വിംബിള്‍ഡണില്‍ ചരിത്രമെഴുതി ഫെഡറര്‍; മാരിന്‍ സിലിക്കിനെ തോല്‍പിച്ച് സ്വന്തമാക്കിയത് എട്ടാം കിരീടം

റോജര്‍ ഫെഡറര്‍ക്ക് എട്ടാം വിംബിള്‍ഡന്‍ കിരീടം

ലണ്ടന്‍| സജിത്ത്| Last Updated: തിങ്കള്‍, 17 ജൂലൈ 2017 (10:16 IST)
വിംബിള്‍ഡണില്‍ ചരിത്രം കുറിച്ച് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. പുരുഷ വിഭാഗം ഫൈനലില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിക്കിനെ തോല്‍പിച്ചതോടെ എട്ടാമത് കിരീടമാണ് ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബില്‍ ഫെഡറര്‍ ഉയര്‍ത്തിയത്. 35കാരനായ ഫെഡററുടെ 19-ാം ഗ്രാന്‍സ്ലാം കിരീടമാണിത്. സ്‌കോര്‍ 6-3, 6-1, 6-4.

ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ദിച്ചിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയായിരുന്നു ഫെഡററുടെ ഫൈനല്‍ പ്രവേശനം. ഫെഡററുടെ 11-ാം ഫൈനലായിരുന്നു ഇവിടെ നടന്നത്. ഇതും മറ്റൊരു റെക്കോര്‍ഡാണ്. ഒരു സെറ്റ് പോലും നഷ്ടമാകാതെയാണ് ഫെഡററുടെ ഫൈനല്‍ പ്രവേശനമെന്നതും മറ്റൊരു കാര്യമാണ്.

ഇതോടെ ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുന്ന താരമായി മാറാന്‍ നിലവിലെ ലോക അഞ്ചാം നമ്പര്‍ താരമായ ഫെഡറര്‍ക്ക് കഴിഞ്ഞു‍. ഓപ്പണ്‍ കാലത്തെ പീറ്റ് സാം പ്രസിന്റെയും അമച്ച്വര്‍ കാലത്തെ വില്ല്യം റെന്‍ഷോയുടെയും റെക്കോഡുകളാണ് ഇതോടെ ഫെഡ് എക്സ്പ്രസ് പഴങ്കഥയാക്കിയത്.

വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന റെക്കോഡും 35 വയസ്സുള്ള ഫെഡറര്‍ സ്വന്തമാക്കി.
ആറുമാസത്തെ പരുക്കില്‍നിന്നു മുക്തനായി ജനുവരിയില്‍ തിരിച്ചെത്തിയ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും സ്വന്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :