ആവേശം ചോരാതെ കൊടും ചൂടിലും രാഹുല്‍ നടന്നുതുടങ്ങി, എന്നാലും കോണ്‍ഗ്രസ് രക്ഷപ്പെടുമോ?

നാഗ്പൂര്‍| VISHNU N L| Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (14:32 IST)
ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ത്തിക്കൊണ്ടുവരാനും താഴേത്തട്ടില്‍ നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കിസാന്‍ പദയാത്ര മഹാരാഷ്ട്രയില്‍ തുടങ്ങി. വിദര്‍ഭ അമരാവതിയിലെ അഞ്ചു ഗ്രാമങ്ങളിലാണ് രാഹുല്‍ യാത്ര ചെയ്യുക. അമരാവതിയില്‍ നിന്നും ഇന്നു രാവിലെയാണ് പദയാത്ര ആരംഭിച്ചത്. രാഹുല്‍ അഞ്ചു കര്‍ഷഗ്രാമങ്ങളിലായി 15 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. യാത്രയ്ക്കിടെ വഴിയില്‍ വച്ചുകണ്ടുമുട്ടുന്ന ഗ്രാമീണരുമായും രാഹുല്‍ ചര്‍ച്ച നടത്തുന്നുണ്ട്.

കൃഷിനാശത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയും പരാതികള്‍ കേട്ടുമാണ് പദയാത്ര നടക്കുന്നത്. കോണ്‍ഗ്രസ് പതാകയേന്തിയ പ്രവര്‍ത്തകരുടെയും കര്‍ഷകരുടെയും കൂടെയാണ് യാത്ര. രാഹുലുമായി സംസാരിക്കുന്നതിന് റോഡിന് ഇരുവശവും ഗ്രാമീണര്‍ തടിച്ചുകൂടി നില്‍ക്കുകയാണ്. കര്‍ഷകരുടെ കുടിലുകളില്‍ കയറി അവരുമായി സംസാരിക്കാനും രാഹുല്‍ ശ്രമിക്കുന്നുണ്ട്. മഴ മൂലം കനത്ത വിള നഷ്ടമുണ്ടായ കര്‍ഷകരെ നേരിട്ട് കാണുന്നുണ്ട്. വിദര്‍ഭയിലെ ഗന്‍ജി ഗ്രാമത്തിലാണ് രാഹുല്‍ ആദ്യം സന്ദര്‍ശനം നടത്തിയത്.

കഴിഞ്ഞ ദിവസം പഞ്ചാബ് സന്ദര്‍ശിക്കുന്നതിന് ട്രെയിനില്‍ സ്ളീപര്‍ ക്ളാസിലാണ് രാഹുല്‍ പോയത്. പഞ്ചാബിലെ ധാന്യ വിപണന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും കര്‍ഷകരുമായി സംസാരിക്കുകയും ചെയ്തിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഹുല്‍ പര്യടനത്തിന് ഒരുങ്ങുകയാണ്. തഴത്തേട്ടിലുള്ള ജനങ്ങളുമായി കോണ്‍ഗ്രസിന്റെ ബന്ധം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് പദയാത്രകള്‍.

അതേസമയം, രാഹുലിന്റെ പദയാത്ര രാഷ്ട്രീയ നാടകവും ഫോട്ടോ പരിപാടിയുമാണെന്നാണ് ബിജെപിയുടെ വിമര്‍ശനം. ആം ആദ്മി പാര്‍ട്ടി നേതാവും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുലിനോട് ഏറ്റുമുട്ടി പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയുമായ കുമാര്‍ വിശ്വാസും വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. സാഹിസിക വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ രാഹുല്‍ ഇന്ത്യാ പര്യടനത്തിന് ഇറങ്ങിയിരിക്കുകയാണ്. കര്‍ഷകരുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന് 15 വര്‍ഷം ലഭിച്ചു. എന്നാല്‍ അവര്‍ പരാജയപ്പെട്ടുവെന്നും കുമാര്‍ വിശ്വാസ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :