15 ദിവസത്തിനുള്ളില്‍ കൊലപ്പെടുത്തിയത് 7 പേരെ; ട്രക്ക് ഡ്രൈവര്‍ പിടിയില്‍

സേലം| Last Updated: ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (10:27 IST)
പതിനഞ്ച് ദിവസത്തിനുള്ളില്‍ അഞ്ച് സ്ത്രീകളെയും രണ്ട് വയസ്സുള്ള കുഞ്ഞിനെയും ഉള്‍പ്പടെ ഏഴ് പേരെ കൊലപ്പെടുത്തിയ പരമ്പര
കൊലയാളിയായ ട്രക്ക് ഡ്രൈവര്‍ പിടിയില്‍. സേലത്തെ പെതനായിക്കന്‍പാളയം കതിരിപ്പട്ടി ഗ്രാമവാസിയായ എ സുബ്ബരായന്‍(27) എന്ന ട്രക്ക് ഡ്രൈവറാണ് അറസ്റ്റിലായത്.

സേലം, അരിയലൂര്‍, ട്രിച്ചി ജില്ലകളിലുള്ള സ്ത്രീകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഒഴിഞ്ഞ സ്ഥലത്ത് താമസിച്ചിരുന്ന സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. കൊല്ലപ്പെട്ടവരില്‍ മൂന്നു പേരെ ഇയാള്‍ മാനഭംഗപ്പെടുത്തുകയും ചെയ്തു. തലൈവാസലിനടുത്തുള്ള പെരിയേരി ഗ്രാമത്തില്‍ മോഷണശ്രമത്തിനിടെ കടയുടമയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനിടെയാണ് സുബ്ബരായന്‍ പൊലീസ് പിടിയിലാ‍യത്. ചോദ്യം ചെയ്യലിനിടെ ഏഴ് കൊലപാതകങ്ങള്‍ നടത്തിയതായി ഇയാള്‍ തുറന്ന് സമ്മതിക്കുകയായിരുന്നു.

സുബ്ബരായന്‍ ഒരു തുടര്‍കൊലയാളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊല നടത്തിയ എല്ലാ വീടുകളില്‍ നിന്നുംഇയാള്‍ പണം മോഷ്ടിച്ചിട്ടുണ്ടെങ്കിലും മോഷണം മാത്രമായിരുന്നില്ല ഇയാളുടെ ലക്‍ഷ്യം. 2012ല്‍ സ്വന്തം മുത്തശിയായ അയ്യമ്മാളെ കൊലപ്പെടുത്തിയാണ് സുബ്ബയ്യര്‍ കൊലപാതകത്തിന് തുടക്കം കുറിച്ചത്. അന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ സേലം സെന്‍ട്രല്‍ ജയിലില്‍ ഒരു മാസം തടവിലിട്ടിരുന്നു. പിന്നീട് ജാമ്യം കിട്ടിയപ്പോള്‍ സേലം അരിയലൂര്‍ ജില്ലകളിലെ വഴിയാത്രക്കാരുടെ മുതലുകള്‍ മോഷ്ടിക്കലായി ഇയാളുടെ തൊഴില്‍.

ആഗസ്റ്റ് 20ന് സേലം ജില്ലയിലെ ഉളിപുരത്തുള്ള ചിന്നത്തായി(48)നെ തലയില്‍ വലിയ പാറക്കഷണം കൊണ്ട് അടിച്ചാണ് സുബ്ബയ്യന്‍ കൊലപ്പെടുത്തിയത്. ഇവരുടെ വീട്ടില്‍ നിന്നും ഇയാള്‍ 10,000 രൂപ മോഷ്ടിച്ചു. അടുത്ത ദിവസം ട്രിച്ചി ജില്ലയിലെ കല്ലുക്കുടിയിലുള്ള ജയമേലു(82)നെ കൊന്ന് അവിടെ നിന്നും 1000 രൂപ മോഷ്ടിച്ചു.

പിന്നീട് എട്ട് ദിവസത്തിന് ശേഷം ആഗസ്റ്റ് 29ന് അരിയലൂര്‍ ജില്ലയിലെ കൈരലാബാദില്‍ ലക്ഷ്മി(75), സാവിത്രി(50) എന്നിവരെയും ഇയാള്‍ കൊല ചെയ്തു. കൊല ചെയ്യുന്നതിനു മുന്പ് സാവിത്രിയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയും വീട്ടില്‍ നിന്നും 900 രൂപ എടുക്കുകയും ചെയ്തു.

സെപ്തംബര്‍ 5ന് ഒരു കുടുംബത്തിലെ മൂന്ന് പേരെയും സുബ്ബയ്യന്‍ കൊല്പപെടുത്തി. അരിയല്ലൂര്‍ ജില്ലയിലെ സെന്തമംഗലം ഗ്രാമത്തിലുള്ള രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ഭിത്തിയില്‍ തല ഇടിപ്പിച്ചും കുട്ടിയുടെ അമ്മ പാര്‍വതി(25)യെ ബലാത്സംഗം ചെയ്ത ശേഷം കുത്തിയും ഭര്‍ത്താവ് വേല്‍മുരുകനെ(33) കഴുത്ത് മുറിച്ചും ഇയാള്‍ കൊലപ്പെടുത്തി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :