തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനായുള്ള പ്രക്ഷോഭം ചരിത്രമാകുന്നു; മറീനയില്‍ പതിനായിരങ്ങള്‍, ഇന്ത്യയാകെ പടരുന്ന തമിഴ്ജനതയുടെ ആവേശം

ജെല്ലിക്കെട്ടിനായുള്ള സമരം കൂടുതല്‍ ശക്തം, കരുതലോടെ തമിഴ്നാട് സര്‍ക്കാര്‍

Jallikattu, Chennai, Marina, Beach, Strike, Students, Tamilnadu, Stalin, Sasikala, OPS, ജല്ലിക്കെട്ട്, ജെല്ലിക്കെട്ട്, ജെല്ലിക്കട്ട്, മറീന, ബീച്ച്, സമരം, പ്രക്ഷോഭം, തമിഴ്നാട്, സ്റ്റാലിന്‍, ശശികല, ജയലളിത
ചെന്നൈ| Last Modified ബുധന്‍, 18 ജനുവരി 2017 (20:22 IST)
ജെല്ലിക്കെട്ടിനായുള്ള സമരം തമിഴ്‌നാട്ടില്‍ പുതിയ ചരിത്രമെഴുതുകയാണ്. സമീപകാലത്തെങ്ങും തമിഴകം ഇത്രയും വലിയ ഒരു പ്രക്ഷോഭത്തിന് സാക്‍ഷ്യം വഹിച്ചിട്ടില്ല.

തമിഴ്നാടിന്‍റെ വിവിധഭാഗങ്ങളിലായി വിദ്യാര്‍ത്ഥികളാണ് പ്രക്ഷോഭം നയിക്കുന്നത്. ചെന്നൈയില്‍ മറീനയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം തുടരുകയാണ്.

ജെല്ലിക്കെട്ട് നിരോധിക്കുന്നതിന് ഇടവരുത്തിയ പെറ്റ എന്ന സംഘടനയെ നിരോധിക്കണമെന്നും എത്രയും വേഗം ജെല്ലിക്കെട്ട് നടത്താനുള്ള അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. സമാധാനപരമായാണ് പ്രക്ഷോഭം പുരോഗമിക്കുന്നത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും സിനിമാതാരങ്ങളും ജെല്ലിക്കെട്ടിന് അനുകൂല പ്രസ്താവനകളുമായി രംഗത്തെത്തി. പ്രക്ഷോഭം നടത്തുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷമായി ജെല്ലിക്കെട്ടിന് സുപ്രീം കോടതി നിരോധനം നിലനില്‍ക്കുകയാണ്. എന്നാല്‍ ഇത്രയും വിപുലമായ ഒരു പ്രക്ഷോഭം ആദ്യമായാണ് സംഘടിപ്പിക്കുന്നത്.

സമരം മൂലം ചെന്നൈയില്‍ പലയിടങ്ങളിലും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ബീച്ചില്‍ വിദ്യാര്‍ത്ഥികള്‍ രാത്രിയും പ്രക്ഷോഭം തുടര്‍ന്നതോടെ പൊലീസ് വൈദ്യുതിബന്ധം വിച്ഛേദിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് തെളിയിച്ചും മെഴുകുതിരി തെളിയിച്ചും സമരം തുടര്‍ന്നു.

കമല്‍ഹാസന്‍, വിജയ്, ചിമ്പു, സൂര്യ, ടി രാജേന്ദര്‍ തുടങ്ങിയ സിനിമാതാരങ്ങള്‍ ജെല്ലിക്കെട്ടിനെതിരായ നിരോധനം പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. മുഖ്യമന്ത്രി ഒ പനീര്‍സെല്‍‌വം നേരിട്ടെത്തി ചര്‍ച്ച നടത്തിയാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്തിരിയുകയുള്ളൂ എന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഈ പ്രക്ഷോഭത്തെ ഗൌരവപൂര്‍വം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സുപ്രീം‌കോടതി ഉത്തരവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ഏറെ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :