കൃഷ്ണ ഹരേ ജയ... കൃഷ്ണ ഹരേ ജയ...

VISHNU N L| Last Updated: ശനി, 5 സെപ്‌റ്റംബര്‍ 2015 (12:00 IST)
ദേവകളുടെയും മഹർഷിമാരുടെയും ആഗ്രഹപ്രകാരം മഹാവിഷ്ണു മനുഷ്യരൂപത്തിൽ ഭൂമിയിൽ ശ്രീകൃഷ്ണാവതാരം എടുത്ത ദിവസമാണു ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ദിവസം. ഈ വർഷം സെപ്റ്റംബർ 5ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു. ഹിന്ദു വിശ്വാസ പ്രകാരം ദ്വാപരയുഗത്തിൽ ജനിച്ച ഭഗവാൻ ശ്രീകൃഷ്ണൻ മനുഷ്യ ഭാവനകൾക്ക് അതീതനായ മഹാപുരുഷനാണ് .

വസുദേവരുടെയും ദേവകിയുടെയും മക്കളില്‍ എട്ടാമനായി മധുരയില്‍ അമ്മാവന്‍ കംസന്റെ കാരാഗ്രഹത്തിലാണ് കൃഷ്ണന്‍ ജനിച്ചത്. കൃഷ്ണനുമുമ്പ് ജനിച്ച ആറ് മക്കളെയും കംസന്‍ കൊകപ്പെടുത്തിയിരുന്നു. എട്ടാമത്തെ മകനായി ചിങ്ങമാസത്തിൽ ബ്രഹ്മനക്ഷത്രങ്ങൾ ചേർന്നുനിന്ന കൃഷ്ണപക്ഷ അഷ്ടമിയും രോഹിണി നക്ഷത്രവും ചേർന്നു വരുന്ന അഷ്ടമി രോഹിണിയിൽ മധുരയിലാണു ശ്രീകൃഷ്ണൻ ഭൂജാതനായത്. കൽത്തുറുങ്കിൽ‌ രാത്രി 12 മണിക്ക് വിധാതാ രോഹിണിയെന്ന മുഹൂർത്തത്തിലാണു ജനിച്ചത്. ജനിച്ച ശേഷം കുഞ്ഞിനെ വസുദേവര്‍ വൃന്ദാവനത്തിലെ നന്ദഗോപരുടെ ഗൃഹത്തില്‍ എത്തിക്കുകയായിരുന്നു എന്നാണ് ഐതിഹ്യം.


ചന്ദ്രൻ, ശനി, കുജൻ, ബുധൻ ഇവ ഉച്ചത്തിൽ സ്ഥിതി ചെയ്തു. ഇടവലഗ്നത്തിൽ കേതുവും ചന്ദ്രനും ചിങ്ങത്തിൽ സൂര്യനും മീനത്തിൽ വ്യാഴവും തുലാത്തിൽ ശുക്രനും വൃശ്ചികത്തിൽ രാഹുവും നിൽക്കുകയും ചെയ്തു. ശംഖ്, ചക്രം, ഗദ, പത്മം എന്നിവ വിലസുന്ന തൃക്കൈകളോടെയാണു ഭഗവാൻ അവതരിച്ചത്. എല്ലാ ദേവന്മാരും ആകാശത്തു കണ്ടുനിന്നതായി ചരിത്രം. അതു കഴിഞ്ഞ് ഏഴാംനാൾ കറുത്ത വാവായിരുന്നു എങ്കിലും തിങ്കള്‍പൗർണമിച്ചന്ദ്രനെപ്പോലെയാണു പ്രഭ ചൊരിഞ്ഞത്. ഈ ദിവസമാണു ശ്രീകൃഷ്ണജയന്തിയായും ഗോകുലാഷ്ടമിയായും ആചരിക്കുന്നത്.

ദശാവതാരങ്ങളിൽ ഒൻപതാമത്തേതാണു ശ്രീകൃഷ്ണൻ. യദുവംശത്തിൽ ജനിച്ചു. കോടിക്കണക്കിന് ഹംസസ്വരൂപികളായ കൃഷ്ണഭക്തർ കണ്ണിലെ കൃഷ്ണമണി പോലെ ഉണ്ണിക്കണ്ണന്റെ രൂപം കണ്ട് ആസ്വദിച്ച് മനസ്സിൽ താലോലിച്ചു പ്രതിഷ്ഠിച്ച് ഭക്തിയിലാറാടുന്ന ദിനമാണ് അഷ്ടമിരോഹിണി. സ്തനങ്ങളിൽ കാളകൂടവിഷം പുരട്ടിവന്ന പൂതനയ്ക്കും 12-ാം വയസ്സിൽ തന്നെ കൊല്ലാൻ കംസൻ ഏർപ്പാടാക്കിയ മഹാപ്രഭു മല്ലനും മോക്ഷം നൽകി. അമ്മാവൻ കംസനും മോക്ഷം നൽകി. തന്റെ പുത്രനാൽ തുറുങ്കിൽ അടയ്ക്കപ്പെട്ട ഉഗ്രസേനനെ രാജാവായി അവരോധിച്ചു. തുടങ്ങിയവയൊക്കെ കൃഷ്ണഗാഥയില്‍ ഭക്തര്‍ ആദരവൊടെ കാണുന്നു.

ഹിന്ദു വിശ്വാസ പ്രകാരം നാരായണ മഹര്‍ഷിയുടെ പുനര്‍‌ജന്മമാണ് ഭഗവാന്‍ കൃഷ്ണന്‍. ശ്രീകൃഷണ സതീര്‍ഥ്യനായി വിശേഷിപ്പിക്കപ്പെടുന്ന അര്‍ജുനനന്‍ കഴിഞ്ഞ ജന്മത്തില്‍ നാരായണ മഹര്‍ഷിയുടെ സഹോദരനായ നര മഹര്‍ഷിയായിരുന്നത്രെ. ബ്രഹ്മ പുത്രനായ ധര്‍മ്മ പ്രജാപതിയുടെ മക്കളായിരുന്നു നര നാരായണ മഹര്‍ഷിമാര്‍. ഇവർ ഹിമാലയസാനു പ്രദേശത്തുള്ള ബദരി ആശ്രമത്തിൽ 1000 വർഷം തപസ്സു ചെയ്തു.

ഇതു മുടക്കുന്നതിനായി ഇന്ദ്രൻ ദേവസ്ത്രീകളെ നിയോഗിച്ചു. ദേവസ്ത്രീകൾ നരനാരായണന്മാരുടെ അടുക്കലെത്തി കല്യാണം കഴിക്കാൻ അഭ്യർഥിച്ചു. അപ്രകാരം ഇരുപത്തി എട്ടാമത്തെ ദ്വാപര യുഗത്തില്‍ യദുവംശത്തില്‍ താന്‍ കൃഷ്ണനായി ജനിക്കുമെന്നും അപ്പോള്‍ നിങ്ങളെ പാണിഗ്രഹണം ചെയ്തുകൊള്ളാമെന്നും നാരായണന്‍ വാക്കു കൊടുത്തു. അതനുസരിച്ച്, നാരായണമഹർഷി യദുകുലത്തിൽ ശ്രീകൃഷ്ണനായി ജനിച്ചു. നരൻ എന്ന ഋഷി ശ്രീകൃഷ്ണനു കൂട്ടായി അർജുനനായും ഭൂമിയിൽ ജനിച്ചു എന്നു കഥ.

ആലിലക്കണ്ണനായും ഉണ്ണിക്കണ്ണനായും ഗോപകുമാരനായും ഗോപികാരമണനായും ഗോവർദ്ധനോദ്ധാരകനായും വിളങ്ങിയ കൃഷ്ണന്‍ ദ്വാരക എന്ന പട്ടണം നിര്‍മ്മിച്ച് രാജ്യം സ്ഥാപിച്ചതായാണ് ഐതിഹ്യങ്ങള്‍. പല രാജ്യങ്ങളുടെയും കാര്യവിചാരങ്ങളിൽ തീർപ്പുകൽപ്പിച്ചെങ്കിലും ഒരു രാജ്യസ്രഷ്ടാവായിരുന്നതല്ലാതെ മറ്റുള്ളവരുടെ രാജ്യം പിടിച്ചെടുക്കാൻ ആഗ്രഹിച്ചില്ല. രാജതന്ത്രം, രാഷ്ട്രനിർമാണം തുടങ്ങിയ കാര്യങ്ങളിൽ ഉപദേശം കൊടുക്കുകയല്ലാതെ ഒരിക്കലും ഒരു സിംഹാസനത്തിലുമിരുന്നില്ല. അധർമത്തെ ഇല്ലാതാക്കാനും ധർമത്തെ നിലനിർത്താനും സദാ വ്യാപൃതനായിരുന്നു.

ഗോപികമാരുടെ ഭക്ത്യോന്മത്തമായ പ്രണയഭാവങ്ങളിൽ മയങ്ങിയ കണ്ണനും വെണ്ണകട്ട് ഗോപികമാര്‍ക്ക് മോക്ഷവാതായനങ്ങള്‍ തുറന്നു കൊടുത്ത ഉണ്ണിക്കണ്ണനും ധർമ്മ സംസ്ഥാപനത്തിന്റെ ശംഖധ്വനി മുഴക്കി അമരമായ ഭഗവദ് ഗീതയെ ലോകത്തിനു നല്‍കിയ മഹാപുരുഷനും അതേ ശ്രീകൃഷ്ണ പരമാത്മാവായിരുന്നു. പ്രതിസന്ധികളിലകപ്പെട്ടവർക്ക് പ്രതീക്ഷയുടെ പ്രകാശമാണ് കൃഷ്ണൻ. പ്രണയമാനസങ്ങൾക്ക് പ്രേമോദാരനും ആദ്ധ്യാത്മിക ഭാവമുള്ളവർക്ക് യോഗീശ്വരനുമാണദ്ദേഹം. കലിയുഗാരംഭത്തില്‍ നിഷാദന്റെ അസ്ത്രമേറ്റ് സ്വര്‍ഗപ്രവേശനം നടത്തിയ കൃഷ്ണ ഭക്തിക്ക് അതിരുകളില്ല.

വ്യഥിതരുടേയും ദുഖിതരുടേയും വിഷാദമഗ്നമായ പരിഭവങ്ങളെ സഹജമായ മന്ദസ്മിതം കൊണ്ട് നിവർത്തിക്കുന്ന ചാരുകിശോരനായ ആ കാർമുകിൽ വർണനെ ബിംബവല്‍ക്കരിക്കാന്‍
ഒരു മയില്‍പ്പീലിത്തുണ്ടും ഓടക്കുഴലും മഞ്ഞപ്പട്ടും, തുളസിക്കതിരും മാത്രം മതി. ശ്രീകൃഷ്ണചൈതന്യം പ്രസരിക്കുന്ന ക്ഷേത്രങ്ങളിൽ പുരാണപാരായണവും നാമജപങ്ങളും ഹോമങ്ങളും ചെയ്യണം. അങ്ങനെ ചെയ്താൽ എല്ലാ ഐശ്വര്യങ്ങളും ലഭിക്കും. അന്ത്യകാലത്ത് സുഖമരണമാകുന്ന മോക്ഷം ലഭിക്കുമെന്നും പാപം നശിക്കുമെന്നും പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :