‘സ്ത്രീവിരുദ്ധത കൊട്ടിഘോഷിക്കരുത്, മാറ്റങ്ങൾ നല്ലതിന്’- അപർണയും നിമിഷയും പുതിയ ലോകത്തെ പുത്തൻപ്രതീക്ഷയായി മാറുന്നതിങ്ങനെ

നിമിഷയും അപർണയും ഈ പുതിയ ലോകത്തെ പുത്തൻപ്രതീക്ഷകൾ

എസ് ഹർഷ| Last Modified ഞായര്‍, 10 ഫെബ്രുവരി 2019 (12:05 IST)
മാറ്റത്തിന്റെ പാതയിലാണ് മലയാള സിനിമയെന്ന് അഭിമാനത്തോടെ പറയാം. സിനിമയ്ക്കുള്ളിലാണെങ്കിലും പുറത്താണെങ്കിലും. ഡബ്ല്യുസിസിയുടെ വരവോട് കൂടെയാണ് ഈ മാറ്റത്തിനു ഒരു തുടക്കം ആയതെന്ന് ചിന്തിച്ചാൽ അതിൽ സത്യമുണ്ട് താനും. ‘സൂപ്പർതാരങ്ങളുടെ’ തലക്കനത്തിനും ആണധികാരത്തിനും കീഴെ കൈയ്യും കെട്ടി നിൽക്കുന്ന നിരവധി പേർ ഇപ്പോഴുമുണ്ട്.

എന്നാൽ, നൂറ് പേരിൽ 10 പേർ ആ ‘ആണധികാര’ കോട്ടയിൽ നിന്നും പുറത്തുവന്നാൽ അത് തന്നെ ഒരു മാറ്റമാണ്. അങ്ങനെയൊരു മാറ്റമാണ് ഇപ്പോൾ മലയാള കണ്ടുകൊണ്ടിരിക്കുന്നത്. അവർ അഭിനയമികവ് കൊണ്ട് മാത്രമല്ല വ്യത്യസ്ത ആകുന്നത്, സ്ക്രീനിന് പുറത്ത് വ്യക്തിജീവിതത്തിൽ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ പലപ്പോഴായി അഭിപ്രായങ്ങൾ പറയുന്നു.

സൂപ്പർതാരങ്ങൾ പലരും ഈ സാമൂഹ്യ പ്രതിബന്ധത കാണിക്കാത്തപ്പോഴാണ് ഇവർ തങ്ങളുടെ നിലപാടുകൾ തുറന്നു പറയുന്നതെന്ന് ഓർക്കണം. ഈ പുതിയ തലമുറയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകുന്ന രണ്ട് നടിമാരാണ് അപർണ ബാലമുരളിയും നിമിഷ സജയനും. നേരത്തേ, ഡബ്ല്യുസിസി ഉയർത്തിവിട്ട ആ അലയൊളികൾ അവസാനിക്കുന്നില്ല എന്നതിന്റെ തെളിവ് തന്നെയാണിവർ.

ശബരിമല വിഷയത്തിൽ നിമിഷ നേരത്തേ അഭിപ്രായം പറഞ്ഞിരുന്നു. ശബരിമലയിൽ ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാം എന്നാണ് തന്റെ നിലപാട് എന്നായിരുന്നു നിമിഷ പറഞ്ഞത്. ഒപ്പം,
മലയാള ഇൻഡസ്ട്രിയിൽ പോലെയുള്ള സ്ത്രീ കൂട്ടായ്മകൾ രൂപപ്പെടുന്നതിൽ ആത്മവിശ്വാസം ഉണ്ടെന്ന് തുറന്നു പറയുകയുമാണ് നിമിഷ.

മീ ടൂ വെളിപ്പെടുത്തലുകൾ ഉണ്ടാക്കിയ മാറ്റം കാരണം പുതിയ നടിമാർക്കൊന്നും സിനിമാ മേഖലയിൽ ചൂഷണങ്ങൾ കുറയുന്നു എന്നാണ്​ വ്യക്തമാക്കുന്നതെന്നാണ് നിമിഷ വ്യക്തമാക്കിയത്. മൂന്ന് സിനിമകളിൽ മാത്രമാണ് നിമിഷ അഭിനയിച്ചിട്ടുള്ളത്. എന്നാൽ, മൂന്നിലേയും വ്യത്യസ്ത വേഷങ്ങളായിരുന്നു. മികച്ച ഒരു അഭിനേത്രി കൂടിയാണ് നിമിഷ.

സിനിമയിൽ സ്ത്രീവിരുദ്ധത മഹത്വവൽക്കരിക്കുന്ന രംഗങ്ങൾ ആവിഷ്ക്കാര സ്വാതന്ത്ര്യമായി
കാണാനാവില്ലെന്ന് നടി അപർണ ബാലമുരളിയും പറയുന്നു. സിനിമയിൽ കഥയുടെ ഭാഗമായി സ്ത്രീവിരുദ്ധ രംഗങ്ങൾ ആവശ്യമായി വരും. പക്ഷെ അതിനെ ആഘോഷിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അപർണയുടെ നിലപാട്.

പുരുഷ കേന്ദ്രീകൃത സമൂഹമായതിനാലാവണം സ്ത്രീ വിരുദ്ധത ‌ഇത്രയും ചര്‍ച്ച ചെയ്യുന്നത്. അതിനൊപ്പം തന്നെ എല്ലാ വിഭാഗത്തിനെതിരെയുണ്ടാവുന്ന അതിക്രമങ്ങളും ചെറുക്കണം. സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന രീതിയിലുള്ള രംഗങ്ങൾ തന്റെ കഥാപാത്രത്തിന്റെ ഭാഗമായുണ്ടായാൽ അത് തിരുത്തണമെന്ന് ആവശ്യപ്പെടുമെന്നും നടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :