തട്ടിക്കൊണ്ടുപോയെന്ന് കഥയുണ്ടാക്കി, ഒളിച്ചോടി!

മുംബൈ| WEBDUNIA|
തന്നെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി മെനഞ്ഞയാളെ പൊലീസ് പൊക്കി. വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് ഇയാള്‍ കഥയുണ്ടാക്കിയത്. കാമുകിക്കൊപ്പം ഒളിച്ചോടുന്നതിനായിരുന്നു ഈ തന്ത്രം. വികേഷ് ജെയിന്‍(25) എന്ന ബിസിനസ്സുകാ‍രനാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് പിടിയിലായത്.

ദാദറിലെ മാനിക് അപ്പാര്‍ട്ട്‌മെന്റിലാണ് വികേഷിന്റെ കുടുംബം താമസിച്ചിരുന്നത്. സെപ്തംബര്‍ 19-നാണ് ഇയാളെ ഇവിടെ നിന്ന് കാണാതായത്. അപ്പോള്‍ ഇയാളുടെ പക്കല്‍ മൂന്ന് ലക്ഷം രൂപയും ഉണ്ടായിരുന്നു. തുടര്‍ന്ന് വികേഷിന്റെ പിതാവിന് ഒരു ഫോണ്‍ കോള്‍ വന്നു. മകനെ തട്ടിക്കൊണ്ടുപോയതായി ഒരു പെണ്‍കുട്ടിയാണ് വിളിച്ചറിയിച്ചത്.

പക്ഷേ പിതാവ് ഈ ഫോണ്‍ കോള്‍ കാര്യമാക്കിയില്ല. എന്നാല്‍ വികേഷിന്റെ മൊബൈല്‍ ഫോണിലേക്ക് പിതാവ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് മകനെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് അദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പിതാവിനെ വിളിച്ച പെണ്‍കുട്ടി ആരാണെന്ന് കണ്ടെത്താനാണ് പൊലീസ് ആദ്യം ശ്രമിച്ചത്. ആ നമ്പര്‍ ഉപയോഗിക്കുന്ന ആള്‍ ഗോവയില്‍ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് പൊലീസ് ഗോവയില്‍ ചെന്നപ്പോഴേക്കും ഈ നമ്പര്‍ തിരുവനന്തപുരത്ത് എത്തിയതായി മനസ്സിലായി. തിരുവനന്തപുരത്ത് വച്ചും പൊലീസിന്റെ നീക്കം പാളി. തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ നിന്ന് വികേഷിനെ കൈയോടെ പിടികൂടുകയായിരുന്നു.

തട്ടിക്കൊണ്ടുപോകല്‍ നാടകം താന്‍ പ്ലാന്‍ ചെയ്തതാണെന്ന് വികേഷ് പൊലീസിനോട് സമ്മതിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായാണ് താന്‍ ഒളിച്ചോടിയതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :