മകനെ കാണാന്‍ ഓംപുരി കാത്തുനിന്നത് മണിക്കൂറുകളോളം; ആ കൂടിക്കാഴ്ച ഈ കാരണങ്ങളാല്‍ നടന്നില്ല; അന്നുരാത്രി ഓംപുരി മരിച്ചു

മകനെ കാണാന്‍ ഓംപുരി കാത്തുനിന്നത് മണിക്കൂറുകളോളം

മുംബൈ| Last Modified തിങ്കള്‍, 9 ജനുവരി 2017 (14:15 IST)
കഴിഞ്ഞയാഴ്ച അന്തരിച്ച വിഖ്യാതാ ബോളിവുഡ് നടന്‍ ഓംപുരിയുടെ മരണത്തിനു മുമ്പ് നടന്ന സംഭവങ്ങള്‍ വിവാദമാകുന്നു. മരണത്തിനു തൊട്ടുമുമ്പ് മകന്‍ ഇഷാനെ കാണാന്‍ ഓംപുരി അതിയായി ആഗ്രഹിച്ചിരുന്നെന്നും അതിനായി മണിക്കൂറുകളോളം കാത്തു നിന്നെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മണിക്കൂറുകളോളം കാത്തു നിന്നെങ്കിലും മകനെ കാണാന്‍ ഓംപുരിക്ക് കഴിഞ്ഞില്ല. അന്നു രാത്രിയില്‍ ആണ് അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

ഓംപുരിയുടെ അടുത്ത സുഹൃത്തും നിര്‍മ്മാതാവുമായ ഖാലിദ് കിഡ്‌വായാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. മകനായ ഇഷാന്‍ സ്പെഷ്യല്‍ ചൈല്‍ഡ് ആണ്. പതിനാറു വയസുള്ള ഇഷാനെ കാണാന്‍ ഓംപുരി ആഗ്രഹിച്ചിരുന്നു. ഇതിനായി ഓംപുരിയുടെ മുന്‍ഭാര്യ നന്ദിതയും ഇഷാനും താമസിക്കുന്ന വീട്ടില്‍ അദ്ദേഹം എത്തി. ഈ സമയത്ത് ഖാലിദ് കിഡ്‌വായും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

എന്നാല്‍, ഓംപുരി വീട്ടിലെത്തിയ സമയത്ത് നന്ദിതയും മകന്‍ ഇഷാനും ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു.
നന്ദിതയുമായി ഓംപുരി ഫോണില്‍ സംസാരിച്ചിരുന്നെങ്കിലും ആ ഫോണ്‍സംഭാഷണം തര്‍ക്കത്തിലാണ് അവസാനിച്ചത്. ഏകദേശം മുക്കാല്‍ മണിക്കൂറോളം നേരം നന്ദിതയുടെ ഫ്ലാറ്റിനു സമീപം കാത്തു നിന്നെങ്കിലും കാണാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് തങ്ങള്‍ നിരാശരായി മടങ്ങുകയായിരുന്നെന്നും ഖാലിദ് വ്യക്തമാക്കി.

അന്നുരാത്രി ഒരുപാട് ദു:ഖത്തോടെയാണ് അദ്ദേഹം ഉറങ്ങാന്‍ പോയതെന്നും ഖാലിദ് ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ അസ്വാഭാവികമായി ഒന്നും തോന്നുന്നില്ലെന്നും ഖാലിദ് കിഡ്‌വായ് പറഞ്ഞു. തറയില്‍ കിടക്കുന്ന മൃതദേഹത്തിന്റെ നെറ്റിയില്‍ പരുക്ക് കണ്ടെത്തിയതിനാല്‍ ഹൃദയാഘാതത്തെ തുടര്‍ന്നുണ്ടായ വീഴ്ചയില്‍ പറ്റിയ പരുക്കാണ് ഇതെന്നാണ് പൊലീസ് നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :