മാനത്തിനേറ്റ ആഘാതം; അജിത് ഡോവല്‍ ചൈനീസ് സന്ദര്‍ശനം മാറ്റിവെച്ചു

പത്താന്‍കോട്ട് ഭീകരാക്രമണം , അജിത് ഡോവല്‍ , നരേന്ദ്ര മോഡി , മനോഹർ പരീക്കർ
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 4 ജനുവരി 2016 (16:12 IST)
പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമത്താവളത്തിലെ ഭീകരാക്രമണത്തിന് പിന്നാലെ അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെയും ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ രണ്ടു ദിവസത്തെ ചൈനീസ് സന്ദർശനം മാറ്റിവെച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു.

ഉയർന്ന ചൈനീസ് ഉദ്യോഗസ്ഥരുമായി നാളെ തുടങ്ങേണ്ട ചർച്ചയാണ് റദ്ദാക്കിയത്. ചൈനീസ് സന്ദർശനം പിന്നീട് നടക്കുമെന്ന് അജിത് ഡോവലിന്റെ ഓഫീസ് വ്യക്തമാക്കി.

പത്താൻകോട്ട് ആക്രമണവും അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെയുണ്ടായ ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. പ്രതിരോധ മന്ത്രി മനോഹർ പരീക്കർ, ധനമന്ത്രി അരുൺ ജയ്റ്റ്‍ലി, സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവര്‍ യോഗത്തിനെത്തി. നിലവിലെ സാഹചര്യം പ്രധാനമന്ത്രിയോട് ജിത് ഡോവൽ വിശദീകരിച്ചു.

വ്യോമതാവളത്തില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇത് മൂന്നാം ദിവസമാണ് ഭീകരരുമായുള്ള പോരാട്ടം നടക്കുന്നത്. ഏറ്റുമുട്ടലില്‍ ഇതുവരെ അഞ്ചു ഭീകരരാണ് കൊല്ലപ്പെട്ടത്. അതേസമയം, എയര്‍ ബേസില്‍ തിരച്ചില്‍ നടക്കുകയാണ്. രണ്ട് ഭീകരര്‍ ഇപ്പോഴും എയര്‍ബേസില്‍ ഉണ്ടെന്നാണ് സംശയിക്കുന്നത്. ഭീകരരുമായുള്ള പോരാട്ടത്തില്‍ ഇതുവരെ ഏഴു സൈനികര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സൈനികരില്‍ മലയാളിയായ നിരഞ്ജന്‍ കുമാറും ഉള്‍പ്പെടുന്നു.
ഇതിനിടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്നും ഭീകരരുടെ മൃതദേഹങ്ങള്‍ ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നും സൈന്യം വ്യക്തമാക്കി.

ആക്രമണം നടത്തിയത് പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയാണെന്ന് സംശയം. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരര്‍ പാകിസ്ഥാനുമായും ജയ്‌ഷെ മുഹമ്മദുമായും ബന്ധപ്പെട്ടതായി തെളിവു ലഭിച്ചു. ഈ സാഹചര്യത്തില്‍ പാകിസ്ഥാനുമായി നടത്താനിരുന്ന സെക്രട്ടറിതല ചര്‍ച്ച മാറ്റിവെക്കാനും സാധ്യതയുണ്ടെന്നാണ് വിവരം.

പാകിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനും പാകിസ്ഥാന്‍ ഭീകരവിരുദ്ധ കോടതി പ്രശ്‌നത്തില്‍ ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെടും. ഇന്ത്യയുടെ നിലപാടുകളോട് പാകിസ്ഥാന്‍ അനുകൂല മനോഭാവം പുലര്‍ത്തുന്നില്ലെങ്കില്‍ നിലപാട് കടുപ്പിക്കാനും ഇന്ത്യ തീരുമാനിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :