ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത? വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യം

ശ്രീദേവിയുടെ മരണത്തിലെ അവ്യക്തത തുടരുന്നു

aparna| Last Modified ചൊവ്വ, 27 ഫെബ്രുവരി 2018 (07:48 IST)
നടി ശ്രീദേവിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മാര്‍ട്ടം ചെയ്യണമെന്ന് ആവശ്യം. മുന്‍ ടൈംസ് ഓഫ് ഇന്ത്യാ പൊളിറ്റിക്കല്‍എഡിറ്ററും അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ എസ് ബാലകൃഷ്ണനാണ് താരത്തിന്റെ മൃതദേഹം വീണ്ടും പോസ്റ്റമാര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് കത്തയച്ചിരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖയായ നടിയാണ് ശ്രീദേവി. അതുകൊണ്ട് അവരുടെ മരണത്തിലെ യഥാര്‍ത്ഥ കാരണമറിയേണ്ടതുണ്ട്. ഹൃദയാഘാതമാണെന്നാ‌യിരുന്നു ആദ്യം വന്ന വാർത്തകൾ. എന്നാൽ, ഇപ്പോൾ മുങ്ങിമരണമാണെന്ന് ഫൊറെൻസിക് റിപ്പോർട്ട് വന്നു. എന്നാല്‍ ഇത് അസംബന്ധമാണ്. മുങ്ങിമരിക്കാനുള്ള കാരണമെന്താണെന്ന് ഫോറന്‍സിക് വിദഗ്ധന്‍ വ്യക്തമാക്കുന്നില്ല. ഒരു വിദഗ്ധനുമാത്രമെ മരണത്തിന്റെ കാരണം വ്യക്തമായി പറയാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു വ്യക്തി എങ്ങനെയാണ് ബാത്ത്ടബ്ബില്‍ വീണ് മരിക്കുക എന്നും അദ്ദേഹം ചോദിക്കുന്നു. ബാത്ത്ടബ്ബില്‍ ഇരിക്കുമ്പോള്‍ ഹൃദയാഘാതം വന്നതാണെങ്കില്‍ ശ്വാസകോശത്തിനുള്ളില്‍ വെള്ളം കയറുകയില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

അതേസമയം, താരത്തിന്റേത്
അപകട മരണമായതിനാല്‍ കേസ് ദുബായ് പൊലീസ് പ്രോസിക്യൂട്ടർക്ക് കൈമാറി. ഇനി മൃതദേഹം വിട്ടുകിട്ടാന്‍
പ്രോസിക്യൂട്ടറുടെ അനുമതി വേണം. ഈ സാഹചര്യത്തില്‍ മൃതദേഹം ഇന്നു മുംബൈയിലേക്കു കൊണ്ടുവരാനാകുമെന്നാണ് കരുതുന്നത്.

ശനിയാഴ്ചയാണ് ശ്രീദേവിയുടെ മരണം സംഭവിച്ചതെന്നും ഫോറന്‍സിക് രേഖകളില്‍ പറയുന്നുണ്ട്. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട മരണ സർട്ടിഫിക്കറ്റ് ദുബായ് ഫോറൻസിക് വിഭാഗം ബന്ധുക്കൾക്ക് കൈമാറി. പോസ്റ്റ്മോർട്ടത്തിൽ അസ്വാഭികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :