ബഹുഭാര്യത്വം സത്യമാണ്; 29.3കോടി ഭാര്യമാര്‍ക്ക് 28.7കോടി ഭര്‍ത്താക്കന്മാര്‍ മാത്രം

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (09:32 IST)
ബഹുഭാര്യത്വം എന്നു പറയുന്നത് സത്യമാണ്. അവസരവും സാഹചര്യവുമുണ്ടെങ്കില്‍ അത് ആകുകയുമാവാം. ഇതിന് ഒരു തെളിവാണ് പുതിയ സെന്‍സസ് കണക്കുകള്‍. വിവാഹിതരായ പുരുഷന്മാരേക്കാള്‍ 6.6 മില്യണ്‍ അധികം സ്ത്രീകള്‍ നമ്മുടെ രാജ്യത്ത് വിവാഹിതരാണ്. എങ്ങനെയെന്നല്ലേ, ചിലരൊക്കെ കണ്ണടച്ച് പാലു കുടിക്കുന്നുണ്ട്. അത്ര തന്നെ. 2011ലെ സെന്‍സസ് കണക്കുകള്‍ ആണ് പുറത്തു വന്നിരിക്കുന്നത്.

സെന്‍സസ് എടുക്കുന്ന കാലയളവില്‍ കണക്കനുസരിച്ച് 580 മില്യണ്‍ ആളുകള്‍ ആണ് വിവാഹിതരായത്. ഇതില്‍ 293 മില്യണ്‍ സ്ത്രീകളും 287 മില്യണ്‍ പുരുഷന്മാരും ആണ്. സംസ്ഥാനം അനുസരിച്ചുള്ള കണക്കെടുക്കുകയാണെങ്കില്‍ കുടിയേറ്റവും വിവാഹജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് കാണാം.

കേരളത്തിലാണ് വിവാഹിതരുടെ കണക്കില്‍ ഏറ്റവും കൂടുതല്‍ പൊരുത്തക്കേടുകള്‍. കേരളത്തിലെ വിവാഹിതനായ ഓരോ പുരുഷനും 1.13 സ്ത്രീ എന്നാണ് കണക്ക്. കേരളത്തിനു പിന്നില്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ഉള്ളത്. 1.04 മുതല്‍ 1.07 വരെയാണ് ഇവരുടെ കണക്കുകളിലെ വ്യത്യാസം. അതേസമയം, മഹാരാഷ്‌ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ വിവാഹിതരായ പുരുഷന്മാരാണ് വിവാഹിതരായ സ്ത്രീകളേക്കാള്‍ കൂടുതല്‍.

വിവാഹിതരാകുന്ന പ്രായത്തിലുമുണ്ട് പുരുഷ - സ്ത്രീ വ്യത്യാസം. 20- 24 വയസ് കാലയളവില്‍ 69% സ്ത്രീകളും വിവാഹിതരാകുമ്പോള്‍ ഈ പ്രായത്തില്‍ വിവാഹിതരാകുന്ന പുരുഷന്മാര്‍ വറും 30% ആണ്. അതേസമയം, 24 വയസ്സിനു ശേഷം വിവാഹിതരാകുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ കുറവാണ്.

പതിനഞ്ചു വയസില്‍ താഴെ പ്രായമുള്ളപ്പോള്‍ വിവാഹിതരാകുന്ന 18 ലക്ഷം പെണ്‍കുട്ടികളില്‍ 4.5 ലക്ഷത്തിലധികം പെണ്‍കുട്ടികളും കുട്ടിക്കാലത്തു തന്നെ ഗര്‍ഭം ധരിക്കുന്നവരാണ്. അതേസമയം, 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് ജനിച്ച 7.8 ലക്ഷം കുട്ടികളില്‍ 56, 000 ത്തോളം കുഞ്ഞുങ്ങള്‍ മരണത്തിനു കീഴടങ്ങിയെന്നാണ് കണക്കുകള്‍.

10 മുതല്‍ 14 വയസ്സു വരെയുള്ള പ്രായത്തില്‍ വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ എണ്ണം രാജസ്ഥാനിലാണ് കൂടുതല്‍. രാജസ്ഥാനിനു പിന്നില്‍, മഹാരാഷ്‌ട്ര, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് ശൈശവവിവാഹത്തില്‍ പിന്നില്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :