കമ്പകക്കാനം കൂട്ടക്കൊല; പ്രതികൾ പണം ഉപയോഗിച്ചത് മദ്യത്തിനും കഞ്ചാവിനും

കമ്പകക്കാനം കൂട്ടക്കൊല; പ്രതികൾ പണം ഉപയോഗിച്ചത് മദ്യത്തിനും കഞ്ചാവിനും

തൊടുപുഴ| Rijisha M.| Last Modified ബുധന്‍, 8 ഓഗസ്റ്റ് 2018 (16:16 IST)
തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (18) എന്നിവരെ ക്രൂരമായി കൊല ചെയ്‌ത കേസിലെ പ്രതികൾക്കെതിരെ കൊലപാതകം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ഭവനഭേദനം, മാനഭംഗശ്രമം തുടങ്ങിയ വകുപ്പുകൾക്ക് കേസെടുത്തു.

കേസിലെ പ്രധാന പ്രതിയായ അനീഷ് മന്ത്രവാദത്തിന് പുറമേ പെയിന്റിംഗ് ജോലിക്കും പോകാറുണ്ട്. ലഭിക്കുന്ന പണം മദ്യപാനത്തിനും കഞ്ചാവിനും വേണ്ടിയാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ നാട്ടുകാരോട് വേണ്ടത്ര അടുപ്പം പുലർത്തിയിരുന്നില്ല. പഠനകാലയളവിൽ റേഷൻ കടയിൽ അതിക്രമം കാണിച്ച് പണം തട്ടിയെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്.

ഒൻപതാം ക്ലാസു വരെ മാത്രം പഠിച്ച ലിബീഷ് മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഒരാളുടെ തല അടിച്ചു തകർത്ത കേസിൽ പ്രതിയാണു ലിബീഷ്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അനീഷാകട്ടെ, നാട്ടുകാരുമായി അകന്നു നിൽക്കുന്ന പ്രകൃതമാണെന്നു പൊലീസ് പറഞ്ഞു.

കൊലപാതകം ചെയ്‌തതിന് ശേഷം പൊലീസ് ചോദ്യം ചെയ്യുമ്പോഴും പ്രതികൾക്ക് യാതൊരു ഭാവമാറ്റങ്ങളോ മനഃസ്താപമോ ഉണ്ടായില്ല. പൊലീസിന്റെ ചോദ്യങ്ങൾക്ക് യാതൊരു കുലുക്കമില്ലാതെയാണ് ലിബീഷ് മറുപടി നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :