കോഴിക്കോടിന്റെ മധുര തെരുവിന് നൂറ് വയസ്സ് തികയുകയാണ്. മിഠായി തെരുവെന്ന വ്യാപാര കേന്ദ്രത്തിന് ഇനി അഞ്ചു മാസം ആഘോഷത്തിന്റെ നാളുകളാണ്. മിഠായി തെരുവിന് ഈ പേര് സ്വന്തമാകുന്നത് ഒരു നൂറ്റാണ്ട് മുമ്പാണ്. ഈ തെരുവിലെ അന്നത്തെ പ്രധാന കച്ചവടം ഹലുവയായിരുന്നു. അങ്ങനെ മധുരമുള്ള ഇറച്ചി വില്‍ക്കുന്ന തെരുവ് എന്ന് ഈ സ്ഥലത്തിന് സായിപ്പ് പേരിട്ടു.
സ്വീറ്റ് മീറ്റ് എന്നതില്‍ നിന്ന് എസ് എം സ്ട്രീറ്റ് എന്നും അതിന്റെ മലയാള രൂപമായ മിഠായി തെരുവ് എന്ന പേരും രൂപം കൊണ്ടു. പിന്നീട് ഇതിന്റെ പെരുമ പ്രചരിച്ചത് തുണി വ്യാപാരത്തിന്റെ പേരിലായിരുന്നു. പുത്തന്‍ പട്ടിന്റെയും മിഠായികളുടെയും തെരുവ് കച്ചവടക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
പിന്നീട് ഗ്വാളിയോര്‍ റയോണ്‍സ് പ്രവര്‍ത്തനം ആരംഭിച്ചതോടെ നഗരവും തെരുവും പുരോഗതിയിലേക്ക് കുതിച്ചു. ആദ്യ കാലങ്ങളില്‍ പട്ടും ഹല്‍വയുമാണ് ലഭിച്ചിരുന്നതെങ്കില്‍ ഇന്ന് ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ഇവിടെ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സാധാരണക്കാരന് താങ്ങാനാവുന്ന വിലയില്‍ എന്തും വാങ്ങാനാവുന്ന വിപണിയെന്നാണ് മിഠായി തെരുവ് അറിയപ്പെടുന്നത്.
PRO
PRO
ഈ തെരുവിന്റെ നൂറാം വാര്‍ഷികമാണ് ഇപ്പോള്‍ ആഘോഷിച്ചു വരുന്നത്. നിലവില്‍ ആഘോഷ സീസണുകള്‍ മിഠായി തെരുവ് കച്ചവടക്കാരുടെ കൊയ്ത്ത് കാലമാണ്. ഓണം, വിഷു, ഈദ് ആഘോഷങ്ങള്‍ എല്ലാം എസ് എം സ്ട്രീറ്റിനെ സജീവമാക്കുന്നു. കോഴിക്കോടിന്റെ ഇടനാഴിയാണ് മിഠായിതെരുവ് അറിയപ്പെടുന്നത്.
മിഠായി തെരുവിന്റെ മാധുര്യത്തിന്റെ പേരില്‍ നിരവധി കഥകളുണ്ട്. നാട്ടിലുള്ള എല്ലാ വിധം മധുര പലഹാരങ്ങളും കിട്ടുന്ന കോഴിക്കോട്ടെ ഒരേയൊരു സ്ഥലമായിരുന്നു മിഠായിതെരുവ്. മാധുര്യത്തിലെ വൈവിധ്യമാണ് ഈ തെരുവിന്റെ എടുത്തുപറയേണ്ട സവിശേഷത. രുചി മഹിമയില്‍ കേളികേട്ട കോഴിക്കോടന്‍ ഹല്‍വ രുചിച്ചുനോക്കിയ ആരും പിന്നീടത് മറക്കില്ല.
വിഭിന്ന വര്‍ണങ്ങളില്‍ ലഭിക്കുന്ന ഹല്‍വകളില്‍ ചുവന്നുതുടുത്ത ഹല്‍വയുടെ ആരെയും വശീകരിക്കുന്നതാണ്. ഇറച്ചിയോട് സാദൃശ്യമുള്ള ഹല്‍വയുടെ രൂപം കൊണ്ടാകണം ഇംഗ്ലീഷുകാര്‍ 'സ്വിറ്റ്മീറ്റ്' എന്ന പേര് നല്‍കിയത്. പില്‍ക്കാലത്ത് മിഠായി തെരുവിലെ ഹല്‍വയുടെ പേര് കോഴിക്കോടന്‍ ഹല്‍വയായി മാറി. ഹല്‍വയ്ക്ക് പുറമെ കോഴിക്കോടന്‍ ബിരിയാണിയും പേരു കേട്ടതാണ്.