വിജയന് തറടിക്കറ്റ്, കണ്ണിറുക്കി കാണിച്ചവൾക്ക് വി ഐ പി പട്ടം! - കലിമൂത്ത് ബ്ലാസ്റ്റേഴ്സ് ആരാധകർ

കാറ്റു നിറച്ച പന്തിനെ സ്നേഹിക്കാൻ പഠിപ്പിച്ച വിജയന് വെറും പുച്ഛം മാത്രം...

aparna| Last Modified ശനി, 24 ഫെബ്രുവരി 2018 (15:31 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സിനിമാതാരണൾക്ക് ലഭിക്കുന്ന പരിഗണനകൾ അനാവശ്യമാണെന്ന് ആരാധകർ.
ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന് കഴിഞ്ഞ തവണത്തെ ഫൈനല്‍ കളിയിൽ ഗ്യാലറിയിൽ സാധാരണക്കാർക്കൊപ്പമായിരുന്നു ടിക്കറ്റ് നൽകിയത്. ഇത് ഏറെ വിവാദങ്ങൾക്ക് വഴിതെളിയിച്ചി‌രുന്നു.

സമാനമായ പ്രതിഷേധമാണ് ഈ വർഷവും ഉള്ളത്. കഴിഞ്ഞ ദിവസം ചെന്നൈയ്‌ക്കെതിരെ നടന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാനെത്തിയ സിനിമാതാരങ്ങ‌ൾക്ക് വിഐപി പരിഗണന നൽകിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ഒരു അഡാറ് ലവ്വിലൂടെ ഫേമസ് ആയ പ്രിയ വാര്യര്‍ മുതല്‍ ജയസൂര്യവരെ വിവിഐപി പവലിയനില്‍ സ്ഥാനം പിടിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കറും കളികാണാന്‍ എത്തിയിരുന്നു. ഒരു സിനിമയിലെ ഗാനരംഗത്തിലെ ചെറിയൊരു ഭാഗം അഭിനയിച്ച താരങ്ങള്‍ക്ക് പോലും വിവിഐപി ടിക്കറ്റ് നല്‍കിയ ഐ എസ് എൽ അധികൃതർ മലയാളി ഫുട്‌ബോള്‍ ഇതിഹാസങ്ങൾക്ക് ഇതുവരെ അര്‍ഹിച്ച ആദരം പോലും നല്‍കിയിട്ടില്ല. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

മലയാളി ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ഐഎം വിജയനും ജോപോള്‍ അഞ്ചേരിയും ആസിഫ് സഹീറും ഷറഫലിയും ഉള്‍പ്പെടെ നിരവധി മുന്‍ താരങ്ങളെ ഐ എസ് എൽ അധികൃതർ പരിഗണിക്കാത്തതിൽ ശക്തമായ പ്രതിഷേധമാണ് ആരാധകർ പ്രകടിപ്പിക്കുന്നത്.

മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയതോടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചു. 17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന് 25 പോയിന്റാണുള്ളത്. ബെംഗളൂരു എഫ്‌സിയുമായുള്ള അവസാന മത്സരത്തില്‍ ജയിച്ചാലും 28 പോയിന്റ് മാത്രമാണ് നേടാനാവുക. അതേസമയം, 17 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുള്ള ചെന്നൈയിന്‍ എഫ്‌സി പ്ലേ ഓഫ് എകദേശം ഉറപ്പിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :