മേമനെ തൂക്കിലേറ്റി; മൃതശരീരം സംസ്കരിച്ചു

 മുംബൈ സ്ഫോടനക്കേസ് , യാക്കുബ് മേമന്‍ , സുപ്രീംകോടതി , മൃതശരീരം
ന്യൂഡല്‍ഹി/നാഗ്‌പൂര്‍| jibin| Last Updated: വ്യാഴം, 30 ജൂലൈ 2015 (18:33 IST)
1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുൽ റസാഖ് മേമന്റെ വധശിക്ഷ നടപ്പാക്കിയ ശേഷം മൃതദേഹം സംസ്കരിച്ചു.

ജയിലില്‍ നിന്ന് ആംബുലന്‍സില്‍ നാഗ്പുര്‍ വിമാനത്താവളത്തിച്ച മൃതദേഹം എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിച്ചു. മധ്യ മുംബൈയിലെ താമസസ്ഥലത്ത് ബന്ധുക്കള്‍ക്ക് കാണാന്‍ അവസരമൊരുക്കിയ ശേഷം ബാന്ദ്രയിലെ ഖബറുസ്താനില്‍ മൃതദേഹം വൈകീട്ട് 5.15 ന് സംസ്‌കരിച്ചു.

. സഹോദരന്‍ സുലെയ്മാനും ബന്ധു ഉസ്മാനും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
ശവസംസ്കാരം സ്വകാര്യ ചടങ്ങായി നടത്താം എന്ന ഉറപ്പിലാണ് ജയില്‍ വളപ്പില്‍ മേമനെ അടക്കാം എന്ന ആദ്യ തീരുമാനം മഹാരാഷ്ട്ര സര്‍ക്കാര്‍ തിരുത്തിയത്. മൃതദേഹവുമായി പ്രകടനമോ വിലാപയാത്രയോ നടത്താന്‍ പാടില്ല. ശവകുടീരം പണിയരുത്. നിര്‍ദേശിക്കുന്ന സമയത്തിനുള്ളില്‍ മൃതദേഹം സംസ്‌കരിക്കണം. സംസ്‌കാരത്തിന്റെ ഫോട്ടോ എടുക്കുന്നതിനും വിലക്ക് ഉണ്ട്. അടുത്ത ബന്ധുക്കള്‍ക്കും കുടുംബത്തിലെ അംഗങ്ങള്‍ക്കും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. മാധ്യമങ്ങള്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ഇന്നു രാവിലെ 6.30ന് നാഗ്പൂർ സെൻട്രൽ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്. വ്യാഴാഴ്ച രാവിലെ ആറുമണിക്കു തന്നെ മേമന് പുതിയ വസ്ത്രങ്ങളും കഴിക്കുവാന്‍ ഭക്ഷണവും നല്‍കി. തൂക്കിലേറ്റുന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അവ്യക്തതകള്‍ തുടര്‍ന്നിരുന്നുവെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ 4.55നു സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് മേമനെ തൂക്കിലേറ്റുവാന്‍ തടസങ്ങളൊന്നും ഇല്ലെന്നും വിധിക്കുകയായിരുന്നു. അതെ തുടര്‍ന്ന് അമ്പത്തിനാലാം പിറന്നാൾ ദിനത്തിലായിരുന്നു മേമന്റെ ജീവിതം കഴുമരത്തിൽ അവസാനിച്ചത്.

വധശിക്ഷ ഒഴിവാക്കുന്നതിന് സാധ്യമായ എല്ലാ നിയമവഴികളും തേടിയ മേമന്റെ രണ്ടാമത്തെ ദയാഹർജിയും രാഷ്ട്രപതി തള്ളിയിരുന്നു. വധശിക്ഷയ്ക്കെതിരെ നൽകിയ തിരുത്തൽ ഹർജിയിൽ പാളിച്ചയില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ആദ്യ വധശിക്ഷയാണിത്.

രാവിലെ മൂന്നു മണിയോടെ യാക്കൂബ് മേമനെ വിളിച്ചുണര്‍ത്തിയിരുന്നു. പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം മൂന്നരയ്ക്കു പുതിയ വസ്ത്രങ്ങള്‍ നല്‍കി. അതിനു ശേഷം സെല്ലില്‍തന്നെ അല്‍പസമയം വിശ്രമിക്കാന്‍ അനുമതി നല്‍കി. ഇതിനിടയില്‍ മരണവാറന്റ് വായിച്ചു കേള്‍പ്പിച്ചു. അഞ്ചേമുക്കാലോടെ സെല്ലില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നു. ആറേകാലിന് കഴുമരത്തിനടുത്തെത്തിച്ചു. ഇവിടെവച്ചു യാക്കൂബിനെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. പൂര്‍ണ ആരോഗ്യവാനാണെന്നു സാക്ഷ്യപ്പെടുത്തിയ ശേഷം 6.37ന് തൂക്കുകയര്‍ യാക്കൂബ് മേമനെ തൂക്കിലേറ്റുകയും ചെയ്‌തു. അരമണിക്കൂര്‍ തൂക്കുകയറില്‍ കിടക്കുന്ന യാക്കൂബ് മേമന്റെ മരണം ഉറപ്പാക്കി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷമേ മൃതദേഹം ഇറക്കുകയും തുടര്‍ന്നു പോസ്റ്റ് മോര്‍ട്ടം ചെയ്യുകയുമായിരുന്നു.


മഹാരാഷ്ട്ര ഗവര്‍ണറും മേമന്റെ ദയാഹര്‍ജി തള്ളിയിരുന്നു. രാഷ്ട്രപതിയുടെ മുന്നില്‍ പിന്നീട് അവശേഷിച്ച ദയാഹര്‍ജി രാത്രി 10.50 നു തീര്‍പ്പാക്കിയതോടെ രാവിലെ ആറരയ്ക്കും ഏഴിനുമിടയില്‍ ശിക്ഷ നടപ്പാക്കുമെന്നു കാട്ടി പുലര്‍ച്ചെ 2.10ന് യാക്കൂബിന്റെ സഹോദരന്‍ സുലേമാന്‍ മേമന് നോട്ടീസ് കൈമാറിയിരുന്നു. ശിക്ഷ നടപ്പാക്കിയ സാഹചര്യത്തില്‍ മുംബൈയിലും മഹാരാഷ്ട്രയിലും കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. അവധിയിലായിരുന്ന എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും തള്ളിയിത്. 53 വയസുകാരനായ യാക്കൂബ് അബ്ദുള്‍ റസാഖ് മേമനെ 2007-ലാണ് മുംബൈ റ്റാഡ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. 1993-ലെ മുംബൈ സ്ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 700 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ 13 സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്.

ബോളിവുഡ് താരം സഞ്ജയ് ദത്തും കേസിൽ പ്രതിയായിരുന്നു. യാക്കൂബ് മേമനു പുറമെ, ടാഡാ കോടതി വധശിക്ഷയ്ക്കു വിധിച്ച മറ്റു 10 പേരുടെ ശിക്ഷ സുപ്രീംകോടതി 2013ൽ ജീവപര്യന്തമാക്കിയിരുന്നു. സഞ്ജയ് ദത്തിന്റെ ആറു വർഷം തടവുശിക്ഷ അഞ്ചു വർഷമാക്കി കുറച്ചു. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ടൈഗര്‍ മെമന്റെ സഹോദരനായ യാക്കൂബ് മെമന്റെ അപ്പീല്‍ ബോംബെ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ദയാഹര്‍ജി രാഷ്ട്രപതിയും തള്ളി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :