ഞാന്‍ അരക്ഷിത, സ്ത്രീയെന്ന നിലയില്‍ ലജ്ജിക്കുന്നു: പ്രീതി സിന്‍റ

പ്രീതി സിന്‍റ, നെസ് വാഡിയ, പഞ്ചാബ്, ഷാരുഖ്, ക്രിക്കറ്റ്
മുംബൈ| Last Updated: ശനി, 14 ജൂണ്‍ 2014 (16:15 IST)
കിംഗ്സ് ഇലവന്‍ പഞ്ചാബ് ക്രിക്കറ്റ് ടീമിന്‍റെ പാര്‍ട്‌ണറും തന്‍റെ മുന്‍ കാമുകനുമായ നെസ് വാഡിയയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നടി പ്രീതി സിന്‍റ ഉന്നയിക്കുന്നത്. തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പ്രീതി പറയുന്നു.

മറൈന്‍ ഡ്രൈവ് പൊലീസിന് മുമ്പാകെ ആറുപേജുകള്‍ വരുന്ന പരാതിയാണ് പ്രീതി സിന്‍റ നല്‍കിയിരിക്കുന്നത്. "കഴിഞ്ഞ 10 വര്‍ഷമായി എനിക്ക് നെസ് വാഡിയയെ പരിചയമുണ്ട്. എന്നാല്‍ കുറച്ചുനാള്‍ മുമ്പ് ഞങ്ങളുടെ ബന്ധം ഞാന്‍ അവസാനിപ്പിച്ചു. കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ ഉടമകള്‍ എന്ന നിലയില്‍ പ്രൊഫഷണല്‍ കാര്യങ്ങള്‍ മാത്രമേ ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ സംസാരിക്കാ‍റുണ്ടായിരുന്നുള്ളൂ" - പ്രീതി പരാതിയില്‍ പറയുന്നു.

"ഇതിനിടയില്‍ ജോലിയുമായി ബന്ധപ്പെട്ട് ഒന്നോ രണ്ടോ തവണ ഞങ്ങള്‍ തമ്മില്‍ വലിയ വാഗ്വാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. വളരെ മോശമായ ഭാഷയിലാണ് നെസ് വാഡിയ എന്നോട് സംസാരിച്ചത്. മറ്റുള്ളവരുടെ മുമ്പില്‍ വച്ച് നാണംകെടുത്തുകയുണ്ടായി. ഇത്തരത്തില്‍ പെരുമാറരുതെന്ന് ഞാന്‍ അയാള്‍ക്ക് മുന്നറിയിപ്പും നല്‍കി" - അതിന്ശേഷം ബാംഗ്ലൂരില്‍ നടന്ന ഐ പി എല്‍ ലേലത്തിനിടയിലും വളരെ മോശമായ രീതിയില്‍ നെസ് വാഡിയ തന്നോട് പെരുമാറിയെന്ന് പ്രീതി സിന്‍റ പറയുന്നു.

"നീ ആരാണെന്നാണ് നിന്‍റെ വിചാരം. ഞാന്‍ വാഡിയ ഗ്രൂപ്പിന്‍റെ ഉടമസ്ഥനാണ്. നീ ആരുമല്ല" - എന്ന് നെസ് വാഡിയ എല്ലാവരുടെയും മുമ്പില്‍ വച്ച് പറഞ്ഞതായും അയാളില്‍ നിന്ന് അങ്ങനെ ഒരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നതല്ലെന്നും പ്രീതി സിന്‍റ പറയുന്നു. ഐ പി എല്ലിന്‍റെ സി ഇ ഒ പ്രശ്നത്തിലിടപെട്ടെന്നും ശാന്തമായിരിക്കാന്‍ ഉപദേശിച്ചെന്നും പ്രീതി പറയുന്നു. താന്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോഴാണ് നെസ് വാഡിയ ശാന്തനായതെന്നും പ്രീതി കൂട്ടിച്ചേര്‍ക്കുന്നു.

മേയ് 30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ തന്‍റെ ടീമിന്‍റെ കളി നടന്നുകൊണ്ടിരിക്കുമ്പോഴാണ് പിന്നീട് നെസ് വാഡിയ മോശമായി പെരുമാറിയതെന്ന് പ്രീതി സിന്‍റ പറയുന്നു. അന്നും തന്‍റെ നേര്‍ക്ക് ഉച്ചത്തില്‍ ആക്രോശിച്ച നെസ് വാഡിയയോട് ശാന്തമായിരുന്ന് കളികാണാനാണ് താന്‍ പറഞ്ഞതെന്ന് പ്രീതി വ്യക്തമാക്കി.

"ഒരു കാരണവുമില്ലാതെ അയാള്‍ എന്നെ ചീത്ത വിളിക്കാനാരംഭിച്ചു. എന്നെ പിടിച്ച് തള്ളുകയും ചെയ്തു"- പ്രീതി പറയുന്നു. ഒരു സീന്‍ ഉണ്ടാക്കേണ്ട എന്നുകരുതി താന്‍ തന്‍റെ സീറ്റില്‍ ചെന്നിരുന്നതായും പ്രീതി ഓര്‍ക്കുന്നു. എന്നാല്‍ തന്‍റെ നേര്‍ക്ക് വീണ്ടും വന്ന് ചീത്ത വാക്കുകള്‍ ഉപയോഗിച്ച് നെസ് വാഡിയ അപമാനിക്കുകയാണ് ചെയ്തതെന്ന് പ്രീതി പറയുന്നു.

"തന്‍റെ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് എനിക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. എന്നെ ഇല്ലാതാക്കുമെന്നും ഞാന്‍ വെറുമൊരു സിനിമാനടി മാത്രമാണെന്നും അയാള്‍ പറഞ്ഞു" - പ്രീതി നല്‍കിയ പരാതിയില്‍ പറയുന്നു.

നെസ് വാഡിയയുടെ തുടര്‍ച്ചയായ ഭീഷണിയും അപമാനിക്കലും കാരണം മാനസികമായും ശാരീരികമായും താന്‍ ആകെ തകര്‍ന്നിരിക്കുകയാണെന്നും ഒരു അരക്ഷിത ബോധമാണെന്ന് തനിക്കുള്ളതെന്നും സ്ത്രീയെന്ന നിലയില്‍ ലജ്ജിക്കുന്നു എന്നും പ്രീതി വെളിപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :