കളിച്ചത് പ്രശസ്‌തി നേടാൻ, 50 കോടി നഷ്‌ടപരിഹാരം വേണമെന്ന് മോഹൻലാൽ; നിയമപരമായി തന്നെ നേരിടുമെന്ന് ശോഭന

Last Updated: വ്യാഴം, 14 ഫെബ്രുവരി 2019 (16:10 IST)
സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിനുവേണ്ടി പരസ്യത്തില്‍ അഭിനയിച്ച ലാലിന് നോട്ടീസ് നല്‍കിയ ഖാദി ബോര്‍ഡിന് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താരത്തിന്റെ വക്കീല്‍ നോട്ടീസ്. തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് താരം നോട്ടീസ് നൽകിയിരിക്കുന്നത്.

സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതിനാണ് ലാലിനും സ്ഥാപനത്തിനും ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നത്. എന്നാൽ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെല്ലാം
പിന്‍വലിച്ച്‌ ശോഭനാ ജോര്‍ജ്ജ് മാപ്പ് പറയണമെന്നും, മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് തന്നെയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ നവംബറിലാണ് ഈ നോട്ടീസ് മോഹന്‍ലാല്‍ ശോഭനയ്ക്ക് അയച്ചതെങ്കിലും ഇപ്പോഴാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വരുന്നത്.

മോഹന്‍ലാല്‍ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതോടെയാണു വിവാദങ്ങളുടെ ആരംഭം. സ്വകാര്യ സ്ഥാപനം പരസ്യം പിന്‍വലിച്ചു. ഇതിനു മാസങ്ങള്‍ക്കുശേഷമാണു മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ് ഖാദി ബോര്‍ഡിനു ലഭിക്കുന്നത്.

എന്നാല്‍ 50 കോടി നൽകാനുള്ള ശേഷി ഖാദി ബോർഡിനില്ലെന്നും വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടാനാണ് ആലോചിക്കുന്നതെന്നും ശോഭന ജോര്‍ജ് പറഞ്ഞു. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിനു വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും മോഹന്‍ലാലിന് അഭ്യര്‍ഥനയുടെ രൂപത്തിലാണു നോട്ടീസ് അയച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :