മുസ്ലീം സമുദായത്തിന് കോണ്‍ഗ്രസ് നല്‍കിയിരുന്നത് വാക്കാലുള്ള പിന്തുണ മാത്രമെന്ന് നജ്മ ഹെപ്തുള്ള

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 25 മെയ് 2015 (13:17 IST)
കോണ്‍ഗ്രസിന്റെ പ്രതാപ കാലത്ത് രാജ്യത്തെ മുസ്ലീം സമുദായത്തിന് കോണ്‍ഗ്രസ് നല്‍കിയത് വാക്കാലുള്ള പിന്തുണ മാത്രമാണെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി ഹെപ്തുള്ള. മുസ് ലീം സമുദായത്തിന്റെ ഒറ്റപ്പെടല്‍ പുതിയ കാര്യമല്ലെന്നും സ്വാതന്ത്ര്യാനന്തര കാലം മുതല്‍ ഇതാണ് സ്ഥിതിയെന്നും അവര്‍ പറഞ്ഞു.

ആ ഒറ്റപ്പെടല്‍ ഇപ്പോള്‍ വാക്കുകളിലൂടെ പുറത്തുവരികയാണ്. അല്ലാതെ ഇപ്പോഴുണ്ടായ സ്ഥിതിയല്ല ഇതെന്നും നജ് മ ഹെപ്തുള്ള പറഞ്ഞു. നയങ്ങളിലൂടെയും പദ്ധതികളിലൂടെയും മുസ് ലീം സമുദായത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിച്ചുതുടങ്ങിയത് നരേന്ദ്രമോഡി സര്‍ക്കാരാണെന്നും നജ്മ ഹെപ്തുളള പറഞ്ഞു.

രാജ്യത്ത് ന്യൂനപക്ഷപീഡനം നടക്കുന്നുവെന്ന യുഎസ് മത ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെയും മന്ത്രി വിമര്‍ശിച്ചു. വിദേശത്തിരിക്കുന്നവര്‍ ഇവിടുത്തെ യാഥാര്‍ഥ്യങ്ങളില്‍ നിന്നും അകലെയാണ്. എവിടെയെങ്കിലും ഇരുന്ന് റിപ്പോര്‍ട്ട് തയ്യാറാക്കുന്നവര്‍ക്ക് ഭാരതത്തിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് അറിവുണ്ടാകണമെന്നില്ല. രാജ്യത്ത് അസഹിഷ്ണുതയും ഭിന്നിപ്പും ഉണ്ടാക്കാന്‍ നോക്കുന്നവര്‍ക്ക് ഇതൊന്നും മനസിലാകില്ലെന്നും നജ്മ ഹെപ്തുള്ള പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :