ഐ പോഡ് ബധിരതക്ക് കാരണമാകും

WEBDUNIA|
ഇഷ്‌ടമുള്ള പാട്ടുകള്‍ ഐ പോഡിലൂടെ കേട്ട് രസിക്കുന്നത് ഇന്ന് യുവതലമുറയുടെ ഹരമായി മാറികഴിഞ്ഞു. മൊബൈല്‍ ഫോണിലൂടെയും ഐ പോഡുകളിലൂടെയും സംഗീത ആസ്വാദനത്തില്‍ മുഴുകാത്തവര്‍ ഇന്ന് കുറവായിരിക്കും.

എന്നാല്‍ ഇത്തരക്കാരെ ഞെട്ടിപ്പിക്കുന്നതാണ് ഐ പോഡിന്‍റെ ഉപയോഗം സംബന്ധിച്ച് നടത്തിയ പുതിയ പഠനത്തിലെ കണ്ടെത്തലുകള്‍. ഐപോഡിലൂടെ ഹെഡ്ഫോണ്‍ ഉപയോഗിച്ച് സംഗീതം ആസ്വദിക്കുന്ന യുവാക്കളില്‍ എഴുപത് ശതമാനത്തിനും ബധിരതയുടെ ആദ്യ സൂചനകള്‍ പ്രകടമായി തുടങ്ങിയതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ചെവികള്‍ക്ക് ഹാനികരമായ വിധത്തില്‍ അമിതമായ ശബ്ദത്തോടെ പാട്ടുകള്‍ കേള്‍ക്കുന്നതാണ് ഇത്തരം അവസ്ഥക്ക് കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍.

അമേരിക്കയിലെ നാഷണല്‍ അക്കോസ്റ്റിക് ലബോറട്ടറിയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. പ്രായമായവരെ അപേക്ഷിച്ച് യുവതലമുറയെയാണ് ബധിരത കൂടുതലായി ബാധിക്കുന്നത്. ചെവിയില്‍ ഒരു മുഴക്കം അനുഭവപ്പെടുന്നതായാണ് മിക്കവരും പരാതിപ്പെട്ടിട്ടുള്ളത്. സാവധാനമാണ് ബധിരത ഒരാളെ പൂര്‍ണമായും കീഴടക്കുക. പതുക്കെയാണ് പൂര്‍ണമായും ബധിരരാകുക എന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ ആരും ഇതിന് വേണ്ട്ത്ര പ്രാധാന്യം നല്‍കാറില്ലെന്നത് പ്രശ്നങ്ങള്‍ വഷളാക്കുകയാണെന്ന് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രഫസര്‍ ഹാര്‍വെ ധില്ലണ്‍ പറഞ്ഞു.

കേള്‍വികുറവ് ആരംഭിക്കാന്‍ തന്നെ ചിലപ്പോള്‍ ആഴ്ചകളെടുക്കും. ചില സന്ദര്‍ഭങ്ങളില്‍ ചെറിയ തോതിലുള്ള കേള്‍വി കുറവ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സ്വയം പരിഹരിക്കപ്പെടുപ്പോള്‍ മറ്റ് അവസരങ്ങളില്‍ ഇത് സ്ഥിരമായ ബധിരതക്കും കാരണമായിട്ടുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഉള്‍ചെവിയിലെ കോശങ്ങള്‍ക്ക് എത്രമാത്രം ക്ഷതം ബാധിച്ചു എന്നതിന് അനുസരിച്ചായിരിക്കും ബധിരതയുടെ ആഴവും വര്‍ധിക്കുക. 85 ഡെസിബല്‍ ശബ്ദത്തില്‍ ഒരു ദിവസം ശരാശി എട്ട് മണിക്കൂര്‍ പാട്ടു കേള്‍ക്കുകയാണെങ്കില്‍ വലിയ കുഴപ്പം സംഭവിക്കില്ലെന്നാ‍ണ് പഠനങ്ങള്‍ കാണിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :