ദാദ്രി സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും- രാജ് നാഥ് സിംഗ്

ദാദ്രി സംഭവം , രാജ് നാഥ് സിംഗ് , മുഹമ്മദ് അഹ്‌ലാഖ് , സാധ്വി പ്രാചി
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (15:34 IST)
യുപിയിലെ ദാദ്രിയില്‍ പശു ഇറച്ചി കഴിച്ചെന്ന് ആരോപിച്ച് മധ്യവയസ്‌കനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്. ആരെങ്കിലും രാജ്യത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിന് അനുവദിക്കില്ലെന്നും അവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ആരെയും അനുവദിക്കരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഹ്‌ലാഖ് എന്നയാളെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ആരെയും അനുവദിക്കരുത്, വൈവിധ്യവും സഹിഷ്ണുതയും എല്ലാവരും മനസ്സിൽ സൂക്ഷിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

എന്നാല്‍ ഇപ്പോഴും ദാദ്രിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ജില്ലാ ഭരണകൂടം സമാധാന യോഗം വിളിച്ചിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. സംഘര്‍ഷാവസ്ഥയ്ക്കിടെ വിവാദ സന്യാസിനി സാധ്വി പ്രാചി, ദാദ്രി സന്ദര്‍ശിക്കാന്‍ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. യുപി സര്‍ക്കാര്‍ ഹിന്ദുക്കളോട് വിവേചനം കാണിക്കുന്നു ഈന്ന് സ്വാദ്വി പ്രാചി പിന്നീട് ആരോപിച്ചു.

സംഭവത്തില്‍ നീതി ലഭിക്കണമെന്ന് കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖിന്‍്റെ മൂത്ത മകന്‍ സര്‍താജ് ഇന്ന് വ്യക്തമാക്കി. കൊലപാതകത്തില്‍ നിരവധി പേര്‍ പങ്കാളികളാണ്. വീട്ടിലെത്തി ആക്രമണം നടത്തി പിതാവിനെ കൊലപ്പെടുത്തിയവരെ സഹോദരി തിരിച്ചറിഞ്ഞിട്ടുണ്ട്. പിതാവിന് നീതി ഉറപ്പിക്കാനല്ല രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് പലരും ശ്രമിക്കുന്നതെന്നും സര്‍താജ് ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :