സ്ക്രിപ്റ്റ് - പ്രദീപ് ആനക്കൂട്, ബിജു ഗോപിനാഥന്‍, മനോജ് വാഴമല, ബെന്നി ഫ്രാന്‍സീസ്,ക്യാമറ - ഗോപകുമാര്‍
FILE
FILE
ഭാസി - ബഹദൂര്‍ കൂട്ടുകെട്ട് മലയാള സിനിമയെ അടക്കിവാണ ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് മദിരാശിയില്‍ ബഹദൂര്‍ താമസിച്ചിരുന്നത് നുങ്കമ്പാക്കത്താണ്. നുങ്കമ്പാക്കത്തെ ‘റുക്കിയ മന്‍സില്‍‘ എന്ന വീട്ടിലെ മതിലില്‍ ഇപ്പോഴും പി കെ ബഹദൂര്‍ എന്ന പേരുണ്ട്. മതിലിലെ അക്ഷരങ്ങളില്‍ നിന്ന് ‘പി‘ എന്ന അക്ഷരം മാഞ്ഞു പോകാന്‍ തുടങ്ങിയിരിക്കുന്നു. നിശബ്ദമായ ഒരു ചിരി അവിടെ ഇപ്പോഴും തങ്ങിനില്‍ക്കുന്നതു പോലെ. ബഹദൂര്‍ എന്ന നിഷ്കളങ്കനായ മനുഷ്യന്‍റെ സാന്നിധ്യം അവിടത്തെ കാറ്റില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.
1935ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ച പി കെ കുഞ്ഞാലിയാണ് പിന്നീട് മലയാള സിനിമയിലെ ചിരിയുടെ തമ്പുരാനായ ബഹദൂറായി മാറിയത്. തമിഴിലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി ബഹദൂറിനെ ബന്ധിപ്പിക്കുന്ന ഒരു സംഗതിയുണ്ട്. രജനിയെപ്പോലെ ആദ്യകാലത്ത് ബഹദൂറും ഒരു പ്രൈവറ്റ് ബസ് കണ്ടക്ടറായിരുന്നു. മദിരാശി പട്ടണവും കേരളവും ബഹദൂറിന് ഏറ്റവും ഇഷ്ടമുള്ള ദേശങ്ങളായിരുന്നു.
സിനിമയില്‍ സജീവമായിരുന്ന കാലത്ത് ജീവിച്ചത് എറെയും മദിരാശിയിലായിരുന്നെങ്കില്‍ കെ സി ലാബ് എന്ന പേരിലൊരു പ്രോസസിംഗ് സ്റ്റുഡിയോ തുടങ്ങിയത് തിരുവനന്തപുരത്തായിരുന്നു. സിനിമ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ഒക്കെ ചെയ്തിരുന്നെങ്കിലും അവയിലൊക്കെ പരാജയമായിരുന്നു ബഹദൂറിന് വിധിച്ചിരുന്നത്.
FILE
FILE
ചിത്രമേള, കടല്‍പ്പാലം, സി ഐ ഡി നസീര്‍, വാഴ്‌വേ മായം, അഗ്നിപുത്രി, പണിതീരാത്ത വീട്, രതിനിര്‍വേദം, ആരവം, പാളങ്ങള്‍, കുറുക്കന്‍റെ കല്യാണം, അപ്പുണ്ണി, അടിയൊഴുക്കുകള്‍, കാതോട് കാതോരം, രേവതിക്കൊരു പാവക്കുട്ടി, നാരദന്‍ കേരളത്തില്‍, സ്ഫടികം തുടങ്ങിയവയാണ് ബഹദൂറിന്‍റെ പ്രധാന ചിത്രങ്ങള്‍. അവസാന ചിത്രം ലോഹിതദാസ് സംവിധാനം ചെയ്ത ‘ജോക്കര്‍’ ആയിരുന്നു.
“ജോക്കര്‍ കരയാന്‍ പാടില്ല. കരച്ചില്‍ വന്നാലും ഉച്ചത്തില്‍ ഉച്ചത്തില്‍ ചിരിക്കണം. ചിരിപ്പിക്കാന്‍ വേണ്ടി കരഞ്ഞോ” എന്ന് അവസാന ചിത്രത്തില്‍ ബഹദൂര്‍ പറയുന്നത് മലയാളികളുടെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നു.