ഭൂകമ്പം: നേപ്പാളില്‍ മരണം 500 എന്ന് ഔദ്യോഗിക വിവരം, ആയിരങ്ങളെ കാണാനില്ല

നേപ്പാള്‍, ഭൂകമ്പം, ഭൂചലനം, കാഠ്മണ്ഡു, ഡല്‍ഹി
ന്യൂഡല്‍ഹി| Last Updated: ശനി, 25 ഏപ്രില്‍ 2015 (17:10 IST)
നേപ്പാളില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 500 ആയതായി ഔദ്യോഗിക വിവരം. ആയിരക്കണക്കിന് ജനങ്ങളെ കാണാതായതായി സംശയം. തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നു എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. റിക്ടര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നേപ്പാളില്‍ ആയിരക്കണക്കിന് പേര്‍ മരിച്ചതായാണ് അനൌദ്യോഗിക വിവരം.

കാഠ്മണ്ഡുവിലെ നാഷണല്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററിന്‍റെ രണ്ട് നമ്പരുകള്‍ ഇപ്പോള്‍ ലഭ്യമായിട്ടുണ്ട് - 4200257, 4200105 എന്നീ കാട്മണ്ഡു നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അവസരോചിതമായ ഇടപെടല്‍ നേപ്പാളിന് ആശ്വാസമാകുന്നു. ഭൂകമ്പമുണ്ടായി മിനിറ്റുകള്‍ക്കുള്ളില്‍ മോഡി നേരിട്ട് ഇടപെടുകയും എല്ലാ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തു. നേപ്പാള്‍ പ്രസിഡന്‍റുമായി മോഡി ആശയവിനിമയം നടത്തി. രക്ഷാദൌത്യവുമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യവിമാനം നേപ്പാളിലേക്ക് പുറപ്പെട്ടു. രണ്ടാമത്തെ വിമാനം തയ്യാറായിക്കഴിഞ്ഞു. ഇതില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ ടീമും മരുന്നുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആദ്യ വിമാനത്തില്‍ ആഹാരം, കുടിവെള്ളം, വസ്ത്രങ്ങള്‍, മരുന്ന് തുടങ്ങി എല്ലാം അടങ്ങിയിട്ടുണ്ട്. കാട്മണ്ഡു വിമാനത്താവളം സജ്ജമാണെങ്കില്‍ കൂടുതല്‍ വലിയ വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് പറക്കും. അല്ലെങ്കില്‍ രക്ഷാദൌത്യവുമായി ചെറുവിമാനങ്ങളെ അയയ്ക്കാനാണ് തീരുമാനമെന്നറിയുന്നു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി മോഡി നേരിട്ട് ഫോണില്‍ സംസാരിച്ചു. ഓരോ സംസ്ഥാനത്തെയും നാശനഷ്ടങ്ങളും മരണസംഘ്യയും വിലയിരുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മോഡി ഫോണിലൂടെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി.

നേപ്പാളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ മരിച്ചതായാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്. 3000 പേര്‍ മരിച്ചതായി സൂചനയുണ്ടെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ ഭൂചലനത്തില്‍ നേപ്പാളിലെ ചരിത്രപ്രസിദ്ധമായ ധരഹര ടവര്‍ തകര്‍ന്നുവീണു.

നാലുമിനിറ്റിനുള്ളില്‍ നാല് തുടര്‍ ചലനങ്ങളാണുണ്ടായത്. കാഠ്മണ്ഡുവില്‍ ഭൂകമ്പബാധിതപ്രദേശങ്ങള്‍ പൊടിപടലത്താല്‍ മുങ്ങിയിരിക്കുകയാണ്. ബംഗ്ലാദേശില്‍ മൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ധാക്കയില്‍ നിഞ്ഞാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ എവറസ്റ്റ് കൊടുമുടി കയറുന്നതിന്‍റെ സീസണായതിനാല്‍ ആ മേഖയിലും കൂടുതല്‍ അപകടം നടന്നതായി സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :