പെട്രോള്‍, പാചകവാതക വില കുറച്ചു

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (21:40 IST)
പെട്രോള്‍ വില ലിറ്ററിന് 65 പൈസ കുറച്ചു. സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് സിലിണ്ടറിന് 25 രൂപയും കുറവുവരുത്തി. എന്നാല്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല. എണ്ണക്കമ്പനികളുടെ യോഗത്തിലാണ് തീരുമാനം.

രാജ്യാന്തര വിപണിയില്‍ ക്രുഡ് ഓയില്‍ വില കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ഡീസലിനും പെട്രോളിനും വിലകുറയ്ക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി യു എസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിനു ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മോഡി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം പെട്രോള്‍ വിലയില്‍ ഇത് നാലാമത്തെ തവണയാണ് വില കുറയുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15 ന് ഡീസലിന്റെ വില കുറയ്ക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അന്ന് ബന്ധപ്പെട്ട മന്ത്രാലയം അതു സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിരുന്നില്ല. ഡീസലിന്റെ വില കുറയ്ക്കുന്നതിനായി മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിട്ടുണ്ട്.

ഈ മാസം 16 മുതല്‍ രാജ്യാന്തര എണ്ണവിലയില്‍ കുറവുണ്ടായിരുന്നു. അതിനാല്‍ എണ്ണക്കമ്പനികള്‍ക്ക് യാതൊരു നഷ്ടവുമുണ്ടാകില്ല. രാജ്യാന്തര വിപണയില്‍ പെട്രോളിന് 54 പൈസയിലധികം കുറവുണ്ടായിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് ഇന്ത്യയിലെ പെട്രോള്‍ വില, രാജ്യാന്തരവിലയിലും അധികമാകുന്നത്.

100 ഡോളറിനു താഴെയാണ് ഇപ്പോള്‍ ക്രൂഡോയിലിന്റെ വില. കഴിഞ്ഞ സര്‍ക്കാര്‍ എല്ലാമാസവും 40 - 50 പൈസ വീതം എല്ലാമാസവും വില കൂട്ടുന്നതിന് എണ്ണക്കമ്പനികള്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അനിയന്ത്രിത വിലക്കയറ്റമാണ് എണ്ണവിലയില്‍ ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :