ഇന്ത്യയില്‍ അസഹിഷ്‌ണുതയുണ്ടെന്നു പറഞ്ഞിട്ടില്ല: ഷാരൂഖ്

 ഷാരൂഖ് ഖാന്‍ , നരേന്ദ്ര മോഡി , അസഹിഷ്‌ണുത വിവാദം , അമിര്‍ ഖാന്‍
മുംബൈ| jibin| Last Modified ബുധന്‍, 25 നവം‌ബര്‍ 2015 (13:44 IST)
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത ശക്തമായ തോതില്‍ ഉയരുന്നുവെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. തന്റെ വാക്കുകള്‍ മാധ്യമപ്രവര്‍ത്തകര്‍ വളച്ചൊടിക്കുകയായിരുന്നു. അസഹിഷ്‌ണുതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ താല്‍പ്പര്യമില്ലെന്നു വ്യക്തമാക്കിയെങ്കിലും ചോദ്യം ആവര്‍ത്തിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.

അസഹിഷ്‌ണുത വിവാദത്തില്‍ തനിക്ക് നിരവധി ആരോപണങ്ങള്‍ നേരിടേണ്ടിവന്നു. ജനങ്ങള്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്ന കാര്യമായതുകൊണ്ടാണ് തന്റെ പേരില്‍ പ്രചരിച്ച വാര്‍ത്ത ആളുകള്‍ വിശ്വസിച്ചത്. രാഷ്ട്രീയ അജണ്ടയോടു കൂടി തന്റെ വാക്കുകളെ വളച്ചൊടിക്കാന്‍ പാടില്ലായിരുന്നുവെന്നും ഷാരൂഖ് പറഞ്ഞു.

താന്‍ മറ്റെന്തിനെ കുറിച്ചാണ് പറഞ്ഞത്. എന്നാല്‍ എന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു. ഇത് തന്നെ കുഴപ്പത്തിലേക്ക് തള്ളിവിടുകയും ചെയ്‌തു. രാജ്യം സെക്കുലര്‍ രാഷ്‌ട്രമാക്കി മാറ്റാന്‍ യുവാക്കള്‍ മുന്‍കൈ എടുക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

അസഹിഷ്ണുത എങ്ങും പ്രകടമായി കൊണ്ടിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതില്‍ ബഹുമാനം തോന്നാറുണ്ട്. പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്ന അവസ്ഥയിലേക്ക് താന്‍ എത്തിയിട്ടില്ലെന്നുമാണ് അമ്പതാം പിറന്നാളിനോട് അനുബന്ധിച്ച് ഇന്ത്യാ റ്റുഡേ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ് പറഞ്ഞത്.

രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കലാകാരന്‍മാരും എഴുത്തുകാരും പ്രതികരിക്കുന്ന രീതിയോട് ബഹുമാനമുണ്ട്. പലരും ആലോചിക്കാതെ വാക്കുകള്‍ ഉപയോഗിക്കുകയാണ്. നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കുറ്റകൃത്യം മതേതര വാദി ആവാതിരിക്കുക എന്നതാണെന്നും കിംഗ് ഖാന്‍ വ്യക്തമാക്കിയിരുന്നു.

പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്ന സാഹചര്യത്തിലേക്കും അവസ്ഥയിലേക്കും താന്‍ എത്തിയിട്ടില്ല. അവര്‍ സമൂഹത്തിനായി ചെയ്‌ത പ്രവര്‍ത്തികളേക്കാള്‍ കൂടുതലായി താന്‍ ഒന്നും ചെയ്‌തിട്ടില്ല. എന്നാല്‍ പ്രതിഷേധക്കാരുടെ സമരരീതിയോട് ബഹുമാനമുണ്ട്. പ്രതിഷേധം കാര്യങ്ങള്‍ മാറ്റി മറിക്കുമെന്ന് അവര്‍ കരുതുന്നുവെങ്കില്‍ അത് ധീരവും സത്യസന്ധവുമാണ്. ഒരു സിനിമ താരം എന്ന നിലയില്‍ തന്റെ പ്രതിഷേധങ്ങള്‍ക്ക് പരിധിയുണ്ടെന്നും ഷാരൂഖ് പറഞ്ഞിരുന്നു.

നാം അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നു. എന്നാല്‍ എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ ആളുകള്‍ എന്റെ വീട്ടിനു മുന്നില്‍ വന്നു കല്ലെറിയുകയും ചെയ്യുന്നു. ഞാന്‍ ഒരു നിലപാട് എടുക്കുകയാണെങ്കില്‍, അതിന്റെ കൂടെ ഉറച്ചു നില്‍ക്കുമെന്നും ഷാരൂഖ് പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :