അഞ്ച് വര്‍ഷത്തിനിടയില്‍ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി, മാറി മാറി ബലാത്സംഗം ചെയ്തു; ഒന്നുറക്കെ കരയാന്‍ പോലും ആകാതെ ബധിരയായ പെണ്‍കുട്ടി

പതിനാലാം വയസ്സില്‍ അനാഥയായി, നിരവധി പേരുടെ പീഡനത്തിനിരയായി; ഒടുവില്‍ രക്ഷിക്കാന്‍ എത്തിയ പൊലീസിന് മുന്നില്‍ വമ്പന്‍ കടമ്പ

aparna| Last Modified ശനി, 22 ജൂലൈ 2017 (10:28 IST)
മനുഷ്യക്കടത്തുകാരുടെ ക്രൂരതകള്‍ ദേശീയ മാധ്യമങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ മനുഷ്യക്കടത്ത് സംഘത്തില്‍ നിന്നും രക്ഷപെട്ട 19കാരിയായ പെണ്‍കുട്ടിയുടെ ജീവിത കഥ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടി ബധിരയാണ്. കത്തുകള്‍ വഴി പെണ്‍കുട്ടി തനിക്കറിയാവുന്ന കാര്യങ്ങളൊക്കെ പൊലീസിന് കൈമാറുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പൊലീസുകാര്‍ രക്ഷപെടുത്തിയ പെണ്‍കുട്ടിയെ പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പതിനാലാം വയസ്സില്‍ അനാഥയായ പെണ്‍കുട്ടി പിന്നീടുള്ള അഞ്ച് വര്‍ഷം നരകയാതനയാണ് അനുഭവിച്ചത്. പശ്ചിമബംഗാളില്‍ നിന്നും കുടുംബത്തോടൊപ്പമാണ് പെണ്‍കുട്ടി ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരിലെത്തിയത്. അസുഖ ബാധിതരായ മാതാപിതാക്കള്‍ മരിച്ചത് അവളുടെ പതിനാലാം വയസ്സിലായിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി സമീപത്തെ വീടുകളില്‍ വീട്ടുജോലികള്‍ ചെയ്ത് ജിവിക്കുകയായിരുന്നു.

പതിനാല് വയസ്സുള്ളപ്പോളാണ് കുട്ടിയെ മനുഷ്യക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയത്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് നടത്തിയെങ്കിലും അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. പൊലീസ് കണ്ടെത്തിയ പെണ്‍കുട്ടി ഇപ്പോള്‍ കത്തുകള്‍ വഴി തന്റെ അഞ്ചു വര്‍ഷത്തെ ജീവിതവും മനുഷ്യക്കടത്ത് സംഘങ്ങളെ കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ പൊലീസിനെ അറിയിക്കുകയാണ്. കുട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലെ വലിയ മനുഷ്യക്കടത്ത് സംഘത്തിലേക്ക് എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

മനുഷ്യക്കടത്ത് സംഘത്തിലെ ഇടനിലക്കാരനായ ഒരാളുടെ വീട്ടില്‍ ജോലി ചെയ്യുന്നതിനിടയിലാണ് പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ട് പോകുന്നത്. ഇവിടെ വെച്ച് നിരവധി പേര്‍ തന്നെ മാറി മാറി ബലാത്സംഗം ചെയ്തു. പലയിടങ്ങളില്‍ കൊണ്ടുപോയി. പലര്‍ക്കും വിറ്റു.
അവിടുന്നെല്ലാം നിരവധി പേര്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി കത്തില്‍ പറയുന്നു.

ഒരു ഫോണ്‍കോളില്‍ നിന്നും പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൂറാദ് നഗറിലെ അനില്‍ കശ്യപ് എന്നയാളുടെ പക്കല്‍ നിന്നുമാണ് പെണ്‍കുട്ടിയെ പൊലീസ് രക്ഷിക്കുന്നത്. ഇയാളും പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായും വിവാഹം കഴിക്കാവ്‍ നിര്‍ബന്ധിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടി മുമ്പ് താമസിച്ചിരുന്ന സ്ഥലങ്ങളിലുള്ളവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അനില്‍ കശ്യപിന്റെ അടുക്കലെത്തിയത്. എന്നാല്‍, കയ്യെത്തും ദൂരത്ത് എത്തിയെങ്കിലും പെണ്‍കുട്ടിയെ അത്ര എളുപ്പത്തില്‍ രക്ഷപെടുത്താന്‍ പൊലീസ്നിന് കഴിഞ്ഞിരുന്നില്ല. പെണ്‍കുട്ടി തന്റെ ഭാര്യയാണ് അവകാശപ്പെട്ട് പെണ്‍കുട്ടി ഒപ്പിട്ട പേപ്പറുകള്‍ ഇയാള്‍ കാണിച്ചതോടെ പൊലീസ് വെട്ടിലായി. എന്നാല്‍, പെണ്‍കുട്ടിയെ കുറിച്ച് മുമ്പ് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :