ഈ വെളുമ്പന്‍ ചുണ്ടെലി ഭാവി പറയും!

WEBDUNIA|
PRO
PRO
ഭാവി പ്രവചിക്കാനായി തത്തയെ കൊണ്ട് ചീട്ടെടുപ്പിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ലോകകപ്പ് സമയത്ത് നീരാളിയെക്കൊണ്ട് ഭാവി പ്രവചിപ്പിച്ചതും നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞു. എന്നാല്‍ കമ്പം സ്വദേശി രാജ്‌ ഇപ്പോള്‍ പ്രയോഗിക്കുന്നത്‌ എലിശാസ്ത്രമാണ്‌. ഒരു വെള്ള ചുണ്ടെലിയെ ഉപയോഗിച്ചാണ്‌ കക്ഷി ഭാവി പ്രവചിക്കുന്നത്. രാജിന്റെ ചുണ്ടെലി ഭാവി പ്രവചനം കടുകിട തെറ്റില്ലെന്നാണ് ചില അനുഭവസ്ഥര്‍ സാക്‌ഷ്യപ്പെടുത്തുന്നത്.

ഭാവിഫലം അറിയാന്‍ കൈനീട്ടിയെത്തുന്നവര്‍ പത്തുരൂപ നല്‍കിയാല്‍ കൂടിന്റെ അഴി തുറന്നിട്ട്‌ രാജ്‌ ഒന്നു വിരല്‍ഞ്ഞൊടിച്ചാല്‍ കുഞ്ഞെലി പതുക്കെ ഇറങ്ങിവരുകയായി. ശങ്കയൊന്നുമില്ലാതെ അവന്‍ അടുക്കിവച്ചിരിക്കുന്ന ചീട്ടുകളിലൊന്നെടുത്ത്‌ യജമാനനെ ഏല്‍പ്പിച്ച്‌ അനുസരണയോടെ തിരികെ കൂട്ടിനകത്തു കയറും. രാജന്‍ പിന്നെ പ്രവചനമായി. ഫലം കിറുകൃത്യമെന്നു സന്തോഷിച്ചു ജനം സംതൃപ്തരാവും.

ഏതായാലും ഭാവിയും ഭൂതവും വര്‍ത്തമാനവും പ്രവചിക്കാന്‍ തത്തമ്മയേക്കാള്‍ കേമന്‍ എലി തന്നെയെന്നാണ്‌ ഇപ്പോള്‍ ചിലര്‍ പറയുന്നത്‌. ലോകകപ്പ്‌ ഫുട്ബോള്‍ ഫലം പ്രവചിച്ച പോള്‍ നീരാളിയെപ്പോലെ ഒരുനാള്‍ തന്റെ വെള്ള എലിയും പ്രശസ്തനായിത്തീരുമെന്നൊന്നും രാജ്‌ അഹങ്കരിക്കുന്നില്ല. എലി മാത്രമല്ല, തത്തയും രാജിന്റെ കയ്യിലുണ്ട്. എലിയും തത്തമ്മയും ഒരേ കൂട്ടിലാണു പാര്‍ക്കുന്നത്‌ എന്നതാണ് മറ്റൊരത്ഭുതം.

ചുണ്ടെലിയെയും തത്തമ്മെയും കൊണ്ട് വ്യാഴാഴ്ചയാണ്‌ കമ്പത്തില്‍ നിന്ന് രാജ്‌ കട്ടപ്പനയില്‍ എത്തിയത്‌. കഴിഞ്ഞ മുപ്പത് വര്‍ഷമായി രാജിന്റെ തൊഴില്‍ പക്ഷിശാസ്ത്രമാണ്‌. പരിശീലിപ്പിച്ച തത്തയും അതിന്റെ കൂടുമായിരുന്നു ഇത്രയും കാലം ഉപജീവനമാര്‍ഗം. തത്തയെ വളര്‍ത്തി ചീട്ട്‌ കൊത്താന്‍ പരിശീലിപ്പിച്ചു കൂട്‌ പണിയിച്ചു വില്‍പന നടത്തുന്ന തമിഴ്‌നാട്ടിലെ കേന്ദ്രത്തില്‍ നിന്നാണു തത്തമ്മയെ കൊണ്ടുവന്നതെന്നു രാജ്‌ പറയുന്നു.

രണ്ടര മുതല്‍ മൂന്നര വര്‍ഷംവരെയാണ്‌ ഒരു തത്തയ്ക്ക്‌ ആയുസ്സ്‌. അതുകഴിഞ്ഞാല്‍ മറ്റൊരു തത്തയെ വാങ്ങുന്നു. എന്നാല്‍, ഈ വെളുത്ത എലിയുടെ ചരിത്രം അദ്ദേഹം പറഞ്ഞില്ല. എലി പ്രവചിക്കുന്ന ഭാവി അറിയാന്‍ ആളുകള്‍ കൂടുതല്‍ എത്തുന്നതായി രാജ്‌ പറയുന്നു. എലിപ്പനി ഭീതിയൊന്നും ഈ കൗതുകത്തിനു വിലങ്ങിടുന്നില്ല.

(ചിത്രത്തിനും വാര്‍ത്തയ്ക്കും കടപ്പാട് - തേജസ് ദിനപ്പത്രം)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :