നിത്യാനന്ദയെ ചോദ്യം ചെയ്യുന്നതും പീഡനം

ബാംഗ്ലൂര്‍| WEBDUNIA|
PRO
ലൈംഗികാപവാദ കേസില്‍ പിടിയിലായ സ്വാമി നിത്യാനന്ദയെ ചോദ്യം ചെയ്യുന്നത് പൊലീസ്‌ സിഐഡി വിഭാഗത്തിന് പീഡനമാകുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നിത്യാനന്ദയെ മണിക്കൂറുകളെടുത്തു ചോദ്യം ചെയ്‌തതിന്‍റെ വീഡിയോ ടേപ്പ് പ്ലേ ചെയ്തു നോക്കിയപ്പോഴാണ് പൊലീസിന് നിത്യാനന്ദയുടെ യഥാര്‍ത്ഥ ശക്തി മനസ്സിലായത്. ടേപ്പില്‍ ശബ്ദമില്ല. വെറും ചിത്രങ്ങള്‍ മാത്രം.

വളരെ ബുദ്ധിമുട്ടിയാണ് പൊലീസ് നിത്യാനന്ദയുടെ വാ തുറപ്പിക്കുന്നത്. അത് റെക്കോര്‍ഡ് ചെയ്ത് പ്ലേ ചെയ്പ്പോള്‍ നിശബ്ദ സിനിമയായത് പൊലീസിനെ ആദ്യം ഞെട്ടിച്ചു. റെക്കോര്‍ഡറിന്‍റെ ഓഡിയോ ഔട്ട് പുട്ട് സംവിധാനമാണ് അല്ലാതെ സ്വാമിയുടെ ശക്തിയല്ല ചതിച്ചതെന്ന് പൊലീസിന് പിന്നീടാണ് മനസ്സിലായത്. എന്നാല്‍ ഓഡിയോ ഔട്ട് പുട്ടിന് തകരാറൊന്നുമില്ലയിരുന്നുവെന്നും ടേപ്പ് കമ്പ്യൂട്ടറില്‍ പ്ലേ ചെയ്യുമ്പോള്‍ മാത്രമാണ് ശബ്ദമില്ലാതെ പോകുന്നതെന്നും പൊലീസ് പിന്നീട് തിരിച്ചറിഞ്ഞു.

ഇതിനെ തുടര്‍ന്ന് ഞായറാഴ്ച സാങ്കേതിക വിദഗ്ധന്‍റെ സഹായത്തോടെ നിത്യാനന്ദയെ വീണ്ടും ആദ്യം മുതല്‍ ചോദ്യം ചെയ്യേണ്ടി വന്നു. ചോദ്യം ചെയ്യലില്‍ മൌനിബാബയാകുന്ന നിത്യാനന്ദയെ ഒരു വട്ടം വാ തുറപ്പിക്കാന്‍ പെട്ടപാട് ആലോചിക്കുമ്പോള്‍ രണ്ട് വട്ടം ഒരേ ചോദ്യം ചെയ്യല്‍ ആവര്‍ത്തിക്കേണ്ടി വന്നത് ഭീകര അനുഭവമായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേസമയം ചോദ്യം ചെയ്യലില്‍ എന്തൊക്കെയാണ് വെളിപ്പെടുത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയില്ല. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഒന്നും വെളിപ്പെടുത്താനാകില്ലെന്നു പൊലീസ് സിഐഡി വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യംചെയ്യലിലുടനീളം ധ്യാനനിമഗ്നനായിരുന്ന നിത്യാനന്ദ ഇടയ്ക്കിടെ മന്ത്രങ്ങള്‍ ഉരുവിടുകയും പൂര്‍ണമായും ധ്യാനത്തില്‍ മുഴുകുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :