നിര്‍മ്മാണപ്പിഴവില്‍ നാണം കെട്ടു, 20 ലക്ഷത്തോളം കാറുകള്‍ സുസുക്കി തിരിച്ചുവിളിക്കുന്നു

ടോക്കിയോ| VISHNU N L| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (17:35 IST)
നിര്‍മ്മാണപ്പിഴവിന്റെ പേരില്‍ ചരിത്രത്തില്‍ ആദ്യമായി ജാപ്പനീസ് വാഹന നിര്‍മ്മാര്‍താവായ സുസുക്കി മോട്ടോര്‍സ് ലോകവ്യാപകമായി 20 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കാനൊരുങ്ങുന്നു. ഇഗ്നീഷന്‍ സ്വിച്ചില്‍ നിന്നു പുക ഉയരുന്നെന്ന പരാതിയേതുടര്‍ന്നാണ് തങ്ങളുടെ വിവിധ മോഡലുകള്‍ കമ്പനി തിരിച്ചുവിളിക്കുന്നത്. സ്വിഫ്റ്റ്, ’ഓള്‍ട്ടോ, ഷെവര്‍ലെ ക്രൂസ് , വാഗന്‍ ആര്‍, എ സെഡ് വാഗണ്‍, തുടങ്ങിയ മോഡലുകളാണ് സുസുക്കി തിരിച്ചുവിളിക്കാനൊരുങ്ങുന്നത്.

ജപ്പാനില്‍ 30 കാറുകളില്‍ ഇഗ്നീഷന്‍ സ്വിച്ചുകളില്‍ നിന്നു പുക ഉയരുകയോ കത്തുകയോ ചെയ്യുന്നതു ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ച് 31ന് 1.68 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുകയാണന്നു സുസുക്കി പ്രഖ്യാപിച്ചിരുന്നു. ജപ്പാനില്‍ നിര്‍മാണതകരാര്‍ കണ്ടെത്തിയ കാറുകളില്‍ 18 എണ്ണം പൊലീസ് വാഹനങ്ങളുമായിരുന്നു. അന്നു പ്രഖ്യാപിച്ച പരിശോധനയുടെ തുടര്‍ച്ചയായാണ് സുസുക്കി ഇപ്പോള്‍ 18.73
ലക്ഷത്തോളം വാഹനങ്ങള്‍ കൂടി തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

നിര്‍മാണ പിഴവിന്റെ പേരില്‍ ഇത്രയേറെ വാഹനങ്ങള്‍ തിരിച്ചുവിളിക്കേണ്ടി വരുന്നതു സുസുക്കിയുടെ ചരിത്രത്തില്‍തന്നെ
ഇതാദ്യമായാണ്. പ്രധാനമായും 1998 - 2009 കാലഘട്ടത്തില്‍ നിര്‍മിച്ചു വിറ്റ വാഹനങ്ങളിലാണു സുസുക്കി ഇഗ്നീഷന്‍ സ്വിച് തകരാര്‍ സംശയിക്കുന്നത്. അതേസമയം ഇഗ്നീഷന്‍ സ്വിച് തകരാറിന്റെ പേരില്‍ വന്‍തോതില്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചു പരിശോധിക്കേണ്ടി വരുന്നതു മൂലമുള്ള സാമ്പത്തിക ബാധ്യതയെപ്പറ്റി സുസുക്കി സൂചനയൊന്നും നല്‍കിയിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :