ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി ഇന്നു പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (13:11 IST)
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. പദ്ധതിക്കുവേണ്ടി 8,000 മുതല്‍ 10,000 കോടി രൂപവരെ സര്‍ക്കാരിന് പ്രതിവര്‍ഷം ചിലവഴിക്കേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2014 ജൂലായ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കണമെന്ന വിമുക്തഭടന്മാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് സൂചന.

കുടിശിക നാല് തവണകളായി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 70 വയസിനുമേല്‍ പ്രായമുള്ള വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും കുടിശിക ആദ്യം ലഭിക്കും. യുദ്ധത്തില്‍ മരിച്ചവരുടെ ഭാര്യമാര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. എന്നാല്‍ സ്വയം വിരമിച്ചവര്‍ക്ക് ലഭിക്കില്ല. ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 3,500 - 4,500 ആയിരിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒന്നോ രണ്ടോ വര്‍ഷത്തിനിടെ പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ലെന്നാണ് സൂചന. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ പെന്‍ഷന്‍ പരിഷ്‌കരണം നടത്താമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. പദ്ധതി ഏകപക്ഷീയമായി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം തള്ളിക്കളയുന്നുവെന്ന് ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ 83 ദിവസമായി സമരം നടത്തുന്ന വിമുക്ത ഭടന്മാര്‍ പറഞ്ഞു. സെപ്റ്റംബര്‍ 12ന് ന്യൂഡല്‍ഹിയില്‍ വന്‍ പ്രതിഷേധ പ്രകടനം നടത്താനാണ് വിമുക്ത ഭടന്മാരുടെ തീരുമാനം.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ വിഷയത്തില്‍ വിമുക്ത ഭടന്മാരും സര്‍ക്കാരും തമ്മില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ജന്തര്‍ മന്തറിലെ വിമുക്ത ഭടന്മാരുടെ സമരം നിരാഹാര സമരത്തിലേക്ക് വഴിമാറിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരുന്നു. 30 ലക്ഷത്തോളം വിമുക്ത ഭടന്മാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :