മുല്ലപ്പെരിയാര്‍ അണക്കെട്ട് പാക് ഭീകരര്‍ ആക്രമിക്കും, അതിനാല്‍ സിഐഎസ്എഫ് വേണം: തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ , സിഐഎസ്എഫ് , സുപ്രീംകോടതി , തമിഴ്‌നാട് , കേരളം
ന്യൂഡൽഹി| jibin| Last Modified വെള്ളി, 3 ജൂലൈ 2015 (11:49 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്‌ക്കായി സിഐഎസ്എഫിനെ ഏല്‍‌പ്പിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി സാഹചര്യത്തില്‍ പുതിയ ആരോപണവുമായി തമിഴ്‌നാട് സുപ്രീംകോടതിയില്‍. അണക്കെട്ടിന് പാക് ഭീകരരുടെ ഭീഷണിയുണ്ട്. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ഇ തൊയിബ
തുടങ്ങി പാക് ഭീകര സംഘടനകളാണ് മുല്ലപ്പെരിയാർ അണക്കെട്ട് ആക്രമിക്കാൻ പദ്ധതിയിട്ടിരിക്കുന്നതെന്നും ഇതുസംബന്ധിച്ച് ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ട് ഉണ്ടെന്നും തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു,

ഈ ഭീഷണി ചെറുക്കാൻ
മുല്ലപ്പെരിയാർ അണക്കെട്ടില്‍ സിഐഎസ്എഫിന്റെ കാവൽ വേണമെന്നും തമിഴ്‌നാട് പറഞ്ഞു. ഇതേ തുടര്‍ന്ന് സിഐഎസ്എഫ് സുരക്ഷയ്‌ക്ക് മറുപടി നല്‍കാന്‍ കേരളത്തിന് സുപ്രീം കോടതി രണ്ടാഴ്‌ചത്തെ സമയവും നല്‍കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാച്ചുമതല സിഐഎസ്എഫിനു നല്‍കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് തമിഴ്‌നാട് നല്‍കിയ ഇടക്കാല അപേക്ഷ പരിഗണിക്കവെയാണ് പുതിയ ആരോപണവുമായി തമിഴ്‌നാട് രംഗത്തെത്തിയത്.

കേരളം ആവശ്യപ്പെട്ടാലല്ലാതെ മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്കായി സിഐഎസ്എഫിനെ ചുമതലപ്പെടുത്തേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അണക്കെട്ടിന്റെ
സുരക്ഷയ്ക്കായി സിഐഎസ്എഫിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് 2014 നവംബറിലാണ് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചത്.

ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയിലാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് കേരളാ പൊലീസും വനംവകുപ്പും ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ തൃപ്തികരമാണ്. അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ് അതിനാല്‍ സുരക്ഷയുടെ കാര്യം കേരളത്തിന് തീരുമാനിക്കമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :