നിലോഫറിനേ അത്ര പേടിക്കേണ്ടതില്ല!

നിലോഫര്‍, ചുഴലിക്കാറ്റ്, ഗുജറാത്ത്
അഹമ്മദാബാദ്| VISHNU.NL| Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (11:51 IST)
അറബിക്കടലില്‍ രൂപം കൊണ്ട നിലോഫര്‍ ചുഴലിക്കാറ്റ് തീര്‍ത്തെത്തുമ്പോഴേക്കും ശക്തി കുറയുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നിലോഫര്‍ കൊടുങ്കാറ്റ് നവംബര്‍ ഒന്നിന് ഗുജറാത്തിന്റെ വടക്കന്‍ തീരപ്രദേശങ്ങളിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 12-ന് വിശാഖപട്ടണം തീരത്ത് അടിച്ച ഹുദ് ഹുദ് കൊടുങ്കാറ്റിനേക്കാള്‍ ശക്തമായി മണിക്കൂറില്‍ 210-220 കിലോമീറ്റര്‍ വേഗത്തിലാണ് നിലോഫര്‍ ഇപ്പോള്‍ നീങ്ങുന്നത്. എന്നാല്‍ നവംബര്‍ ഒന്നോടെ ഗുജറാത്ത്, പാകിസ്താന്‍ തീരങ്ങളില്‍ പതിക്കുമ്പോള്‍ കാറ്റിന്റെ വേഗം 80-90 വരെ കിലോമീറ്റര്‍ മാത്രമേ ഉണ്ടാവൂവെന്നാണ് കാലാവസ്ഥാപ്രവചനം.

അതേ സമയം കാറ്റിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നുണ്ടെങ്കിലും കര്‍ശന മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. നിലോഫറിന്റെ പ്രഭാവം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് 30,000 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു.

കച്ച് ജില്ലയിലെ ഗാന്ധിധാം, നളിയ, അഞ്ജാര്‍, ഭചൗവ, മാണ്ഡവി, മുന്ദ്ര, നഖത്രാണ എന്നീ താലൂക്കുകളില്‍ നിന്നാണ് ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിക്കുന്നത്. കൊടുങ്കാറ്റിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയുടെ ഏഴ് സംഘം വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൊടുങ്കാറ്റ് വീശുമെന്നതിനാല്‍ പുറം കടലില്‍ മത്സ്യബന്ധനത്തിന് പോയവരെ തിരിച്ചുവിളിക്കുകയും വരുംദിവസങ്ങളില്‍ ആരും കടലിലേക്ക് പോകരുതെന്നും നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

നളിയയില്‍നിന്ന് തെക്കുപടിഞ്ഞാറ് 900 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ് നിലോഫര്‍ ഇപ്പോഴുള്ളത്. വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നിലോഫര്‍. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :