മസൂദ് അസ്ഹറിനെ പാകിസ്ഥാനിലേക്ക് തിരികെ അയച്ചത് ബിജെപി സർക്കാർ, മോദി ഉത്തരം പറയണം; ചിത്രങ്ങൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി

1999ൽ മസൂദ് അസ്ഹറിനെ അജിത് ഡോവൽ കാണ്ഡഹാറിൽ കൊണ്ടുപോയി മോചിപ്പിക്കുന്ന ദൃശ്യങ്ങൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പുറത്തു വിട്ടു.

Last Updated: തിങ്കള്‍, 11 മാര്‍ച്ച് 2019 (10:20 IST)
പുൽവാമാ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹറിനെ ഇന്ത്യയിൽ നിന്നും മോചിപ്പിച്ചതിൽ ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനു പങ്കുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 1999ൽ മസൂദ് അസ്ഹറിനെ കാണ്ഡഹാറിൽ കൊണ്ടുപോയി മോചിപ്പിക്കുന്ന ദൃശ്യങ്ങൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പുറത്തു വിട്ടു.

ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം ഭീകരര്‍ കാണ്ഡഹാറിൽ വച്ചു തട്ടിയെടുക്കുകയും വിലപേശുകയും ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ തടവില്‍ കഴിഞ്ഞിരുന്ന മസൂദ് അസ്ഹറിനെ 1999ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തായിരുന്നു വിട്ടയച്ചത്. മസൂദ് അസ്ഹറിനെ പാകിസ്ഥാന് കൈമാറാനായി കാണ്ഡഹാറിലേക്ക് എത്തിച്ചത് അജിത് ഡോവലാണെന്നാണ് രാഹുല്‍ ട്വിറ്ററിലൂടെയാണ് ഉന്നയിച്ചിരിക്കുന്നത്. മസൂദ് അസ്ഹറിനെ കൈമാറുന്ന ദൃശ്യത്തില്‍ അതിജ് ഡോവലിന്റെ ചിത്രം മാര്‍ക്ക് ചെയ്താണ് രാഹുലിന്റെ ട്വീറ്റ്.

മസൂദ് അസ്ഹറിനെ ഇന്ത്യന്‍ ജയിലില്‍നിന്ന് മോചിപ്പിച്ചത് ബി.ജെ.പി സര്‍ക്കാരാണെന്ന വസ്തുത പ്രധാനമന്ത്രി മോദി രാജ്യത്തോട് സമ്മതിക്കണമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ഉന്നയിച്ചിരുന്നു.

‘പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 40 ജവാന്മാരുടെ കുടുംബത്തോട് മോദി പറയണം, അവരുടെ ജീവനെടുത്ത മസൂദ് അസ്ഹറിനെ ആരാണ് വിട്ടയച്ചതെന്ന്. നിങ്ങളുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവ് മസ്ഹൂദ് അസ്ഹറിനെ പാകിസ്ഥാനിലേക്ക് തിരികെ അയക്കാന്‍ ഇടപാട് നടത്തിയ ആളാണെന്ന് അതിനോടൊപ്പം പറയണമെന്നും’ രാഹുല്‍ ട്വീറ്റ് ചെയ്തു.

മോദിയോട് എനിക്കുള്ളത് ഒരു ചോദ്യം മാത്രമാണ്. ആരാണ് പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാരെ കൊന്നത്? ആരാണ് ആ കൊലയാളികളുടെ നേതാവ്? അയാളുടെ പേര് മസൂദ് അസ്ഹര്‍ എന്നാണ്. 1999ല്‍ ബി.ജെ.പി സര്‍ക്കാരാണ് മസൂദ് അസ്ഹറിനെ ഇന്ത്യന്‍ ജയിലില്‍നിന്ന് മോചിപ്പിച്ച് പാകിസ്ഥാനിലേയ്ക്ക് അയച്ചതെന്നും ട്വിറ്ററിൽ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :