അനിതയുടെ മരണത്തില്‍ ചെന്നൈയില്‍ പ്രതിഷേധം കത്തുന്നു! മുന്നിട്ടിറങ്ങി എസ് എഫ് ഐയും സിപി‌എമും

എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി

aparna| Last Modified ശനി, 2 സെപ്‌റ്റംബര്‍ 2017 (16:03 IST)
മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനം‌നൊന്ത് ചെന്നൈയില്‍ വിദ്യാര്‍ത്ഥിനി ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്. പ്ലസ് ടുവില്‍ 1200ല്‍ 1176 മാര്‍ക്കോടെയാണ് വിജയിച്ചത്.

മരണത്തില്‍ പ്രതിഷേധിച്ച് അനിതയുടെ ജന്മനാടായ അരിയല്ലൂരില്‍ ഇന്നലെ തന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു. ചെന്നൈയില്‍ സമരം നടത്താന്‍ വിദ്യാര്‍ഥി സംഘടനകള്‍ അനുമതി തേടിയിരുന്നെങ്കിലും പൊലീസ് അനുവദിച്ചില്ല. എന്നാല്‍, പലയിടങ്ങളിലും അനുമതിയില്ലാതെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി.

അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ച എസ് എഫ് ഐ സിപി‌എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോയമ്പത്തൂര്‍ റെയില്‍വേ സ്‌റ്റേഷനിലും യുവാക്കള്‍ പ്രതിഷേധവുമായെത്തി. ഇതിനിടെ, വീട്ടിലെത്തിച്ച അനിതയുടെ ഭൗതികദേഹത്തില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.

അനിതയുടെ കുടുംബത്തിന് 7 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. പ്ലസ് ടു ബോര്‍ഡ് പരീക്ഷയില്‍ 1176 മാര്‍ക്ക് ലഭിച്ചിരുന്നെങ്കിലും നീറ്റ് പരീക്ഷയില്‍ അനിതയ്ക്ക് 700ല്‍ 86 മാര്‍ക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. സ്‌കൂളില്‍ തന്നെ ഏറ്റവും അധികം മാര്‍ക്ക് ലഭിച്ചിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത്തില്‍ മനം നൊന്താണ് അനിത ആത്മഹത്യ ചെയ്തത്.

നീറ്റ് പരിഷ്‌കാരത്തില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നുവെങ്കിലും നീറ്റ് യോഗ്യത അടിസ്ഥാനമാക്കി മെഡിക്കല്‍ പ്രവേശനം നടത്തണമെന്ന് ഓഗസ്ത് 22നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സെപ്തംബര്‍ നാലിനകം പ്രവേശനം പൂര്‍ത്തീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
(ചിത്രം: എഎൻഐ, ട്വിറ്റർ)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :