'ഉന്നാവോ പെൺകുട്ടിയുടെ കത്ത് ഇരുവരെ ലഭിച്ചില്ല, വാർത്തകളിലൂടെയാണ് കാര്യം അറിഞ്ഞത്'; വിശദീകരണം തേടി ചീഫ് ജസ്റ്റിസ്; അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം

കത്ത് എന്തുകൊണ്ട് തന്റെ ടേബിളില്‍ എത്തിയില്ലെന്ന് സുപ്രീം കോടതി രജിസ്ട്രാറോട് രജ്ഞന്‍ ഗോഗോയ് ചോദിച്ചു.

Last Modified ബുധന്‍, 31 ജൂലൈ 2019 (11:56 IST)
ലൈംഗികാതിക്രമ കേസില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവോയിലെ പെണ്‍കുട്ടി അയച്ച കത്ത് തനിക്ക് ലഭിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്.കത്ത് എന്തുകൊണ്ട് തന്റെ ടേബിളില്‍ എത്തിയില്ലെന്ന് സുപ്രീം കോടതി രജിസ്ട്രാറോട് രജ്ഞന്‍ ഗോഗോയ് ചോദിച്ചു. വിഷയത്തില്‍ എത്രയും പെട്ടെന്ന് വിശദീകരണം നല്‍കണമെന്നും ഗൊഗോയ് ആവശ്യപ്പെട്ടു.

കേസ് ലഖ്നൗവിന് പകരം ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ പെണ്‍കുട്ടിയുടെ അമ്മ സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരുന്നു. തങ്ങള്‍ അപകടത്തിലാണെന്നും യുപിയില്‍ തങ്ങള്‍ക്ക് ന്യായമായ വിചാരണ ലഭിക്കില്ലെന്ന് ഉറപ്പുണ്ടെന്നുമായിരുന്നു പെണ്‍കുട്ടിയുടെ അമ്മ അന്ന് ഹർജിയില്‍ പറഞ്ഞത്. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരായ ലൈംഗികാതിക്രമ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ തന്നേയും കുടുംബത്തേയും നിരന്തരം ഭീഷണിപ്പെടുത്തുന്നതായിട്ടായിരുന്നു ഉന്നാവോ പെണ്‍കുട്ടിയുടെ കത്ത്.

അപകടം നടക്കുന്നതിന്റെ 15 ദിവസം മുന്‍പാണ് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്ക്ക് പെണ്‍കുട്ടി കത്തയച്ചത്. ഇത്തരത്തില്‍ ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പെണ്‍കുട്ടി പറയുന്നത്. ലൈംഗികാതിക്രമ പരാതി നല്‍കിയിട്ടും ഏറെ നാളുകള്‍ക്ക് ശേഷമാണ് സംഭവത്തിലെ പ്രധാന പ്രതിയായ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ പൊലീസ് നടപടിയെടുത്തത്.

പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തിലും എംഎല്‍എക്കെതിരെ കുടുബം പരാതി ഉന്നയിച്ചിട്ടും എംഎല്‍എയെ പ്രതി ചേര്‍ക്കാന്‍ ആദ്യഘട്ടത്തില്‍ പൊലീസ് തയ്യാറായിരുന്നില്ല.വിഷയം വലിയ ചര്‍ച്ചയാവുകയും പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിരോധം സൃഷ്ടിക്കുകയും ചെയ്ത അവസരത്തില്‍ മാത്രമാണ് എംഎല്‍എയേയും സഹോദരന്‍ മനോജിനേയും എട്ട് അനുനായികളേയും പൊലീസ് പ്രതിപട്ടികയില്‍ ചേര്‍ക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :