ഏഷ്യന്‍ ഗെയിംസ്; അമ്പെയ്ത്തില്‍ സ്വര്‍ണ്ണം, അത്ലറ്റിക്സില്‍ വെള്ളി ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്

ഇഞ്ചിയോണ്‍| VISHNU.NL| Last Updated: ഞായര്‍, 28 സെപ്‌റ്റംബര്‍ 2014 (11:53 IST)
ഏഷ്യന്‍ ഗെയിംസില്‍ പതുങ്ങി നിന്ന മെഡല്‍ കൊയ്ത്ത് തുടങ്ങി. ഇന്നലെ ആരംഭിച്ച അത്ലറ്റിക്ല്സ് മത്സരത്തില്‍ ഇന്ത്യ വെള്ളിമെഡലോടെ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ കുശ്ബീര്‍ കൗറാണ് വെള്ളി നേടിയത്. 1:33.07 സെക്കന്‍ഡിലാണ് കുശ്ബീര്‍ രണ്ടാമതായി ഫിനിഷ് ചെയ്തത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് കുശ്ബീറിന് സ്വര്‍ണ്ണം നഷ്ടമായത്. സ്വര്‍ണ്ണം നേടിയ ചൈനയുടെ ഷ്യുസി ലു 1:31.06 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.

അതേ സമയം പുരുഷന്‍‌മാരുടെ ഇരുപത് കിലോമീറ്റര്‍ നടത്തത്തില്‍ മലയാളിതാരം കെടി ഇര്‍ഫാന്‍ അഞ്ചാം സ്ഥാനത്താ‍ണ് ഫിനിഷ് ചെയ്തത്. പതിനാറ് കിലോമീറ്റര്‍ വരെ ആറാം സ്ഥാനത്തായിരുന്നു ഇര്‍ഫന്‍. 40:55 സെക്കന്‍ഡിലാണ് ആദ്യ പത്ത് കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയത്. ഇന്ത്യയുടെ കെ.ഗണപതിയും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും പതിനാല് കിലോമീറ്ററിനുശേഷം അയോഗ്യനൊക്കപ്പെട്ടു.ഈ ഇനത്തില്‍ ഇന്ത്യക്ക് മെഡലൊന്നും തന്നെ ലഭിച്ചില്ല.


1:19:45 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ചൈനയുടെ ഷെന്‍ വാങ്ങിനാണ് സ്വര്‍ണം. ജപ്പാന്റെ യുസുകെ സുസുക്കി വെള്ളിയും ദക്ഷിണ കൊറിയയുടെ ഹ്യുസുബ കിം വെങ്കലവും നേടി. അത്‌ലറ്റിക്‌സിന്റെ ആദ്യ ദിനം ഇന്ത്യ ഒരു വെള്ളിയും ഒരു വെങ്കലവും നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെ ഇന്ത്യ മൂന്നു സ്വര്‍ണ്ണവും അഞ്ച് വെള്ളിയും 20 വെങ്കലവുമാണ് നേടിയിട്ടുള്ളത്.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയങ്ങളുടെ സുവര്‍ണദിനമായിരുന്നു ഇന്നലെ. ലോകചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ തോല്‍പിച്ച് നേടിയ സ്വര്‍ണം അടക്കം നാലു മെഡലാണ് എട്ടാം ദിനം ആര്‍ച്ചര്‍മാര്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

വലിയ പ്രതീക്ഷ ഇല്ലാതിരുന്ന പുരുഷന്മാരുടെ അമ്പെയ്ത്ത് ഫൈനലില്‍ വീരോചിതവും കണിശതയാര്‍ന്നതുമായ പ്രകടനത്തിലൂടെയാണ് ചൗഹാനും സന്ദീപും അഭിഷേകും കിറുകൃത്യം സ്വര്‍ണം തന്നെ അമ്പെയ്തു വീഴ്ത്തിയത്. സ്‌കോര്‍: 227-225.


അമ്പെയ്ത്തിന് പുറമെ സ്‌ക്വാഷിലും ഇന്ത്യന്‍ ചരിത്രം കുറിച്ച് സ്വര്‍ണം നേടി. ഇന്ത്യയുടെ പുരുഷടീമാണ് കരുത്തരായ മലേഷ്യയെ അട്ടിമറിച്ച് സ്വര്‍ണം നേടിയത് (2-0). ഏഷ്യന്‍ ഗെയിംസില്‍ ഇതാദ്യമായാണ് ഇന്ത്യ സ്‌ക്വാഷ് സ്വര്‍ണം നേടുന്നത്. വനിതാ ടീം വെള്ളി നേടിയിട്ടുണ്ട്. സ്‌ക്വാഷില്‍ നിന്നുള്ള ഇന്ത്യയുടെ നാലാം മെഡലാണിത്.

അതേ സമയം ടെന്നിസില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കല ലഭിച്ചു. പുരുഷ സിംഗിള്‍സിന്റെ സെമിയില്‍ തോറ്റ യൂക്കി ഭാംബ്രിയാണ് വെങ്കലം നേടിയത്. സെമിയില്‍ ജപ്പാന്റെ യൊഷിഹിതൊ നിഷിയോക്കയോടാണ് യൂക്കി പരാജയപ്പെട്ടത് (1-2). മത്സരം ഒരു മണിക്കൂറും 46 മിനിറ്റും നീണ്ടുനിന്നു. ബേസ് ലൈനിലെ പിഴവുകളും അലക്ഷ്യമായ റിട്ടേണുകളുമാണ് അവസാന രണ്ടു സെറ്റുകളിലും യൂക്കിക്ക് വിനയായത്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :