പിഞ്ചുകുഞ്ഞിന്റെ ചേതനയറ്റ ശരീരം തോളിലിട്ട് യുവാവ് സൈക്കിള്‍ ചവിട്ടിയത് കിലോമീറ്ററുകള്‍ - സംഭവം നടന്നതോ, പശുവിന് ആംബുലന്‍സുള്ള നാട്ടിലും !

പശുവിന് ആംബുലന്‍സുള്ള നാട്ടില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തോട് അവഗണന

ambulance,  corpse on bicycle, death, കൗഷാംബി, ഉത്തര്‍പ്രദേശ്, മരണം
ഉത്തര്‍പ്രദേശ്| സജിത്ത്| Last Modified ബുധന്‍, 14 ജൂണ്‍ 2017 (11:08 IST)
പശുവിന്റെ പരിപാലനത്തിനായി കോടികള്‍ ചെലവിടുന്ന സര്‍ക്കാരുകള്‍ ഭരിക്കുന്ന നാടുകളില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തോട് അനാദരവ്. ഉത്തര്‍പ്രദേശിലെ കൗഷാംബി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണമടഞ്ഞ ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിക്കുകയായിരുന്നു. മറ്റു വാഹനങ്ങളൊന്നും കിട്ടാത്തതിനാല്‍ ഒരു സൈക്കിളിലാണ് കുഞ്ഞിന്റെ മൃതദേഹം അമ്മാവന്‍ വീട്ടിലെത്തിച്ചത്.

കുഞ്ഞിന്റെ മൃതദേഹവും തോളിലിട്ട് പൊട്ടിപ്പൊളിഞ്ഞ പാതയിലൂടെ ആ യുവാവ് കിലോമീറ്ററുകളായിരുന്നു സൈക്കിള്‍ ചവിട്ടിയത്. ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച് ചികിത്സയില്‍ ക്കഴിഞ്ഞിരുന്ന പൂനം എന്ന പെണ്‍കുട്ടിയാണ് ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞത്. ചികിത്സയ്ക്കായി പണം സംഘടിപ്പിക്കാന്‍ പിതാവ് അനന്തകുമാര്‍ അലഹബാദിന് പോയതോടെയാണ് കുട്ടിയുടെ ചുമതല അമ്മാവന്‍ ഏറ്റെടുത്തത്. അധികം വൈകാതെ തന്നെ കുട്ടി മരിച്ചു. ആംബുലന്‍സിനായി ആശുപത്രി അധികൃതരോട് കേണ് അപേക്ഷിച്ചിട്ടും അവര്‍ ചെവിക്കൊള്ളാതെ വന്നതോടെയാണ് സഹോദരി പുത്രിയുടെ മൃതദേഹം തോളിലേന്തി ആ യുവാവ് സൈക്കിളില്‍ വീട്ടിലേക്ക് പോയത്.

സംഭവം ഗൗരവമായി എടുക്കുകയാണെന്നൂം അന്വേഷണം ആരംഭിച്ചതായും ചീഫ് മെഡിക്കല്‍ ഓഫീസര്‍ എസ്.കെ ഉപാദ്ധ്യായ വ്യക്തമാക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവറെ പല തവണ വിളിച്ചുവെങ്കിലും അയാള്‍ വരാന്‍ തയ്യാറായില്ലെന്ന അമ്മാവന്‍ ബ്രിജ്‌മോഹന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :