈര്‍ഘ്യമുണ്ട്.

പെണ്‍കുട്ടിയോടുള്ളതിനെക്കാള്‍ മകനോട് അമിതവാത്സല്യം കാണിക്കുന്ന ഒരു പിതാവ് പ്രത്യക്ഷപ്പെടുന്ന പരസ്യം കാണിച്ചു തുടങ്ങിയതു മുതലാരംഭിച്ചതാണ് ഈ പ്രക്ഷോഭങ്ങള്‍. പരസ്യ വിപണിയില്‍ പക്ഷേ ഫെയര്‍നസ് ക്രീമുകള്‍ക്ക് വന്‍ ഡിമാന്‍റാണ്. പുതിയ ക്രീമിന്‍റെ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടാലുടന്‍ അതു വാങ്ങാനുള്ള തിരക്കിലാണ് യുവതികള്‍. ഇതില്‍ യുവാക്കളും കുറവല്ലെന്നതും വസ്തുതയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :